അനന്തു തലവൂര്‍
പത്തനാപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇത്തവണയും കടത്തിണ്ണയും മരത്തണലും തന്നെയാകും ശരണം. വിരിവയ്ക്കുവാനോ വിശ്രമിക്കാനോ സൗകര്യമില്ലാത്തതിനാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ പട്ടണത്തിലെത്തിയ തീര്‍ത്ഥാടകര്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇടത്താവളം നിര്‍മ്മിക്കാന്‍ കെ.ബി.ഗണേശ്കുമാര്‍ എംഎല്‍എയും പത്തനാപുരം ഗ്രാമപഞ്ചായത്തും പലതവണ പദ്ധതികള്‍ തയ്യാറാക്കി ഫണ്ട് അനുവദിച്ചെങ്കിലും തുടര്‍നടപടികളില്ലാത്തതിനാല്‍ പ്രഖ്യാപനത്തിലൊതുങ്ങി. നിരവധി വര്‍ഷങ്ങളായി അധികൃതര്‍ ഇവിടെ ഇടത്താവളം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപനം നടത്തുന്നുണ്ട്.
വിവിധ സംഘടനകള്‍ ഇടത്താവളത്തിനായി അനവധി സമരപരിപാടികള്‍ നടത്തിയിരുന്നു. സമരങ്ങള്‍ക്കിടെ കല്ലുംകടവിലെ റവന്യു പുറമ്പോക്ക് ഭൂമി ഇടത്താവളം നിര്‍മ്മിക്കുന്നതിനായി അളന്ന് തിരിച്ചിരുന്നു. എന്നാല്‍ സ്വകാര്യഇടപെടല് കാരണം തുടര്‍പ്രവര്‍ത്തനങ്ങള്‍ നിലച്ചു. അപ്പോഴെല്ലാം അടുത്തവര്‍ഷം പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്ന് എംഎല്‍എയും പഞ്ചായത്തും പറഞ്ഞതല്ലാതെ യാതൊരു നടപടികളും ഉണ്ടായിട്ടില്ല. മാറിമാറി വന്ന പഞ്ചായത്ത് ഭരണസമിതി അധികാരത്തിലേറിയ അന്നുമുതല്‍ എല്ലാ ബജറ്റിലും ഇടത്താവളത്തിനായി തുക വകയിരുത്തുകയും അവസാനം ഇത് വകമാറ്റുകയുമാണ് പതിവ്. ഏതാനും മാസം മുമ്പ് അവതരിപ്പിച്ച അവസാന ബജറ്റിലും ഇടത്താവളം പദ്ധതിക്കും ഒപ്പം പാര്‍ക്കും സ്നാനഘട്ടവും സ്ഥാപിക്കുന്നതിനുമായി ലക്ഷങ്ങള്‍ വകയിരുത്തിയതാണ്. മണ്ഡലകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഇത്തവണയും ഇടത്താവളം എന്നത് ഫയലുകളില്‍ മാത്രമായി ഒതുങ്ങുകയാണ്. എന്നാല്‍ പിന്നീട് ഇതിലും തുടര്‍ നടപടികളുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: