കോട്ടയം: വികസനമന്ത്രവുമായി ബിജെപി എത്തിയപ്പോള്‍ അങ്ങ് വടക്ക് സ്ഥിരം കോലാഹലവുമായി സിപിഎമ്മും കോണ്‍ഗ്രസും. പ്രസ്ക്ലബ് സംഘടിപ്പിച്ച ത്രിതലം 2015 പരിപാടിയിലാണ് രാഷ്ട്രീയ നേതാക്കള്‍ ഏറ്റുമുട്ടിയത്. ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്, ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി എന്നിവര്‍ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് നിലപാടുകള്‍ വിശദീകരിച്ചു.
കേരളത്തില്‍ മൂന്നാം രാഷ്ട്രീയ ശക്തി രൂപപ്പെടുന്നതിന്റെ അസ്വസ്തതകളാണ് എല്‍ഡിഎഫും യുഡിഎഫും ഇന്ന് പ്രകടിപ്പിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് പറഞ്ഞു. ഇതിന്റെ പ്രതിഫലനമാണ് അടിസ്ഥാനരഹിതങ്ങളായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ മുന്നണികളെ പ്രേരിപ്പിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സംസ്ഥാനത്ത് ഗുണപരമായ മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിക്കുന്നത്. ജില്ലയില്‍ എല്‍ഡിഎഫിന് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ സീറ്റ് ബിജെപി സഖ്യത്തിന് നേടാനാകും. ഇന്ന് യുഡിഎഫിന് കനത്ത പ്രഹരമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ 21 ലക്ഷം കോടി രൂപയുടെ അഴിമതിയാണ് നടത്തിയത്. അഴിമതിരഹിതമായ ഭരണമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഭാരതത്തിലെ ജനങ്ങള്‍ എന്‍ഡിഎക്ക് അനുകൂലമായി വിധിയെഴുത്ത് നടത്തിയത് സദ്ഭരണം കാഴ്ചവെയ്ക്കണമെന്നതിനാലാണ്. കേരളത്തില്‍ അഴിമതിയുടെ കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒരേ തൂവല്‍പക്ഷികളാണ്. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മകനെതിരെ വരെ അഴിമതി ഉയര്‍ന്നുകഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി മാത്രമാണ് മോദിഭരണമെന്ന വാദം ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ തള്ളിക്കളഞ്ഞു. സാധാരണക്കാര്‍ക്കുവേണ്ടി സര്‍ക്കാര്‍ ആരംഭിച്ച ഇന്‍ഷ്വറന്‍സ് പദ്ധതികള്‍, പെന്ഷന്, സുകന്യസമൃദ്ധി പദ്ധതി മുദ്രാബാങ്ക് തുടങ്ങിയവ ഉദാഹരണങ്ങള്‍ മാത്രമാണ്. കൂടുതല്‍ വികസനം കേരളത്തില്‍ സാധ്യമാകണം. അതിന് ഭരണമാറ്റം ആവശ്യമാണ്. നിലവിലുള്ള മുന്നണികളെ ഒഴിവാക്കി ബിജെപി നേതൃത്വം നല്കുന്ന സഖ്യത്തിന് അവസരം നല്‍കുകയാണ് വേണ്ടത്. വികസനത്തിനുവേണ്ടി ഒരു വോട്ട് അതാണ് ബിജെപി ചോദിക്കുന്നതെന്നും ഏറ്റുമാനൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
അര്ഹതപ്പെട്ടവന് സാമൂഹ്യക്ഷേമപദ്ധതികള്‍ ലഭ്യമാകുന്നില്ല. ഈ അവസ്ഥ മാറേണ്ടതാണ്. അതുതന്നെയാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം തികഞ്ഞ ആത്മവിശ്വാസത്തോടെയും ചാരുതാര്ത്ഥ്യത്തോടെയുമാണ് തെരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി അഭിപ്രായപ്പെട്ടു. കമ്യൂണിസ്റ്റുകള്‍ വികസന വിരോധികളാണെന്നും ബംഗാള്‍ കേരളത്തില്‍ ആവര്ത്തിക്കാതെയിരിക്കെട്ടെയെന്നും അദ്ദേഹം പറഞ്ഞു.
യോജിപ്പോടുകൂടിയുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമായിരുന്നു എല്‍ഡിഎഫിന്റേതെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന് പറഞ്ഞു. സംസ്ഥാനസര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താകും ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുക. യുഡിഎഫ് ഭരണം ജനങ്ങളെ ദുരിതത്തിലാഴ്ത്തി. കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും അഴിമതിയും സര്‍ക്കാരിനെ ജനവിരുദ്ധമാക്കി. പല പെന്ഷന് പദ്ധതികള്‍പോലും അട്ടിമറിച്ചു. കോട്ടയത്ത് എല്‍ഡിഎഫ് ഭൂരിപക്ഷം നേടുമെന്നും വാസവന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: