കൊച്ചി: ഫെയ്സ്ബുക്ക് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പേടിയാണെന്ന് സിപിഐ നേതാവ് ചെറിയാന് ഫിലിപ്പ്. ജീവിതത്തില്‍ ആരേയെ ഭയപ്പെട്ടിട്ടില്ലാത്ത തനിക്കിപ്പോള്‍ ഫെയ്സ്ബുക്ക് എന്ന് കേള്‍ക്കുമ്പോള്‍ ഭയവിഹ്വലതയാണെന്നും ഫെയ്സ്ബുക്കില്‍ തെന്നിവീണ കഴുതയാണ് താനെന്നും പുതിയ ഫെയ്സ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം കുറിച്ചു.
തനിക്ക് എതിരെ സൈബര്‍ ഗുണ്ടായിസമാണ് നടക്കുന്നതെന്നും മറ്റൊരു കുറിപ്പില്‍ ചെറിയാന് ഫിലിപ്പ് പറയുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ എന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്നതും ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നതുമായ നിരവധി പോസ്റ്റുകളും കമന്റുകളുമാണ് ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരം പലതും കുറ്റകരവും നിയമ നടപടിക്കു വിധേയമാക്കാവുന്നതുമാണ് . എന്നെ തുടര്‍ച്ചയായി വേട്ടയാടിയ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ മൗനംപാലിച്ചപ്പോള്‍ വേദന തോന്നി. എന്റെ മാനത്തിനും വിലയില്ലേ,സുഹൃത്തുക്കളെ ഇത് സൈബര്‍ ഗുണ്ടായിസമല്ലേ? പ്രഖ്യാപിത മനുഷ്യാവകാശ പ്രവര്‍ത്തകരെ ആരെയും കണ്ടില്ലെന്നും ചെറിയാന് ഫിലിപ്പ് പറയുന്നു.
നേരത്തെ വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഫെയ്സ്ബുക്കില്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നടക്കം വ്യാപക പ്രതിഷേധം നേരിട്ടിരുന്നു. അവഹേളനപരമായ പോസ്റ്റില്‍ ഒടുവില്‍ ചെറിയാന് ഫിലിപ്പ് ഖേദം പ്രകടിപ്പിച്ചു. ചെറിയാന് ഫിലിപ്പിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം സംസ്ക്കാര ശൂന്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് പറഞ്ഞിരുന്നു. പൊളിറ്റ്ബ്യൂറോ അംഗമായ ബൃന്ദ കാരാട്ടും സിപിഐഎം നേതാവ് ടിഎന്‍ സീമയും പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നതിന് പിന്നാലെയാണ് ഖേദപ്രകടനം.
യൂത്ത് കോണ്‍ഗ്രസുകാരുടെ ഉടുപ്പഴിക്കള്‍ സമരം മാതൃകാപരമായ ഒരു സമര മാര്‍ഗമാണെന്നും ഈ സമരം രഹസ്യമായി നടത്തിയ വനിതകല്‍ക്കെല്ലാം പണ്ട് കോണ്‍ഗ്രസില്‍ സീറ്റ് കിട്ടിയിട്ടുണ്ടെന്നുമുള്ള ചെറിയാന് ഫിലിപ്പിന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണ് വിവാദമായത്.
ചെറിയാന് ഫിലിപ്പിന്റെ പ്രസ്താവനയില്‍ സിപിഐഎം നേതാക്കള്‍ രണ്ടുതട്ടിലായിരുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിബി അംഗം പിണറായി വിജയനും അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയപ്പോള്‍ വിഎസ് അച്യുതാനന്ദന്, തോമസ് ഐസക്ക്, എംഎ ബേബി തുടങ്ങിയവരും വനിതാ നേതാക്കളായ ബൃന്ദ കാരാട്ട്, ടിഎന്‍ സീമ എന്നിവരും പരാമര്‍ശത്തെ അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: