ആലപ്പുഴ: ആലപ്പുഴയുടെ തെരഞ്ഞെടുപ്പു ചരിത്രത്തില്‍ ഇത്തവണ വ്യത്യസ്ഥമാകുന്നത് ബിജെപി എസ്എന്‍ഡിപി കൂട്ടുകെട്ട്. ജില്ലയില്‍ പൂര്‍ണമായി പരസ്യസഖ്യം നിലവിലില്ലെങ്കിലും എസ്എന്‍ഡിപി അടക്കമുള്ള പിന്നാക്ക സംഘടനകളും കെപിഎംഎസ് അടക്കമുള്ള പട്ടികജാതി സംഘടനകളും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചത് ആലപ്പുഴയുടെ തെരഞ്ഞെടുപ്പ് ചിത്രത്തെത്തന്നെ മാറ്റിമറിച്ചു.
ഇടതു വലതു മുന്നണികള്‍ തുല്യശക്തിയെന്ന നിലയില്‍ പങ്കിട്ടെടുത്തിരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പലതിലും ബിജെപിയും സഖ്യവും വന്‍നേട്ടമുണ്ടാക്കുക മാത്രമല്ല, ചിലയിടങ്ങളില്‍ ഭരണം കയ്യാളുമെന്നും ഉറപ്പായിരിക്കുകയാണ്. പിന്നാക്ക വോട്ടുബാങ്കും പരമ്പരാഗതമായി ലഭിച്ചിരുന്ന മുന്നാക്ക വിഭാഗങ്ങളിലെ വോട്ടുകളും കൂടിയാകുമ്പോള്‍ ബിജെപിസഖ്യം പരമ്പരാഗത മുന്നണികളുമായി ഇത്തവണ കിടപിടിക്കുന്നു. നൂറ്റമ്പതോളം സീറ്റുകളിലാണ് എസ്എന്‍ഡിപി ഇത്തവണ സമത്വമുന്നണിയെന്ന പേരില്‍ ബിജെപിയുമായി ചേര്‍ന്ന് മത്സര രംഗത്തുള്ളത്.
എസ്എന്‍ഡിപിക്ക് ഏറ്റവും കൂടുതല്‍ സംഘടനാശേഷിയുള്ള ജില്ലകളിലൊന്നായ ആലപ്പുഴയിലെ നിലപാട് ആര്‍ക്കായിരിക്കും കൂടുതല്‍ ദോഷം ചെയ്യുകയെന്നതില്‍ ഇടതുവലതു മുന്നണികള്‍ തര്‍ക്കത്തിലാണ്. പരമ്പരാഗത വോട്ടുകള്‍ നഷ്ടപ്പെടുമെന്ന തിരിച്ചറിവില്‍ ഇടതുപക്ഷം കടുത്ത ന്യൂനപക്ഷ മത വര്‍ഗ്ഗീയ പ്രീണനം തന്നെയാണ് നടത്തിയത്. മുസ്ലിം വര്‍ഗ്ഗീയ പ്രസ്ഥാനങ്ങളെപ്പോലും കടത്തിവെട്ടിയായിരുന്നു സിപിഎം പ്രചാരണം. തുടക്കം മുതല്‍ തന്നെ മുസ്ലിം പള്ളികള്‍ കേന്ദ്രീകരിച്ചും മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ ശ്രദ്ധ ചെലുത്തിയുമായിരുന്നു ഇടതു പ്രചാരണം. തങ്ങളുടെ കുത്തക വോട്ടുബാങ്കായ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ എല്‍ഡിഎഫ് കടന്നുകയറാതിരിക്കാന്‍ യുഡിഎഫും പരമാവധി ശ്രമിച്ചതോടെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണം സമ്പൂര്‍ണമായി ജാതി മത കേന്ദ്രീകൃതമായി.
ഇതിനിടെ ആലപ്പുഴയുടെ അടിസ്ഥാന പ്രശ്നങ്ങള്‍ ഒന്നുംതന്നെ പ്രധാന ചര്‍ച്ചാവിഷയമായില്ല. സംസ്ഥാനത്ത് തന്നെ രാഷ്ട്രീയ അതിപ്രസരം ഏറെയുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് അടിത്തറയുണ്ടെന്ന് അവകാശപ്പെടുന്ന ആലപ്പുഴ ജില്ലയില്‍ ബിജെപി ഉയര്‍ത്തുന്ന വികസന മുദ്രാവാക്യവും ഇടതു വലതു മുന്നണികള്‍ ഉയര്‍ത്തിയ സംഘടിത മതന്യൂനപക്ഷ പ്രീണന നിലപാടുകളും തമ്മിലുള്ള മാറ്റുരയ്ക്കലിന്റെ വിധിയെഴുത്താകും ഇന്നുണ്ടാകുക. ഇരുമുന്നണികളും ജാതിയും മതവും മനദണ്ഡമാക്കി സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുകയും പ്രചാരണങ്ങളില്‍ രാഷ്ട്രീയം പറയാതെ വര്‍ഗ്ഗീയതയും മതവിദ്വേഷവും ആളിക്കത്തിച്ചത് ആലപ്പുഴയുടെ ഇതുവരെയുള്ള രാഷ്ട്രീയ പോരാട്ട പാരമ്പര്യത്തിന് കളങ്കമായിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: