ആലപ്പുഴ: ഒരു മാസത്തോളം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് കോലാഹലങ്ങള്‍ അവസാനിച്ചു. ഇനി ജനവിധി അറിയാന്‍ ഒരു പകലിരവ് മാത്രം. രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും സ്ഥാനാര്‍ത്ഥികളും പോളിങ് ശതമാനത്തിന്റെ നില അനുസരിച്ച് കണക്കുകൂട്ടലുകള്‍ തുടങ്ങി. ചില വാര്‍ഡുകളില്‍ പോളിങ് ശതമാനം വര്‍ദ്ധിച്ചതും കുറഞ്ഞതും ആര്‍ക്ക് അനുകൂലമാകും എന്ന ആശങ്കയിലാണ് പലരും. ചിലര്‍ വിജയം ഉറപ്പിച്ചു കഴിഞ്ഞു. നേതാക്കള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും ഇന്നും വിശ്രമമില്ല.
ബിജെപി ഇത്തവണ ആകെ 1190 സീറ്റുകളിലാണ് മത്സരിച്ചത്. ബിജെപിയുമായി സഹകരിച്ച് എസ്എന്‍ഡിപി 117 സീറ്റുകളിലും മത്സരിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ ബിജെപി 911 സീറ്റുകളിലും എസ്എന്‍ഡിപി 101 സീറ്റുകളിലും മത്സരിച്ചു. ജില്ലാപഞ്ചായത്തിലെ 19 ഡിവിഷനുകളില്‍ ബിജെപിയും മൂന്നിടത്ത് എസ്എന്‍ഡിപിയും മാറ്റുരച്ചു. ബ്ലോക്ക് പഞ്ചായത്തുകളില്‍ ബിജെപി 124 ഡിവിഷനുകളിലും എസ്എന്‍ഡിപി രണ്ടിടത്തുമാണ് മത്സരിച്ചത്. നഗരസഭകളില്‍ ബിജെപി 136 ഇടത്തും എസ്എന്‍ഡിപി പത്തിടത്തുമാണ് മത്സരിച്ചത്.
യുഡിഎഫില്‍ കോണ്‍ഗ്രസ് 1016 ഗ്രാമസഭാ വാര്‍ഡുകളിലും 167 നഗരസഭാ വാര്‍ഡുകളിലും ബ്ലോക്കില്‍ 144 ഇടത്തും ജില്ലാ പഞ്ചായത്തിലെ 19 ഇടത്തുമാണ് മത്സരിച്ചത്. മുസ്ലീം ലീഗ് 58 ഇടത്താണ് മത്സരിച്ചത്. കേരളാ കോണ്‍ഗ്രസ് 102 സീറ്റുകളിലാണ് ആകെ മത്സരിചച്ചത്.
ഇടതുപക്ഷത്ത് സിപിഎം 870 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും 120 ഡിവിഷനുകളിലും 15 ജില്ലാ പഞ്ചായത്തു ഡിവിഷനുകളിലും 140 നഗരസഭാ വാര്‍ഡുകളിലും മത്സരിച്ചു. സിപിഐ ആകെ 345 സീറ്റുകളില്‍ മാത്രമാണ് മത്സരിച്ചത്. ഗ്രാമപഞ്ചായത്തില്‍ 254, ബ്ലോക്ക് പഞ്ചായത്തില്‍ 33, ജില്ലാ പഞ്ചായത്തില്‍ 5, നഗരസഭകളില്‍ 53 എന്നിങ്ങനെയാണ് മത്സരിച്ചത്. സ്വതന്ത്രരും മറ്റുള്ളവരും ഉള്‍പ്പെടെ 5612 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. മത്സര ഫലത്തെക്കുറിച്ചുള്ള ആകാംക്ഷ ഇവരേക്കാള്‍ കൂടുതല്‍ പൊതുജനത്തിനും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: