– ഏഴു കുതിരകളെ പൂട്ടിയ തേരില്‍ സൂര്യന്റെ പ്രദക്ഷിണം.
– ‘ദിവി സൂര്യ സഹസ്രസ്യ’- ആയിരം സൂര്യന്മാര് ഒരുമിച്ച് ഉദിച്ചതുപോലെയുള്ള വെളിച്ചം.
– വയല്‍വരമ്പത്തൂടെ നടക്കവെ, കരിമേഘത്തിനെതിരെ പറന്ന വെള്ളരി കൊക്കുകളെ കണ്ട് സമാധിയിലേക്ക് മറിഞ്ഞ ജയറാംവാഡിയിലെ അവധൂതന്റെ കഥ ഓര്മ വന്നു. ധ്യാനത്തിനിടയിലും സംസാരത്തിനിടയില്‍പ്പോലും സമാധിസ്ഥനാവുന്ന ശ്രീരാമകൃഷ്ണ പരമഹംസര്‍- നിര്വികല്പസമാധിയുടെ സാക്ഷ്യങ്ങള്‍!
– സെന്‍ ബുദ്ധസംന്യാസിമാര്‍ ‘സതോരി’satori)എന്ന പേരില്‍ രേഖപ്പെടുത്തിയിട്ടുള്ള അനുഭവങ്ങള്‍.
– പ്രാണിക് ഹീലിംഗ് ആചാര്യനായ മികായോ ഉസൂയിയുടെ നെറ്റിത്തടത്തില്‍ അനന്തതയില്‍ നിന്ന് ദീപ്തോജ്ജ്വലമായി വന്നടിച്ച പ്രഭാസ്തംഭത്തെപ്പറ്റിയുള്ള വിവരണം. ദിവ്യശക്തിയുടെ രഹസ്യത്തെപ്പറ്റി യൂറോപ്പും അമേരിക്കയും ഉള്‍പ്പെടെയുള്ള പാശ്ചാത്യലോകം മുഴുവന്‍ അന്വേഷിച്ചുനടന്ന ശേഷം ഒടുവില്‍ ടിബറ്റിലെ ബുദ്ധവിഹാരത്തില്‍ നിന്നു കിട്ടിയ ലിഖിതങ്ങളാണത്രേ ഉസൂയിക്ക് അനുഗ്രഹത്തിലേക്ക് വഴിതെളിച്ചത്.
– ഓഷോയ്ക്ക് “a sudden clash of thunder’ ആയാണ് അത് അനുഭവപ്പെട്ടത്.
– ശിവപുരി ബാബ ആ അനുഭൂതിയെപ്പറ്റി ‘in a flash’ എന്ന് അടിക്കടി പറയാറുണ്ടെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ ജെ.ജി. ബെന്നെറ്റ് Long Pilgrimage -ല്‍ വിവരിച്ചിട്ടുണ്ട്.
ചിന്തകള്‍ ഇല്ലാതെ 48 മിനിറ്റ് ഈശ്വരനില്‍ മനസ്സുറപ്പിക്കാനായാല് ജ്ഞാനം കൈവരുമെന്നാണ് ബാബ പറഞ്ഞിട്ടുള്ളത്. സ്വയം പ്രവചിച്ചതുപോലെ 137-ാം വയസ്സില്‍ ബാബ സമാധിയായി.
ഇതാണ് ഭാരതം!
ആദ്ധ്യാത്മികവിദ്യയുടെ നാട്.
ആര്‍ഷഭാരതം!
‘ബ്രഹ്മവിദ്യാം തസ്യാം രമതേ ഇതി ഭാരതഃ’
ബ്രഹ്മവിദ്യയില്‍ രമിക്കുന്നതാണ് ഭാരതമെന്ന് ആചാര്യന്മാരുടെ നിര്‍വചനം.
ഈശ്വരസാക്ഷാത്കാരത്തിന്റെ, അഥവാ ആത്മജ്ഞാനത്തിന്റെ എത്രയെത്ര കഥകളാണ് ഈ നാടിന് പറയാനുള്ളത്!
ഒരിക്കല്‍, ‘ഈശ്വരന് എന്താണെന്ന് മനസ്സിലായെ’ന്ന് വിളിച്ചു പറഞ്ഞ്, നമുക്കറിവുള്ള ആര്‍ക്കിമിഡീസിനെപ്പോലെ ഒരാള്‍ തിരുമാന്ധാംകുന്നിറങ്ങി തെരുവിലൂടെ ഓടിയത്രേ- നാറാണത്തു സ്വാമികള്‍! അപ്പോള്‍ ഈശ്വരന് എന്താണെന്ന് ‘ചുളുവില്‍’ അറിയാന്‍ ജനങ്ങള്‍ ചുറ്റും കൂടി. സ്വാമികളുടെ മറുപടി, ”അത് അങ്ങനെ മനസ്സിലാക്കാന്‍ പറ്റുന്നതല്ലെന്ന് എനിക്കു മനസ്സിലായി” എന്നായിരുന്നുവത്രേ. (അതെ, നാറാണത്തു സ്വാമികള്‍ എന്നു വിളിക്കാനാണ് ഇപ്പോള്‍ തോന്നുന്നത്. ജ്ഞാനയോഗികളുടെ ചൊല്ലും ചേഷ്ടയും കണ്ട് അവരെ ഭ്രാന്തന് എന്നു വിളിക്കുന്ന നമുക്കല്ലേ ഭ്രാന്ത് എന്ന് തോന്നിപ്പോകുന്നു).
അറിയാന്‍ കഴിയാത്തതിനെപ്പറ്റിയുള്ള അറിവ്!
അറിയില്ലെന്നറിവുള്ളോനറിവാര്ന്നൊരു ബുദ്ധിമാന്
അറിയാമെന്നുറപ്പുള്ളോനറിയാത്തൊരു മൂഢനാം
അറിയുന്നോര്ക്കതബുദ്ധം
അറിയാത്തോര്‍ക്കു ബുദ്ധവും എന്ന് ശ്രീനാരായണഗുരു പാടി.
മനീഷികള്‍ ബ്രഹ്മത്തെ ‘അത്’ എന്നു വിളിച്ചു. നിറമോ മണമോ രൂപമോ ഇല്ലാത്ത, ഇന്ദ്രിയമനോഗോചരമല്ലാത്ത എന്തോ ഒന്ന്.
ബ്രഹ്മാനുഭൂതി ലഭിച്ചവര്‍ക്ക് ‘അതി’നെപ്പറ്റി പറയാനുള്ള ഭാഷ മൗനമാണെന്ന് മൃഡാനന്ദസ്വാമികള്‍ എഴുതി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: