ന്യൂദല്‍ഹി: ആയിരക്കണക്കിന് സിഖുകാര്‍ ദല്‍ഹി തെരുവുകളില്‍ കൊല്ലപ്പെട്ടതിന്റെ വാര്‍ഷിക നാളില്‍ രാജ്യത്ത് അസഹിഷ്ണുത വര്ദ്ധിക്കുകയാണെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ മാര്‍ച്ചിനെതിരെ സിഖ് സംഘടനകള്‍ രംഗത്തെത്തി. രാഷ്ട്രപതി പരമാധികാരം ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് നിവേദനവുമായി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും രാഹുല്‍ഗാന്ധിയും പ്രകടനം നയിച്ചപ്പോള്‍ പാര്‍ലമെന്റിന് സമീപമുള്ള വിജയ് ചൗക്കില്‍ കോണ്‍ഗ്രസിനെതിരെ സിഖ് സംഘടനകളുടെ പ്രതിഷേധം ആളിക്കത്തി.
1984ലെ സിഖ് വിരുദ്ധ കലാപത്തിലെ ഇരകള്‍ക്ക് ഇനിയും നീതി ലഭ്യമായിട്ടില്ലെന്ന് പ്രതിഷേധിച്ച സിഖ് സംഘടനകള്‍ പറഞ്ഞു. സിഖ് കലാപത്തിന് ഉത്തരവാദിയായ രാജീവ് ഗാന്ധിയുടെ ഭാരത രത്ന തിരികെ എടുക്കണമെന്നും സിഖ് സംഘടനകള്‍ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് നടത്തിയ സഹിഷ്ണുതാ മാര്‍ച്ച് പ്രഹസനമാണെന്ന് വിവിധ സിഖ് സംഘടനകള്‍. കോണ്‍ഗ്രസ് ഭരണകാലത്ത് നടന്ന സിഖ് കലാപത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട ആയിരക്കണക്കിന് പേര്‍ക്ക് ഇനിയും നീതി ലഭ്യമായിട്ടില്ല. അതുമറന്നുകൊണ്ട് രാജ്യത്ത് സഹിഷ്ണുത ഇല്ലാതായെന്ന് ചൂണ്ടിക്കാട്ടിയുള്ള കോണ്‍ഗ്രസിന്റെ പ്രകടനം പ്രഹസനം മാത്രമാണ്, പ്രകടനത്തില്‍ ഉയര്‍ത്തിക്കാട്ടിയ പ്ലക്കാര്‍ഡുകളിലെ വാചകങ്ങള്‍ ഇപ്രകാരമായിരുന്നു.
സിഖ് കൂട്ടക്കൊല നടന്നപ്പോള്‍ മൗനം പാലിച്ച എഴുത്തുകാര്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തെത്തുന്നതിനെയും സിഖ് സംഘടനകള്‍ കുറ്റപ്പെടുത്തി. ഇനിയും നടപടികളൊന്നും ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് സിഖ് കലാപത്തെപ്പറ്റിയുള്ള ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ടും പ്രതിഷേധക്കാര്‍ കത്തിച്ചു.
പാര്‍ലമെന്റിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ച നടത്തി രാഷ്ട്രപതി ഭവനിലേക്ക് ആരംഭിച്ച കോണ്‍ഗ്രസ് പ്രകടനത്തില്‍ എ.കെ. ആന്റണിയുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും എംപിമാരും പങ്കെടുത്തു. അസഹിഷ്ണുത വര്‍ദ്ധിക്കുന്നെന്ന് ആരോപിച്ച് തയ്യാറാക്കിയ നിവേദനം സോണിയാഗാന്ധി പ്രസിഡന്റ് പ്രണബ്കുമാര്‍ മുഖര്‍ജിക്ക് കൈമാറി.
സോണിയാഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാര്‍ തെറ്റായ വിലാസത്തിലേക്കാണ് പ്രതിഷേധ മാര്‍ച്ച് നടത്തി നിവേദനം കൈമാറിയതെന്ന് കേന്ദ്ര സര്‍ക്കാര്‍. കോണ്‍ഗ്രസ് നേതാക്കള്‍ പ്രകടനം നടത്തേണ്ടത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ രാജ്ഭവനുകളിലേക്കാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. കോണ്‍ഗ്രസോ അവരുടെ സഖ്യകക്ഷികളോ ഭരണത്തിലുള്ള സംസ്ഥാനങ്ങളിലാണ് അവര്‍ ആരോപിക്കുന്ന സംഭവങ്ങളെല്ലാം ഉണ്ടായിരിക്കുന്നതെന്നും നായിഡു വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: