രാമലക്ഷ്മണന്മാരുടെ അടുത്തുവന്ന് വര്‍ദ്ധിച്ച കോപത്തോടെ എട്ടുദിക്കും പൊട്ടുംവിധം ഇടിവെട്ടുന്നതുപോലെ അലറിക്കൊണ്ടും കണ്ണുകളില്‍നിന്നും കനല്‍ക്കട്ടകള്‍ വീഴുംപോലെ കോപാഗ്നി വീഴ്ത്തിക്കൊണ്ടും അവന് ചോദിച്ചു: ”ദുഷ്ടജന്തുക്കള്‍ നിറഞ്ഞ ഈ വന്‍കാട്ടില്‍ ഭയമില്ലാതെ കൈയില്‍ അമ്പും വില്ലും വാളുമൊക്കെ ധരിച്ച് മുനിവേഷത്തില്‍ നില്ക്കുന്ന നിങ്ങളാരാണ്? നല്ല ഉള്‍ക്കരുത്തുണ്ടെങ്കിലും സുന്ദരന്മാരാണെങ്കിലും കേവലം ബാലന്മാരായ നിങ്ങള്‍ എനിക്കു തിന്നാന്‍ പറ്റിയ ഉരുളകളാണ്. നിങ്ങള്‍ ഈ കാട്ടിലെന്തിനുവന്നു?”
ഇതുകേട്ട് മന്ദഹാസത്തോടെ ഇക്ഷ്വാകുവംശത്തിനു നാഥനായ രാമന് പറഞ്ഞു. ”എന്റെ പേര് രാമന്. ഇതെന്റെ പ്രിയ അനുജന് ലക്ഷ്മണന്. ഈ സ്ത്രീ എന്റെ പ്രാണപ്രിയയായ സീത. പിതാവിന്റെ ആജ്ഞയനുസരിച്ച് നിന്നെപ്പോലുള്ള ദുഷ്ടന്മാരെ ശിക്ഷിക്കാന്‍ വനത്തില്‍ വന്നതാണ്. ഇനി നീയാരാണെന്നു പറയൂ”.
വായും പിളര്‍ന്ന് ഒരു പനമരം പിഴുതെടുത്ത് ഓങ്ങിക്കൊണ്ട് രാക്ഷസന് കോപത്തോടെ പറഞ്ഞു. ”ശക്തനായ വിരാധനെന്നു കേട്ടിട്ടില്ലേ? കഷ്ടം! എന്നെയറിയാത്തവരായി ഈ മൂന്നു ലോകത്തിലും ആരാണുള്ളത്? എന്റെ പിതാവ് ജയനാണ്. വൈകുണ്ഠത്തിലെ കാവല്‍ക്കാരനായിരുന്ന ജയവിജയന്മാരെ ഓര്‍മ്മിക്കുക. എന്റെ അമ്മ ശതഹ്രദയും. ഇതൊന്നും അറിയാത്ത നീയിത്രയും മൂഢനാണെന്നു ഞാന്‍ കരുതിയില്ല. എന്നെ ഭയന്ന് മുനിമാരെല്ലാം ഈ കാടുവിട്ട് ഓടിപ്പോയി. നിങ്ങള്‍ക്ക് ജീവനില്‍ കൊതിയുണ്ടെങ്കില്‍ ഈ സ്ത്രീയെ എനിക്കു വിട്ടുതന്നിട്ട് ആയുധങ്ങളും ഉപേക്ഷിച്ച് ഓടിക്കോ. ഇല്ലെങ്കില്‍ നിങ്ങളെ ഭക്ഷിച്ച് ഞാനിപ്പോള്‍ വിശപ്പടക്കും.”
ഉടനെ വിരാധന്റെ നേരെ രാമന് അസ്ത്രപ്രയോഗം നടത്തി. എന്നാല്‍ അതൊന്നും അവന്റെ ശരീരത്തില്‍ ഏല്‍ക്കുന്നില്ല. അത്രമാത്രം തപശ്ശക്തി അവനുണ്ടായിരുന്നു. അവന് രാമലക്ഷ്മണന്മാരെ പിടിക്കാനടുത്തു. അപ്പോഴവന്റെ രണ്ടുകൈകളും രണ്ടുപേരും ചേര്‍ന്ന് മുറിച്ചിട്ടു. കൈകള്‍ നഷ്ടമായപ്പോള്‍ വിഴുങ്ങാനായി വായും പിളര്‍ന്ന് ഓടിയടുത്തു. രാമലക്ഷ്മണന്മാര് ചേര്‍ന്ന് അവന്റെ രണ്ടുകാലുകളും വെട്ടിമുറിച്ചിട്ടു. പാമ്പിനെപ്പോലെ ഇഴഞ്ഞുകൊണ്ട് പിന്നെയും വിഴുങ്ങാനടുത്തു. ആ സമയത്ത് അര്‍ദ്ധചന്ദ്രാകൃതിയിലുള്ള ഒരസ്ത്രം പ്രയോഗിച്ച് രാമന് അവന്റെ ശിരസ്സു മുറിച്ചിട്ടു.
എന്നിട്ടും അവന് മരിച്ചില്ല. അവന് പറയാന്‍ തുടങ്ങി. ”ഹേ പുരുഷശ്രേഷ്ഠ! മനുഷ്യരില്‍ ഏറ്റവും ഉത്തമ ദേവേന്ദ്രനു തുല്യം ശക്തനായ അങ്ങ് എന്നെ വധിച്ചുകഴിഞ്ഞു. ഞാന്‍ അറിവില്ലായ്മകൊണ്ട് അങ്ങയെ മനസ്സിലാക്കിയില്ല. ഞാന്‍ യഥാര്‍ത്ഥത്തില്‍ തംബുരു എന്ന ഗന്ധര്‍വനാണ്. വൈശ്രവണന്റെ ഭൃത്യനായിരുന്നു. ഞാന്‍ രംഭയില്‍ ആസക്തനായി അവളെ പ്രാപിക്കാന്‍ ശ്രമിച്ചപ്പോള്‍ വൈശ്രവണന് ശപിച്ചു.
നീ രാക്ഷസനായിത്തീരട്ടെ. ദശരഥപുത്രനായ രാമന് നിന്നെ വധിക്കും. അപ്പോള്‍ ശാപമോക്ഷം കിട്ടി നീ സ്വര്ഗത്തിലേക്കുപോകും. ഇപ്പോള്‍ ജഗദീശ്വരനായ അങ്ങ് എനിക്കു മുക്തി നല്കി. എന്റെ ശരീരം മണ്ണില്‍ കുഴിച്ചുമൂടണം. അപ്പോള്‍ ഞാന്‍ മരിക്കും.” ഇതുകേട്ട് ലക്ഷ്മണന് ഒരു വലിയ കുഴിയെഴുത്തു. രാമലക്ഷ്മണന്മാര് ചേര്‍ന്ന് വിരാധശരീരം അതിലിട്ടുമൂടി. അപ്പോള്‍ തംബുരു ഗന്ധര്വരൂപമെടുത്ത് സ്വര്‍ഗംപൂകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: