മൊഹാലി: ട്വന്റി20, ഏകദിന പരമ്പരകള്‍ കൈവിട്ടു. ഇനി പ്രതീക്ഷ ടെസ്റ്റ് പരമ്പരയില്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള നാലു ടെസ്റ്റ് പരമ്പരയിലെ ആദ്യ അങ്കത്തിന് ഇന്ത്യ ഇന്ന് മൊഹാലിയില്‍ പാഡണിയും, പുതിയ നായകനു കീഴില്‍, കൂടുതല്‍ ആക്രമണോത്സുകമായ തന്ത്രങ്ങളുമായി. ടെസ്റ്റ് നായക പദവി ഏറ്റെടുത്ത ശേഷം വിരാട് കോഹ്ലിക്കിത് ആദ്യ ഹോം പരമ്പര. നേരത്തെ ഓസ്ട്രേലിയയില്‍ ഇടയ്ക്കു വച്ച് ധോണി വിരമിച്ചപ്പോള്‍ ചുമതലയേറ്റ വിരാട്, ബംഗ്ലാദേശിലും, ശ്രീലങ്കയിലും ടീമിനെ നയിച്ചു. ലങ്കയില്‍ പിന്നില്‍നിന്ന ശേഷം തിരിച്ചെത്തി പരമ്പരയുമായി മടങ്ങി.
കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ഒരു ടെസ്റ്റ് പരമ്പര പോലും തോല്‍ക്കാത്ത ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍ എന്നത് വിരാടിന്റെ നായക മികവിന് അഗ്നി പരീക്ഷയാകും. ലങ്കന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച പേസര്‍ ഇഷാന്ത് ശര്‍മ ടീമിലില്ല. മോശം പെരുമാറ്റത്തിന് താരത്തിന് ഒരു ടെസ്റ്റില്‍ വിലക്ക്. ഒരു പേസറുമായാകും കളിക്കാനിറങ്ങുകയെന്ന് നയാകന്‍ സൂചിപ്പിച്ചു. അങ്ങനെയെങ്കില്‍ ഉമേഷ് യാദവിനാകും അവസരം. വരുണ്‍ ആറോണും ഭുവനേശ്വര്‍ കുമാറുമുണ്ടെങ്കിലും ഉമേഷിലാണ് മാനെജ്മെന്റിന് വിശ്വാസം. ആര്. അശ്വിന്, അമിത് മിശ്ര, രവീന്ദ്ര ജഡേജ എന്നിവര്‍ സ്പിന്നര്‍മാര്‍. ഏകദിന, ട്വന്റി20കളിലില്ലാതിരുന്ന ജഡേജയ്ക്ക് തിരിച്ചുവരവ്. സ്പിന്നര്‍മാരുടെ പ്രകടനം വിധി നിര്‍ണയിക്കും.
ബാറ്റിങ്ങിലാണ് തെരഞ്ഞെടുപ്പ് ഏറെ സങ്കീര്‍ണം. ആരെയും തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥ. ഓപ്പണറായി മുരളി വിജയ് ഉണ്ടാകുമെന്നുറപ്പ്. രണ്ടാം സ്ഥാനത്തിനായി ശിഖര്‍ ധവാനും കെ.എല്‍. രാഹുലുമുണ്ട്. ഇവരില്‍ ധവാന് മുന്‍തൂക്കം. ഏകദിന പരമ്പരയില്‍ മോശമാക്കിയെങ്കിലും നാട്ടിലെ ടെസ്റ്റ് മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാറുണ്ട് ധവാന്. കഴിഞ്ഞ ടെസ്റ്റില്‍ ശതകം നേടിയിരുന്നു ഈ ഇടംകൈയന്‍. വിരാടും അജിങ്ക്യയും സ്ഥാനം ഉറപ്പിക്കുമ്പോള്‍, അവശേഷിക്കുന്ന സ്ഥാനത്തിനായി ചേതേശ്വര്‍ പൂജാരയും, രോഹിത് ശര്‍മയുമാണുള്ളത്. ഏകദിനത്തിലെ പ്രകടനമാണ് രോഹിതിനെ തുണയ്ക്കുന്നത്. എന്നാല്‍, മികവുറ്റ ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരെ നേരിടാന്‍ ചേതേശ്വറാണ് യോഗ്യനെന്ന് ടീം മാനെജ്മെന്റ് കണക്കുകൂട്ടുന്നു. നായകന് താത്പര്യം രോഹിതിനോട്. വിക്കറ്റ് കീപ്പറായി വൃദ്ധിമാന്‍ സാഹയെത്തും. സാഹയെ ഒഴിവാക്കുന്ന കാര്യം ചിന്തിച്ചാല്‍ രാഹുലിന് അവസരം.
പരുക്കേറ്റ ജെ.പി. ഡുമിനിയുടെ അഭാവമാണ് ദക്ഷിണാഫ്രിക്കയെ കുഴക്കുന്നത്. ആദ്യ ടെസ്റ്റില്‍ കളിക്കുമെന്ന് പറയുന്നുവെങ്കിലും, പൂര്‍ണ സജ്ജനല്ല താരം. അങ്ങനെയെങ്കില്‍ തെംബ ബാവുമ കളിക്കും. ഡീന്‍ എല്‍ഗാറും സ്റ്റിയാന്‍ വാന്‍ സിലും ഇന്നിങ്സ് തുറക്കും. ഹാഫെ ഡ്യുപ്ലെസിസ്, നായകന് ഹാഷിം അംല, എ.ബി. ഡിവില്ലേഴ്സ് എന്നിവരും ബാറ്റിങ്ങിന് കരുത്ത്. ഡെയ്ന്‍ വിലാസ് വിക്കറ്റ് കീപ്പറുടെ റോളില്‍. ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ ഫോം പുറത്തെടുത്ത ഡിവില്ലേഴ്സ് തന്നെയാകും ആതിഥേയരെ ഏറെ വിഷമിപ്പിക്കുക. അതേസമയം, ടെസ്റ്റില്‍ ഇന്ത്യന്‍ മണ്ണില്‍ എന്നും മികച്ച പ്രകടനം നടത്തിയിട്ടുള്ള അംലയാകും ഭീഷണി. ഫോമില്ലായ്മ ടെസ്റ്റ് പരമ്പരയില്‍ നായകന് മറികടക്കുമെന്ന വിശ്വാസമുണ്ട് ടീമിന്. നായകനെന്ന നിലയില്‍ ഇതുവരെ ഒരു പരമ്പര പോലും നഷ്ടമായിട്ടില്ലെന്നത് അംലയ്ക്ക് ആത്മവിശ്വാസമേകും.
മൂന്നു പേസര്‍മാരെ അണിനിരത്തിയുള്ള ആക്രമണമാകും സന്ദര്‍ശകര്‍ ക്രമീകരിക്കുക. സ്റ്റെയ്ന്, മോണി മോര്‍ക്കല്‍, വെര്‍നോണ്‍ ഫിലാന്‍ഡര്‍ എന്നിവര്‍ ആക്രമണം നയിക്കും. അതേസമയം, പേസ് ബൗളിങ്ങിനെ കാര്യമായി തുണയ്ക്കാത്ത പിച്ചില്‍ ഇത് തിരിച്ചടിക്കുമോയെന്ന ആശങ്കയും അവര്‍ക്കുണ്ട്. സൈമണ്‍ ഹാര്മറോ, ഇമ്രാന് താഹിറോ ആകും സ്പിന്‍ വിഭാഗത്തില്‍. ഇവരെ രണ്ടു പേരെയും കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ഒരു പേസറെ പുറത്തിരുത്തേണ്ടിവരും. പേസര്‍മാരെ വച്ച് ഇന്ത്യയെ കെട്ടിയിടാമെന്നു പ്രതീക്ഷയുള്ളതിനാല്‍ അതിനു സാധ്യത കുറവ്. ഏഷ്യയില്‍ 100 വിക്കറ്റ് തികയ്ക്കുന്ന ഭൂഖണ്ഡത്തിന് പുറത്തുള്ള ആദ്യ ബൗളറെന്ന നേട്ടത്തിലേക്ക് സ്റ്റെയ്ന് വെറും പത്ത് വിക്കറ്റിന്റെ അകലം മാത്രം.
ആദ്യ കാലത്ത് പേസര്‍മാരെയും സഹായിച്ചിരുന്നു മൊഹാലിയിലെ കളിത്തട്ട്. എന്നാല്‍, ഇത്തവണ അവസാന ദിവസങ്ങളില്‍ സ്പിന്നിനെ അനുകൂലിക്കുമെന്നാണ് കരുതുന്നത്. മികച്ചൊരു സ്പോര്‍ട്ടിങ് വിക്കറ്റാണിതെന്ന് ക്യുറേറ്റര്‍ ദല്ജി സിങ് സാക്ഷ്യപ്പെടുത്തുന്നു.
സാധ്യതാ ടീം: ഇന്ത്യ – എം. വിജയ്, ശിഖര്‍ ധവാന്, ചേതേശ്വര്‍ പൂജാര/രോഹിത് ശര്‍മ, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ആര്. അശ്വിന്, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ഉമേഷ് യാദവ്/വരുണ്‍ ആറോണ്‍/ഭുവനേശ്വര്‍ കുമാര്‍.
ദക്ഷിണാഫ്രിക്ക ഡീന്‍ എല്‍ഗാര്‍, സ്റ്റിയാന്‍ വാന്‍ സില്, ഹാഫെ ഡ്യുപ്ലെസിസ്, ഹാഷിം അംല, എ.ബി. ഡിവില്ലേഴ്സ്, ജെ.പി. ഡുമിനി/ തെംബ ബാവുമ, ഡെയ്ന്‍ വിലാസ് (വിക്കറ്റ് കീപ്പര്‍), വെര്‍നോണ്‍ ഫിലാന്‍ഡര്‍, ഡെയ്ല്‍ സ്റ്റെയ്ന്, മോണി മോര്‍ക്കല്‍, സൈമണ്‍ ഹാര്‍മര്‍/ഇമ്രാന് താഹിര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: