കൊച്ചി: സാധാരണക്കാര്‍ക്ക് കുറഞ്ഞ വിലക്ക് മരുന്നു ലഭ്യമാക്കുന്ന പൊതുസ്ഥാപനമായ കാരുണ്യ ഫാര്‍മസിയില്‍ നിന്നുള്ള ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകള്‍ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍. പച്ചാളം വടുതല പാലത്തിന് സമീപം കോര്പറേഷന് മാലിന്യ ശേഖരണ കേന്ദ്രത്തിന് സമീപമാണ് രണ്ട് ചാക്കുകളിലാക്കി മരുന്നുകള്‍ ഉപേക്ഷിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. കാലാവധി കഴിഞ്ഞതും കഴിയാത്തതുമായ വിവിധ കമ്പനികളുടെ വിവിധതരം മരുന്നുകളാണ് ചാക്കുകളില്‍ ഉണ്ടായിരുന്നത്. എണ്ണായിരം രൂപവരെ വിലയുള്ള ഇഞ്ചക്ഷനുകളും ഇക്കൂട്ടത്തിലുണ്ട്. എറണാകുളത്തെ കാരുണ്യ മെഡിസിന് ഡിപ്പോയുടെയും തൃശൂരില്‍ നിന്ന് പാര്‍സല്‍ വന്നതിന്റെയും ബില്ലുകളും മരുന്നുകള്‍ക്കൊപ്പമുണ്ടായിരുന്നു. നാട്ടുകാര്‍ കോര്പറേഷന് അധികൃതരെ വിവരമറിയിച്ചെങ്കിലും ഇലക്ഷന് ഡ്യൂട്ടിയായതിനാല്‍ ഉത്തരവാദപ്പെട്ടവരാരും തിരിഞ്ഞു നോക്കിയില്ല. മരുന്നുകള്‍ ഒരു ചാക്കിലാക്കി വടുതലയിലെ കോര്പറേഷന് ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കാരുണ്യ ഫാര്‍മസിയില്‍ നിന്ന് കാലാവധി കഴിഞ്ഞ മരുന്നുകള്‍ ഉപേക്ഷിക്കാറില്ലെന്നും കാലവധി കഴിയുമ്പോള്‍ മരുന്നുകള്‍ അതത് കമ്പനികള്‍ക്ക് തിരിച്ചേല്പിക്കുകയാണ് ചെയ്യുന്നതെന്നും കാരുണ്യ ഡിപ്പോ മാനേജര്‍ രൂപ്ന പറഞ്ഞു. കാലാവധി കഴിഞ്ഞ മരുന്നുകള്‍ കമ്പനികള്‍ തിരിച്ചെടുക്കുകയും പകരം മരുന്നോ പണമോ തിരിച്ചു നല്‍കുകയുമാണ് പതിവ്. എക്സ്പയറി ഡേറ്റിന് മൂന്നു മാസം മുമ്പ് മുതല്‍ ഇത്തരത്തില്‍ മരുന്നുകള്‍ തിരിച്ചയക്കാറുണ്ട്. പാര്‍സലായാണ് കമ്പനികള്‍ക്ക് മരുന്നുകള്‍ തിരിച്ചയക്കാറുള്ളതെന്നും ഡിപ്പോ മാനേജര്‍ പറഞ്ഞു. കാരുണ്യ ഫാര്‍മസി കേരള സ്റ്റേറ്റ് മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായതിനാല്‍ ഇക്കാര്യത്തില്‍ കോര്‍പറേഷനാണ് അന്വേഷണം നടത്തേണ്ടതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എം.കെ. കുട്ടപ്പന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: