നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയ നാള്‍മുതല്‍ അസഹിഷ്ണുതയുടെ കായംകുളം വാളുമായാണ് തല്പ്പരകക്ഷികളുടെയൊക്കെ നടപ്പ്. ഒരു യുക്തിയുമില്ലാത്ത ആരോപണങ്ങള്‍ അനവധി തവണ ഉന്നയിച്ചാല്‍ സത്യമാകുമെന്ന തെറ്റിദ്ധാരണയാണ് അത്തരക്കാരെ മുന്നോട്ടുനയിക്കുന്നത്. ഭരണത്തിന്റെ അന്തപ്പുരങ്ങളില്‍ സൈ്വരസല്ലാപം നടത്തി ഭാരതത്തിന്റെ അസ്തിവാരംവരെ തോണ്ടിയവര്‍ വലിയവായില്‍ വിളിച്ചുപറയുന്നവ വള്ളിപുള്ളി വിസര്‍ഗം വിടാതെ അച്ചടിച്ചുകൂട്ടാനും ചര്‍ച്ച നടത്താനും ഒരുകൂട്ടം മാധ്യമങ്ങളും തയ്യാറായതോടെ അന്തരീക്ഷം കലുഷമായി. ഭാരതത്തിന്റെ അസ്തിത്വവും അസ്മിതയും എന്തെന്നറിയാത്തവര്‍ ഉണ്ടാവുകയും അറിഞ്ഞവര്‍ ബോധപൂര്‍വ്വം മറച്ചുവെയ്ക്കുകയും ചെയ്തതോടെ ഛിദ്രശക്തികളുടെ ജോലി എളുപ്പമായിത്തീര്‍ന്നു.
ഇത്തരമൊരന്തരീക്ഷത്തിലാണ് നരേന്ദ്രമോദി കോണ്‍ഗ്രസിനോട് ഓര്‍മ്മകള്‍ ഉണ്ടായിരിക്കണമെന്ന് ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടം നടക്കാനിരിക്കുന്ന ബീഹാറിലെ പൂര്‍ണിയയില്‍ കൂറ്റന്‍ റാലിയില്‍ സംസാരിക്കവെയാണ് മോദി കോണ്‍ഗ്രസിന് ചെകിട്ടത്തടി കൊടുക്കുന്ന രീതിയില്‍ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചത്. ഭാരതമെന്ന രാഷ്ട്രത്തിന്റെ ഇതഃപര്യന്തമുള്ള സംഭവഗതികള്‍ ഒന്നൊന്നായി ചൂണ്ടിക്കാട്ടിയ മോദിയുടെ വാക്കുകളില്‍ കോണ്‍ഗ്രസും അവര്‍ക്ക് ഒത്താശചെയ്യുന്നവരും വാസ്തവത്തില്‍ പൊള്ളിപ്പിടയുകയാണ്. അസഹിഷ്ണുതയുടെ വൈറസുകള്‍ നുളയ്ക്കുന്ന കോണ്‍ഗ്രസ് ബിജെപിക്കും ആ പാര്‍ട്ടി നേതൃത്വം കൊടുക്കുന്ന സര്ക്കാറിനുംനേരെ വിരല്ചൂണ്ടണ്ട എന്ന താക്കീതാണ് നല്‍കിയിരിക്കുന്നത്. സിഖ് കൂട്ടക്കൊലയുടെ ചോരയുണങ്ങാത്ത കൈപ്പത്തിയുമായി നടക്കുന്നവര്‍ ബിജെപിയെ സഹിഷ്ണുതയും സൗഹാര്‍ദ്ദവും പഠിപ്പിക്കാന്‍ വളര്‍ന്നിട്ടില്ലെന്ന് യുക്തിയുക്തം സാധൂകരിക്കാന്‍ സംഭവഗതികള്‍ മോദി എടുത്തുപറഞ്ഞു. ആയിരക്കണക്കിനു നിരപരാധികളെ കോണ്ഗ്രസ്പാര്ട്ടി നേതൃത്വംകൊടുത്ത് കൊലചെയ്തതിന്റെ നാണക്കേടില്‍ നിന്നും ക്രൂരതയില്‍ നിന്നും രാജ്യം ഇന്നും വിമുക്തമായിട്ടില്ലെന്ന് മോദി വിശദീകരിച്ചപ്പോള്‍ വാസ്തവത്തില്‍ ഭാരതത്തിന്റെ ആത്മാവുതന്നെ തേങ്ങിപ്പോയിരിക്കണം.
സിഖ് കൂട്ടക്കൊലയുടെ നൊമ്പരമുണര്‍ത്തുന്ന നവംബറില്‍ സഹിഷ്ണുതയെക്കുറിച്ച് വാചാലരാകാന്‍ ഒരുങ്ങിപ്പുറപ്പെട്ട കോണ്‍ഗ്രസിന്റെ രാഷ്ട്രീയപൊയ്മുഖം മോദി പിച്ചിച്ചീന്തുകയാണുണ്ടായത്. രാജ്യത്ത് അസഹിഷ്ണുത വളരുകയാണെന്ന് ചൂണ്ടിക്കാട്ടി സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ രാഷ്ട്രപതിയെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് മോദി പഴയസംഭവഗതികള് അവരെ ഓര്‍മ്മിപ്പിച്ചത്. ആദ്യം സ്വന്തം കൈകള്‍ ശുദ്ധമാണോ എന്നുനോക്കാന്‍ അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. ആകെ തകര്‍ന്നുതരിപ്പണമായ അവസ്ഥയില്‍നിന്ന് രാജ്യം കരകയറാനുള്ള അക്ഷീണപ്രയത്നത്തിലാണ്. ഭരണം പോയതിന്റെ അസ്വസ്ഥതയില്‍ എന്തുചെയ്യണമെന്നറിയാതെ ദിക്കുതെറ്റി അലയുന്ന കോണ്‍ഗ്രസ് നേതൃത്വം ആദ്യം സ്വന്തം പാര്‍ട്ടിയെ നേര്‍വഴിക്ക് നയിക്കാനാണ് ശ്രമിക്കേണ്ടതെന്ന് മോദി പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തുടങ്ങിയ വേട്ടയാടല്‍ മോദിക്കെതിരെ ഇപ്പോഴും കോണ്‍ഗ്രസ് തുടരുകയാണ്. കോണ്‍ഗ്രസിന്റെ ദുഷ്ടലാക്ക് രാഷ്ട്രീയത്തിന് ഓശാനപാടാന്‍ കുറെ സാഹിത്യകാരന്മാരെയും മാധ്യമപ്രവര്‍ത്തകരെയും കിട്ടിയതോടെ എങ്ങനെയും അടുത്ത ഭരണം കൈയടക്കാനാണ് കോണ്‍ഗ്രസ് തീവ്രമായി ശ്രമിക്കുന്നത്. രാജ്യത്തിന്റെ പോക്ക് നേര്വഴിക്കാവുകയും എവിടെയും പുരോഗതിയുടെ മുകുളങ്ങള്‍ വിടര്‍ന്നു തുടങ്ങുകയും ചെയ്തതോടെയാണ് കോണ്‍ഗ്രസിന് അസ്വാസ്ഥ്യം വര്‍ധിച്ചത്. ഇങ്ങനെ പോയാല്‍ ഭരണം മരുമരീചികയാവുമെന്ന ബോധ്യം അവര്‍ക്കു വന്നുവെന്നു സാരം. അതിനാലാണ് ബിജെപിക്കെതിരെ ഏതായുധവും പ്രയോഗിക്കാന്‍ അവര്‍ മുന്നിട്ടിറങ്ങുന്നത്. രാജ്യത്തിന്റെ മുക്കിലും മൂലയിലും നടക്കുന്ന ഏതു സംഭവത്തിലും പ്രധാനമന്ത്രി പ്രതികരിക്കണമെന്നും നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് പറയുമ്പോള്‍ ഇന്ത്യന്‍ ഭരണഘടനയെ തന്നെയാണ് അവര്‍ തള്ളിപ്പറയുന്നതെന്ന് ഓര്‍ക്കുന്നില്ല. ക്രമസമാധാനം ഉള്‍പ്പെടെയുള്ളവ സംസ്ഥാനങ്ങളുടെ അധികാരത്തില്പ്പെടുന്നതാണെന്ന് അവര്‍ക്കറിയില്ലെങ്കില്‍ പറഞ്ഞുകൊടുക്കാന്‍ അവാര്‍ഡ് നിരസനസംഘവും തയ്യാറാവുന്നില്ല എന്നതത്രേ ഇപ്പോഴത്തെ ദുരന്തം. നിഷ്പക്ഷരായ ജനങ്ങള്‍ എല്ലാം വിലയിരുത്തുന്നുണ്ടെന്നും അതിനനുസരിച്ച് അവര്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും പ്രതീക്ഷിക്കുകയത്രെ കരണീയം. സത്യം ചെരിപ്പിടാന്‍ തുടങ്ങും മുമ്പ് കള്ളം കാതങ്ങളോളം സഞ്ചരിക്കുമെന്നാണല്ലോ പഴമൊഴി. അത് യാഥാര്‍ത്ഥ്യമാണെന്ന് ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷം ഓരോ നിമിഷത്തിലും നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. കോണ്‍ഗ്രസും അവരുടെ ഒത്താശക്കാരും ഇടയ്ക്കൊക്കെ ഇതോര്ക്കണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. പ്രധാനമന്ത്രി പറയാതെ പറഞ്ഞതും മറ്റൊന്നല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: