കൊച്ചി: പ്രതിപക്ഷ നേതാവ് വി. എസ.് അച്യുതാനന്ദന് തന്റെ പ്രായവും സ്വീകാര്യതയും ദുരുപയോഗം ചെയ്യുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്. വി .എസിന്റെ മകന്റെ അഴിമതി മൂടിവെയ്ക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. എ.കെ. ആന്റണിയും വി . എസും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ട്. വി. എസിന്റെ മകന്റെ അഴിമതി മൂടി വെയ്ക്കുന്നതില്‍ ആന്റണിക്കും ഉമ്മന്‍ചാണ്ടിക്കും പങ്കുണ്ട്.
ആന്റണി മുഖ്യമന്ത്രി ആയിരിക്കെ വെയര്‍ ഹൗസിങ്ങ് കോര്പ്പറേഷന് ചെയര്മാന് ആയിരുന്ന മോഹന്‍ദാസ് അരുണ്‍ കുമാറിന്റെ അഴിമതികള്‍ സംബന്ധിച്ച് മന്ത്രിയായിരുന്ന കെ.ആര് . ഗൗരിയമ്മക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 10 ലക്ഷം രൂപയ്ക്ക് ഭൂമി നിരപ്പാക്കുന്ന ജോലിയ്ക്ക് 42 ലക്ഷമാണ് അരുണ്‍ കുമാര്‍ ചെലവാക്കിയത്. 50,000 രൂപയ്ക്ക് തീരേണ്ട റോഡ് പണിക്ക് 30 ലക്ഷം രൂപയാണ് ചെലവാക്കിയത്. വി .എസിന്റെ ഓഫീസിലിരുന്നാണ് മകന് അഴിമതി നടത്തിയത്.
വി.എസിന്റെ മകനെതിരായ രേഖകളുമായി കേന്ദ്ര ആഭ്യന്തര മന്ത്രിയെ സമീപിക്കുമെന്നും രാധാകൃഷ്ണന് കൊച്ചിയില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ പറഞ്ഞു. പെരുംകള്ളനെ മടിയില്‍ വച്ചിട്ട് മറ്റുള്ളവരെ കള്ളന് എന്ന് വിളിക്കുകയാണ് വി.എസ്. അദ്ദേഹത്തിന് വെള്ളാപ്പള്ളിയെ വിമര്‍ശിക്കാന്‍ അവകാശമില്ലെന്നും രാധാകൃഷ്ണന് പറഞ്ഞു. വി. എസിന് മകനെ കാണാന്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് പോകേണ്ടി വരും. തെരഞ്ഞെടുപ്പ് കാലത്തെ ഐറ്റം ഡാന്‍സര്‍ മാത്രമാണ് വി.എസ്.
സംസ്ഥാനത്ത് രാഷ്ട്രീയ അയിത്തം നിലനില്‍ക്കുകയാണെന്നും രാധാകൃഷ്ണന് പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ആരെങ്കിലും സംസാരിച്ചാല്‍ അവരെ ഒറ്റപ്പെടുത്തുകയാണ്. മാധ്യമ വിചാരണയാണ് ഇവിടെ നടക്കുന്നത്. രാഷ്ട്രീയ അയിത്തത്തിനെതിരെ വിധിയെഴുത്തുണ്ടാകുമെന്നും എ.എന്‍. രാധാകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: