ആലപ്പുഴ: പരസ്യ പ്രചരണം അവസാനിച്ചു. അവസാനതന്ത്രങ്ങള്ക്ക് ഇന്ന് അരങ്ങൊരുങ്ങും. നാടും നഗരവും ഇളക്കിയുള്ള കലാശക്കൊട്ടാണ് ഇന്നലെ അരങ്ങേറിയത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സ്വതന്ത്രസ്ഥാനാര്‍ത്ഥികളും വര്‍ണക്കൊഴുപ്പിലും മേളക്കൊഴുപ്പിലുമാണ് പരസ്യപ്രചരണത്തിന് അവസാനം കുറിച്ചത്. തെരഞ്ഞെടുപ്പിന്റെ ഏറ്റവും നിര്‍ണായക ദിനമാണിന്ന്. അട്ടിമറികള്‍ക്കും അടിയൊഴക്കുകള്ക്കും ഇന്നാണ് സാധ്യത. ബിജെപി- എസ്എന്‍ഡിപി സ്ഥാനാര്‍ത്ഥികള്‍ മുന്നേറാന്‍ സാധ്യതയുള്ള വാര്ഡുകളിലെല്ലാംതന്നെ ഇടതു വലതു മുന്നണികള്‍ ഒത്തുതീര്‍പ്പിനും കുപ്രചരണങ്ങള്‍ക്കും കോപ്പുകൂട്ടുകയാണ്. വോട്ടെടുപ്പിനും വോട്ടെണ്ണലിനുമുള്ള ഒരുക്കം പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു.
ജില്ലയില്‍ മൊത്തം 5612 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ജില്ലാ പഞ്ചായത്ത്74, ബ്ലോക്ക് പഞ്ചായത്ത്521, ഗ്രാമപഞ്ചായത്ത്4268, നഗരസഭ749 എന്നിങ്ങനെയാണ് കണക്ക്. മൊത്തം വോട്ടര്‍മാര്‍ 16,41,103. സ്ത്രീകള്‍ 8,62,173, പുരുഷന്മാര് 7,78,930. ഒക്ടോബര്‍ ഏഴിനു ശേഷം പുതുതായി 4978 വോട്ടര്‍മാര്‍ പേരു ചേര്‍ത്തു. 3035 സ്ത്രീകളും 1943 പുരുഷന്മാരും. മൊത്തം വാര്‍ഡുകള്‍ 1384. ഗ്രാമപഞ്ചായത്തില്‍ 1,169 വാര്‍ഡുകളും നഗരസഭയില്‍ 215 വാര്‍ഡുകളുമാണുള്ളത്.
2252 പോളിങ് ബൂത്തുകളുണ്ട്. ഗ്രാമപഞ്ചായത്തില്‍ 1984 ഉം നഗരസഭയില്‍ 268 എണ്ണവുമുണ്ട്. തെരഞ്ഞെടുപ്പ് ജോലിക്ക് 9008 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 1003 ഉദ്യോഗസ്ഥരെ റിസര്‍വ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. മൊത്തം 10011 ഉദ്യോഗസ്ഥരെ നിയോഗിച്ചു.
പഞ്ചായത്തിലേക്ക് 2350 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. 7050 ബാലറ്റ് യൂണിറ്റും 2350 കണ്ട്രോള് യൂണിറ്റുമാണുള്ളത്. നഗരസഭയില്‍ 500 വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. പോളിങ് ബൂത്തില്‍ അംഗപരിമിതര്‍ക്കായി റാംപ്, വോട്ടര്‍മാര്‍ക്ക് കുടിവെള്ളം എന്നീ സൗകര്യങ്ങളുണ്ട്. പോളിങ് ബൂത്തുകളില്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ പഞ്ചായത്ത്/നഗരസഭാ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍ക്ക് തുക അനുവദിച്ചു. വോട്ടെണ്ണല്‍ ദിവസം ഫലം അറിയാന്‍ കളക്ട്രേറ്റില്‍ പ്രത്യേക സംവിധാനം ഒരുക്കും. 12 ബ്ലോക്കുകളിലും ആറു നഗരസഭകളിലുമായി 18 വോട്ടെണ്ണല്‍ കേന്ദ്രങ്ങളുണ്ട്. പോളിങ് ശതമാനം അറിയുന്നതിനായി ഓരോമണിക്കൂര്‍ ഇടവിട്ട് സെക്ടര്‍ ഓഫീസര്‍മാര്‍ വരണാധികാരിക്ക് നല്കുന്ന റിപ്പോര്‍ട്ട് കളക്ട്രേറ്റ് ഇലക്ഷന് വിഭാഗത്തില്‍ ക്രോഡീകരിച്ച് അറിയിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഫല പ്രഖ്യാപന ദിവസം എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ട്രെന്‍ഡ് വഴി ഫലം അറിയാന്‍ കഴിയുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: