തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ നാലരവര്‍ഷത്തിനുള്ളില്‍ നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന വികസനത്തിന്റെ നേര്‍ക്കാഴ്ചയാണ് മാലിന്യ നിക്ഷേപത്തില്‍ നിന്ന് വനവാസിബാലന്മാര് ഭക്ഷണം കഴിക്കുന്ന ചിത്രമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്. ഇതിനുത്തരവാദികളായ സര്‍ക്കാരിനെതിരെ പട്ടികവര്‍ഗപീഡന നിയമപ്രകാരം കേസെടുക്കണമെന്ന് വിഎസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മലയോര ഗ്രാമമായ പേരാവൂരിലെ മാലിന്യനിക്ഷേപ കൂമ്പാരത്തില്‍ നിന്ന് ആര്‍ത്തിയോടെ ഭക്ഷണം വാരിവലിച്ച് കഴിക്കുന്ന വനവാസി ബാലന്മാരുടെ ചിത്രം കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു.
വനവാസികള്‍ക്കായി യുഡിഎഫ് സര്‍ക്കാര്‍ കോടികള്‍ ചെലവഴിച്ചു എന്നാണ് മേനി നടിക്കുന്നത്. എന്നിട്ടും വനവാസികള്‍ക്കിടയില്‍ പട്ടിണി മരണം വ്യാപകമാകുകയാണ്. വനവാസി കുട്ടികള്‍ ജനിക്കുമ്പോള്‍ തന്നെ മരിക്കുന്നത് എങ്ങനെയാണ്. അട്ടപ്പാടി ഊരുകളിലെ ദയനീയാവസ്ഥ മുമ്പുതന്നെ വാര്‍ത്തയായതാണ്. കേരളമൊട്ടാകെ വനവാസികള്‍ മാലിന്യം പോലും തിന്നു വിശപ്പടക്കേണ്ട അവസ്ഥയിലാണെന്ന സത്യം ഞെട്ടിക്കുന്നതാണെന്നും വിഎസ് പറഞ്ഞു.
മറ്റു മേഖലകളിലേക്കുളള പണം വെട്ടിവിഴുങ്ങുന്നതുപോലെ വനവാസി മേഖലയിലെ പണവും യുഡിഎഫിലെ ആര്ത്തിപ്പണ്ടാരങ്ങള് കട്ടുതിന്നതിന്റെ ഫലമായാണ് ഗോത്രവര്‍ഗക്കാര്‍ വിശപ്പടക്കാന്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങളില്‍ അഭയം തേടേണ്ടിവന്നിരിക്കുന്നത്. വനവാസി വനിതാ മന്ത്രിയെ മൂകസാക്ഷിയാക്കിക്കൊണ്ടുള്ള യുഡിഎഫ് ഭരണം കേരളത്തെ അത്യന്തം അപമാനകരമായ നിലയിലേക്കാണ് എത്തിച്ചിരിക്കുന്നത്.
അങ്ങേയറ്റം പരിഗണനയോടെ ഇടപെടേണ്ട ആദിവാസികളുടെ കാര്യത്തില്‍ ഇത്രയും മനുഷ്യത്വവും മനസാക്ഷിയുമില്ലാതെ പെരുമാറുന്ന ഈ സര്‍ക്കാരിന് പ്രബുദ്ധ കേരളം മാപ്പ് നല്‍കില്ലെന്നും വിഎസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: