ന്യൂദല്‍ഹി: വിജയം പ്രതീക്ഷിച്ചിറങ്ങി ദല്‍ഹി ഡൈനാമോസും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയും സമനിലയില്‍ പിരിഞ്ഞു. ഇന്നലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. ഫഌഡ് ലൈറ്റ് പണിമുടക്കിയതിനാല്‍ അരമണിക്കൂറോളം വൈകിയാണ് കളി ആരംഭിച്ചത്. ദല്‍ഹിക്ക് വേണ്ടി 31-ാം മിനിറ്റില്‍ റിച്ചാര്‍ഡ് ഗാഡ്സെയും നോര്‍ത്ത് ഇൗസ്റ്റിനായി 72-ാം മിനിറ്റില്‍ സിമാവോ സബ്രോസയും ലക്ഷ്യം കണ്ടു. സമനിലയോടെ 7 കളികളില്‍ നിന്ന് 13 പോയിന്റുമായി ദല്‍ഹി രണ്ടാം സ്ഥാനത്ത് തുടരുന്നു. 7 പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് ഏഴാം സ്ഥാനത്താണ്.
കഴിഞ്ഞ മത്സരത്തില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ദല്‍ഹി ഡൈനാമോസ് സ്വന്തം തട്ടകത്തില്‍ ഇന്നലെ കളിക്കാനിറങ്ങിയത്. സസ്പെന്‍ഷനിലായ സൗവിക് ചക്രവര്‍ത്തിക്ക് പകരം സെഹ്നാജ് സിങ് കളത്തിലിറങ്ങിയപ്പോള്‍ മാര്‍ക്വീ താരവും ഹെഡ് കോച്ചുമായ റോബര്‍ട്ടോ കാര്‍ലോസും ഇന്നലെ ആദ്യ ഇലവനില്‍ ഇറങ്ങി. കാര്‍ലോസ് ആദ്യമായാണ് ആദ്യ ഇലവനില്‍ കളിക്കാനിറങ്ങുന്നത്. ചികാവോക്ക് പകരമായാണ് കാര്‍ലോസ് വന്നത്. മിഡ്ഫീല്ഡറുടെ റോളിലായിരുന്നു കാര്‍ലോസ് കളത്തില്‍. അതേസമയം നാല് മാറ്റങ്ങളാണ് നോര്‍ത്ത് ഈസ്റ്റ് കോച്ച് സെസാര്‍ ഫാരിയാസ് വരുത്തിയത്. റീഗന് സിങ്, സിമാവോ സബ്രോസ, നിക്കോളാസ് വെലസ്, സിയാം ഹംഗല്‍ എന്നിവര്‍ പുറത്തിരുന്നപ്പോള്‍ യുമ്നം രാജു, സെയ്ത്യാസെന്‍ സിങ്, ഡിയോമാന്‍സി കമാറ, ഫ്രാന്‍സിസ് ഡാഡ്സെ എന്നിവര്‍ കളത്തിലിറങ്ങി.
ദല്‍ഹി 4-3-3 ശൈലിയിലും നോര്‍ത്ത് ഈസ്റ്റ് 4-4-1-1 ശൈലിയിലുമാണ് ഇറങ്ങിയത്. കളിയുടെ തുടക്കം മുതല്‍ നോര്‍ത്ത് ഈസ്റ്റിന്റെ മുന്നേറ്റത്തിനാണ് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ആദ്യ പതിനൊന്ന് മിനിറ്റിനിടെ നാല് തവണ അവര്‍ ദല്‍ഹി പോസ്റ്റ് ലക്ഷ്യം വെച്ചെങ്കിലും കാര്യമുണ്ടായില്ല. എട്ടാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന് മുന്നില്‍ ക്രോസ്ബാര്‍ വിലങ്ങുതടിയായി. സഞ്ജു പ്രധാന് എടുത്ത കോര്‍ണറിന് കമാറാ തലവച്ചത് ദല്‍ഹി ഗോളി ടോണി ഡൊബഌസിനെ കീഴടക്കിയെങ്കിലും പന്ത് ക്രോസ്ബാറില്‍ത്തട്ടി തെറിച്ചു. 16-ാം മിനിറ്റിലാണ് ദല്‍ഹിയുടെ ആദ്യ മുന്നേറ്റം ഉണ്ടായത്. റോബര്‍ട്ടോ കാര്‍ലോസ് എടുത്ത ഫ്രീകിക്ക് നോര്‍ത്ത് ഈസ്റ്റ് താരത്തിന്റെ കാലില്‍ത്തട്ടിത്തെറിച്ചു. എന്നാല്‍ പന്ത് കിട്ടിയ രാള്‍ട്ടെ പായിച്ച ലോങ് ഷോട്ട് ലക്ഷ്യംതെറ്റി പറന്നു. കളി 25 മിനിറ്റ് പിന്നിട്ടശേഷമാണ് ദല്‍ഹി താരങ്ങള്‍ സജീവമായത്. പിന്നീട് തുടര്‍ച്ചയായ മുന്നേറ്റങ്ങളാണ് അവര്‍ എതിര് ബോക്സിലേക്ക് നയിച്ചത്. തുടര്‍ന്ന് മൂന്ന് അവസരങ്ങള്‍ നഷ്ടപ്പെടുത്തിയശേഷം 31-ാം മിനിറ്റില്‍ ദല്‍ഹി ലീഡ് നേടി. മലൂദ ബോക്സിലേക്ക് നല്കിയ പന്ത് പിടിച്ചെടുത്തശേഷം റിച്ചാര്‍ഡ് ഗാഡ്സെ നോര്‍ത്ത് ഈസ്റ്റ് താരത്തിന്റെ കാലുകള്‍ക്കിടയിലൂടെ പായിച്ച ഇടംകാല് ഷോട്ട് ഗോളി രഹനേഷിന്റെ കയ്യില്ത്തട്ടിയശേഷം വലയില്‍ കയറി.
കളിയുടെ 57-ാം മിനിറ്റില്‍ ദല്‍ഹി ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് രക്ഷപ്പെട്ടു. ബോക്സിന്റെ ഇടതുമൂലയില്‍ നിന്ന് സിലാസ് എടുത്ത ഫ്രീകിക്ക് വലയിലേക്ക് വളഞ്ഞിറങ്ങിയത് ഉയര്‍ന്നുചാടിയ ഡൊബഌസിനെ കീഴടക്കിയെങ്കിലും ക്രോസ്ബാര്‍ വിഘാതമായി. 61-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് താരം ഫ്രാന്‍സിസ് ഡാഡ്സെയുടെ ഇടംകാലന്‍ ഷോട്ട് സൈഡ് പോസ്റ്റില്‍ത്തട്ടി മടങ്ങുകയും ചെയ്തതോടെ ഇന്നലെ അവരുടെ ദിനമല്ലെന്ന് ഏറെക്കുറെ ഉറപ്പാവുകയും ചെയ്തു. രണ്ട് മിനിറ്റിനുശേഷം ഡാഡ്സെയെ പിന്‍വലിച്ച് നിക്കോളാസ് വെലസിനെ ഇറക്കി നോര്‍ത്ത് ഈസ്റ്റ് ആക്രമണത്തിന് മൂര്‍ച്ചകൂട്ടി. 70-ാം മിനിറ്റില്‍ റോബര്‍ട്ടോ കാര്‍ലോസ് കയറി ദല്‍ഹിയുടെ സെര്‍ജിനോ ഗ്രീനെ ഇറങ്ങി. രണ്ട് മിനിറ്റിനുശേഷം നോര്‍ത്ത് ഈസ്റ്റ് പകരക്കാരനായി ഇറങ്ങിയ മാര്‍ക്വീ താരം സിമാവോ സബ്രോസയിലൂടെ സമനില പിടിച്ചു. 72-ാം മിനിറ്റില്‍ സിലാസിന് പകരക്കാരനായി ഇറങ്ങിയ സിമാവോ ആദ്യമായി പന്ത് തൊട്ടടുതന്നെ ഫ്രീകിക്ക് എടുക്കാനായിരുന്നു. ബോക്സിന് തൊട്ടുപുറത്തുനിന്ന് ലഭിച്ച ഫ്രീകിക്കാണ് സിമാവോ ദല്‍ഹി ഉയര്‍ത്തിയ പ്രതിരോധക്കോട്ടക്ക് മുകളിലൂടെ അനായാസം വലയിലെത്തിച്ചത്. തുടര്‍ന്ന് വിജയഗോളിനായി ഇരുടീമുകളും അവസാന മിനിറ്റുകളില്‍ ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവയെല്ലാം വിഫലമായതോടെ കളി 1-1ന് സമനിലയില്‍ കലാശിച്ചു. ആറിന് ദല്‍ഹി അടുത്ത മത്സരത്തില്‍ സ്വന്തം മൈതാനത്ത് മുംബൈ സിറ്റിയുമായി ഏറ്റുമുട്ടും. നോര്‍ത്ത് ഈസ്റ്റിന് 7ന് നടക്കുന്ന എവേ മത്സരത്തില്‍ അത്ലറ്റികോ കൊല്‍ക്കത്ത എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: