സ്വന്തം ലേഖകന്‍
കൊല്ലം: വോട്ടെണ്ണലിന് രണ്ടുനാള്‍ അവശേഷിക്കവെ വിജയ പ്രവചനം നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ് ഇരുമുന്നണികളും. നിലവില്‍ കോര്‍പ്പറേഷനിലും ജില്ലാപഞ്ചായത്തിലും ഭരണം നടത്തിയ എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കില്ലെന്ന് ഉറപ്പിച്ചുപറയാന്‍ യുഡിഎഫിന് കഴിയുന്നില്ലയെന്നതും തുടര്‍ഭരണം ലഭിക്കുമെന്നത് പറയാന്‍ എല്‍ഡിഎഫിന് ആത്മവിശ്വാസമില്ലാത്തതും മുന്നണികളുടെ ആശയക്കുഴപ്പം വ്യക്തമാക്കുന്നതാണ്. ബിജെപി തെരഞ്ഞെടുപ്പില്‍ അവസാനനിമിഷംവരെ പൊരുതിയതും പ്രചരണരംഗത്ത് മുന്നിലെത്തിയതും ഇരുമുന്നണികളെയും ഭയപ്പാടിലാക്കിയിട്ടുണ്ട്.
പുതിയതായി നിലവില്‍ വന്ന കൊട്ടാരക്കര ഉള്‍പ്പടെയുള്ള നാല് മുന്‍സിപ്പാലിറ്റികള്‍ക്കും കാര്യങ്ങള്‍ എളുപ്പമാകില്ല. ഭരണം നിശ്ചയിക്കുന്നതില്‍ ബിജെപിക്ക് പ്രസക്തിയുണ്ടാകും. പഞ്ചായത്തുകളിലാകട്ടെ ഇരുമുന്നണികള്‍ക്കും ബിജെപിയും സ്വതന്ത്രന്മാരും ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലുണ്ടായ ഗ്രൂപ്പ് പോര് ഇക്കുറി എല്‍ഡിഎഫിലും അതേപടി ആവര്‍ത്തിച്ചിരിക്കുകയാണ്. സിപിഐക്ക് നല്കീയ സീറ്റുകളില്‍ അഭിപ്രായ വ്യത്യസം നിലനില്‍ക്കെ പലയിടത്തും സിപിഎം കാലുവാരിയിട്ടുമുണ്ട്. ആര്‍എസ്പിയാകട്ടെ മത്സരിച്ച മുഴുവന്‍ സീറ്റിലും വിജയിക്കുവാന്‍ വേണ്ടി പ്രവര്‍ത്തിച്ചെങ്കിലും കോണ്‍ഗ്രസ് അവരുടെ സിറ്റിംഗ് സീറ്റുകളില്‍ പണി നടത്തിയിട്ടുണ്ട്. ബിജെപിക്ക് ജയസാധ്യതയുള്ള സീറ്റുകളില്‍ പഴയ പണി അവര്‍ത്തിക്കാന്‍ മുന്നണികള്‍ മത്സരിച്ചു. മോദിഭരണത്തിന്റെ നേട്ടങ്ങളും കേരളത്തിന്റെ വികസനവും മുന്നണികളുടെ കാപട്യവും വിവരിച്ച് വോട്ട് തേടിയ ബിജെപിയെ പരാജയപ്പെടുത്താന്‍ മുന്നണികള്‍ പലയിടത്തും വോട്ട് മറിക്കല്‍ നടത്തിയിട്ടുണ്ട്. എന്നിരുന്നാലും ബിജെപി മുന്നേറ്റം നടത്തുമെന്ന് തന്നെയാണ് ഇരുമുന്നണികളും സമ്മതിക്കുന്നത്. അതേസമയം കാര്യങ്ങള്‍ ഇക്കുറി നിശ്ചയിക്കാന്‍ പറ്റില്ലയെന്നാണ് വോട്ടര്‍മാരുടെ വിലയിരുത്തല്‍. എന്തൊക്കെ വാദപ്രതിവാദങ്ങള്‍ നടത്തിയാലും പെട്ടി പൊട്ടിക്കുമ്പോള്‍ മാത്രമേ ആരുടെ ഭാഗത്തായിരുന്നു ജനം എന്നറിയാന്‍ സാധിക്കുകയുള്ളുവെന്നാണ് അവരുടെ പക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: