ഗുവാഹതി: ആസാം കോണ്‍ഗ്രസില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിക്കെതിരെ ശബ്ദമുയര്‍ത്തി ഒന്‍പത് എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുകയാണ്. ഇവര്‍ ഇന്ന് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ടതിനെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ തുടങ്ങിയ പ്രശ്നങ്ങളാണ് ഇപ്പോള്‍ മൂര്‍ദ്ധന്യത്തില്‍ എത്തി നില്‍ക്കുന്നത്. മാസങ്ങള്‍ക്കു മുന്‍പ് കോണ്‍ഗ്രസ് നേതാവും ഗൊഗോയി മന്ത്രി സഭയില്‍ വൈദ്യുതി മന്ത്രിയുമായിരുന്ന ഹിമാന്ത വിശ്വ ശര്‍മ്മ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു.
ശര്‍മ്മയോട് അടുപ്പം പുലര്‍ത്തുന്ന ഒന്‍പതു പേരാണ് ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നത്.ഇവര്‍ക്ക് അംഗത്വം നല്കാന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ അനുമതി നല്‍കിയതായി സംസ്ഥാന പ്രസിഡന്റ് സിദ്ധാര്‍ഥ ഭട്ടാചാര്യ പറഞ്ഞു. ശര്‍മ്മയോടു കൂറു പുലര്‍ത്തിയതിന് ഇവരില്‍ നാലു പേരെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തിരുന്നു. അഞ്ചു പേര്‍ക്ക് കോണ്‍ഗ്രസ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുമുണ്ട്.
ബോളിന് ഛേതിയ, പ്രധാന് ബറുവ, പല്ലവ് ലോചന്‍ ദാസ്, രാജന് ബോര്‍ത്തക്കൂര്‍, പീയൂഷ് ഹസാരിക, കൃപാനാഥ് മല്ല, അബു താഹിര്‍ ബേപ്പാരി, ബിനന്ദ സൈക്കിയ, ജയന്ത മല്ല ബറുവ എന്നിവരാണ് ഈ എംഎല്‍എമാര്‍.
2016ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉടലെടുത്തിരിക്കുന്ന പ്രശ്നം കോണ്‍ഗ്രസിനെ ഉലച്ചിരിക്കുകയാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലത്തെുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.
126 അംഗ സഭയില്‍ കോണ്‍ഗ്രസിന് 78 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇത് 69 ആയികുറയും. ബിജെപിയുടെ അംഗബലം പതിനഞ്ചില്‍ നിന്ന് ഇരുപത്തിനാലാകും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആസാമിലെ 14 സീറ്റില്‍ ഏഴെണ്ണവും ബിജെപി നേടിയിരുന്നു. കോണ്‍ഗ്രസിന് മൂന്നു സീറ്റുകളേ ലഭിച്ചിരുന്നുള്ളു.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 68 സീറ്റും എഐയുഡിഎഫിന് 18 സീറ്റും ബിജെപിക്ക് 15 സീറ്റും എജിപിക്ക്( ആസാം ഗണപരിഷത്ത്) പത്തു സീറ്റും തൃണമൂലിന് ഒരു സീറ്റും സ്വതന്ത്രര്‍ക്ക് രണ്ടു സീറ്റുകളുമാണ് ലഭിച്ചത്.
മോദിയുടെ ജനസമ്മതി ഇടിയുകയാണെന്നാണ് മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ വിലയിരുത്തല്‍. ബീഹാറിലെ കൊണ്ടുപിടിച്ച പ്രചാരണം കണ്ടാല്‍ ഇത് മനസിലാകും. അതിനാല്‍ മാസങ്ങള്‍ക്കകം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരെ കോണ്‍ഗ്രസും എഐയുഡിഎഫും എജിപിയും സിപിഐയും സിപിഎമ്മും, ബോഡോലാന്‍ഡ് പീപ്പിള്‍സ് പാര്‍ട്ടിയും ഒന്നിക്കണം. ഗൊഗോയി പറയുന്നു. ബിജെപിയുടെ വളര്‍ച്ചയിലുള്ള ആശങ്ക ഗൊഗോയിയുടെ വാക്കുകളില്‍ വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: