തിരുവനന്തപുരം: ഡി.ജി.പി. ജേക്കബ് തോമസ് സര്‍ക്കാരുമായി തുറന്ന പോരിന്. എന്തടിസ്ഥാനത്തിലാണ് തനിക്ക് അച്ചടക്കലംഘനത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത് എന്ന് കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് എം.ഡി ജേക്കബ് തോമസ് സര്‍ക്കാരിനോട് ചോദിച്ചു. തനിക്കെതിരെ തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്നും ജേക്കബ് തോമസ് ചീഫ് സെക്രട്ടറിക്ക് നല്കിയ കത്തില്‍ ആവശ്യപ്പെട്ടു.
ഫയര്‍ഫോഴ്സില്‍നിന്ന് മാറ്റിയതിനു പിന്നില്‍ ഫ്ളാറ്റ് മാഫിയയാണെന്ന് സംശയിക്കുന്നതായി നടത്തിയ പരോക്ഷ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നല്കിയ ആദ്യനോട്ടീസിന് നല്കിയ മറുപടിയിലാണ് ജേക്കബ് തോമസ് ഇങ്ങനെ ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍, ഈ ഘട്ടത്തില്‍ തെളിവുകള്‍ നല്‍കേണ്ട കാര്യമില്ലെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഡി.ജി.പിയോട് വിശദീകരണം ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണസംഘം രൂപീകരിക്കുന്ന ഘട്ടത്തില്‍ മാത്രമേ തെളിവുകള്‍ നല്‍കേണ്ട ബാധ്യതയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ബാര്‍ കോഴക്കേസ് വിധിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലൂടെ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തില്‍ ജേക്കബ് തോമസിന് സര്‍ക്കാര്‍ തിങ്കളാഴ്ച വീണ്ടും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. 15 ദിവസത്തിനകം മറുപടി നല്‍കണമെന്നായിരുന്നു ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നല്കിയ നോട്ടീസില്‍ പറയുന്നത്.
ബാര്‍ കോഴക്കേസിലെ വിധിയെ നല്ല വിധിയെന്നാണ് ജേക്കബ് തോമസ് വിശേഷിപ്പിച്ചത്. ജനങ്ങള്‍ അഴിമതി ആഗ്രഹിക്കുന്നില്ല. അപ്പോള്‍ ഉദ്യോഗസ്ഥരും ഇതിനൊത്തുനില്ക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിനേറ്റ തിരിച്ചടിയായി വിലയിരുത്തപ്പെടുന്ന കോടതി പരാമര്‍ശത്തെ ന്യായീകരിച്ചത് സര്‍ക്കാറിന് ക്ഷീണമായി. തുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍ ജേക്കബ് തോമസിനെതിരെ രംഗത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: