കണ്ണൂരിലെ പേരാവൂര്‍ പഞ്ചായത്തിന്റെ മാലിന്യനിക്ഷേപ കേന്ദ്രത്തിലെത്തി ആദിവാസി ബാലന്മാര് മാലിന്യം ഭക്ഷിക്കുന്നു എന്നത് മനഃസാക്ഷിയുള്ള ഏതു മനുഷ്യനെയും ലജ്ജിപ്പിച്ച് തലകുനിക്കേണ്ട അവസ്ഥയിലാക്കുന്നു. ഭക്ഷ്യമാലിന്യങ്ങള്‍ ഭക്ഷിച്ച് പെരുകുന്ന തെരുവ് നായ്ക്കളെ വെടിവച്ചുകൊല്ലാന്‍ അനുവാദമുണ്ട്. വിശപ്പുസഹിക്കാനാവാതെ ഭക്ഷണമാലിന്യക്കൂമ്പാരങ്ങള് തേടിവരുന്ന ആദിവാസിക്കുട്ടികളെ എന്തുചെയ്യും? ദൈവത്തിന്റെ സ്വന്തം നാട്ടില്‍, നമ്മുടെ കണ്മുന്നില് ഇങ്ങനെയും ചിലര്‍ ജീവിക്കുന്നു എന്ന വസ്തുതതന്നെ കേരളസമൂഹം എത്ര മനുഷ്യത്വരഹിതരായിരിക്കുന്നു എന്ന സത്യത്തിന് അടിവരയിടുന്നു.
കേരളത്തിന് ആദിവാസി ജനവിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഒരു മന്ത്രിയുണ്ട്, ആദിവാസികള്‍ക്കുവേണ്ടി ക്ഷേമഫണ്ടുണ്ട്. പക്ഷേ ഇതൊന്നും അവര്‍ക്ക് ഉപകരിക്കാതെ വെറും അധമജീവികളായി കഴിയേണ്ടിവരുന്നു. ആദിവാസികളും മനുഷ്യരാണ്, മനുഷ്യസഹജമായ വിശപ്പും ദാഹവും ഉള്ളവരാണ് എന്ന വസ്തുത പ്രബുദ്ധരാണെന്ന് സ്വയം അഭിമാനിക്കുന്ന നമ്മള് കണ്ടില്ലെന്ന് നടിക്കുന്നു. വര്‍ഷങ്ങളായി മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ആദിവാസിക്ഷേമത്തിനായി പണം വകയിരുത്തുന്നുണ്ട്. പക്ഷേ അത് ആദിവാസികളിലേക്കല്ല, അഴിമതി മുഖമുദ്രയാക്കിയ രാഷ്ട്രീയക്കാരുടെ പോക്കറ്റുകളിലേക്കാണ് പോകുന്നത് എന്നുമാത്രം.
ആദിവാസി ക്ഷേമത്തിനായി കേരളത്തിലേക്കൊഴുകുന്നത് കോടികളാണ്. പക്ഷേ ബിജെപി പ്രസിഡന്റ് വി.മുരളീധരന് പറയുന്നതുപോലെ അതില്‍ ഒരു പൈസ പോലും ആദിവാസികള്‍ക്കായി ചെലവഴിച്ചിട്ടില്ല എന്നതിന്റെ ജീവിക്കുന്ന രക്തസാക്ഷികളാണ് മാലിന്യം ഭക്ഷിക്കുന്ന ആദിവാസിക്കുട്ടികള്‍. വിശപ്പടക്കാന്‍ ആദിവാസികള്‍ മ്ലാവിനെ വേട്ടയാടിയത് പിടിക്കാനെത്തിയവര് ഈ കത്തുന്ന വിശപ്പ് കാണുന്നുണ്ടോ?
കേരളത്തില്‍ ഭക്ഷ്യക്ഷാമമില്ല. ഏതാഘോഷത്തിനും സമൃദ്ധമായി വിളമ്പുന്ന ഭക്ഷണം മുഴുവന്‍ കഴിയ്ക്കാനാകാതെ വലിച്ചെറിയുന്ന സമ്പന്ന മലയാളി ശരീരം മെലിയാന്‍ ചികിത്സയ്ക്കും വ്യായാമത്തിനും വിധേയനാകുന്നു. ഉപേക്ഷിക്കപ്പെടുന്ന ഭക്ഷണബാക്കികള്‍ വിശക്കുന്നവരില്‍ എത്തിക്കാന്‍ സദ്യകളും ആഘോഷങ്ങളും സമ്പന്നതയുടെ മുഖമുദ്രയാക്കുന്ന മലയാളികള്‍ ശ്രദ്ധിക്കുന്നില്ല. ആദിവാസിക്ഷേമമെന്ന് കേരളസര്‍ക്കാര്‍ ഉരുവിടുമ്പോള്‍ അതിലെ ആത്മാര്‍ത്ഥത എത്രത്തോളം ഉണ്ടെന്ന് ഇതില്‍നിന്നുതന്നെ വ്യക്തമാകും.
അധികാരസ്ഥാനത്തിരിക്കുന്നവരും ഇടനിലക്കാരും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഈ ഫണ്ട് ഹൈജാക്ക് ചെയ്യുന്നു. ഒരു വര്‍ഷം 900 കോടി രൂപയാണ് പട്ടികവര്‍ഗക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കുന്നത്. 2000 കോടി രൂപ പട്ടികജാതിക്ഷേമത്തിനായും കേരളത്തിലെത്തുന്നു. 2010 മുതല്‍ അട്ടപ്പാടിയിലെ ആദിവാസിക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ഊരുവികസനത്തിനുമായി 400 കോടിയും പ്രാക്തന ഗോത്രവര്‍ഗക്ഷേമത്തിനായി 140 കോടി രൂപയുമാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്! ഇത് ആരുടെയൊക്കെ പോക്കറ്റുകളാണ് നിറച്ചത്? അന്വേഷിച്ചു കണ്ടെത്തി ഈ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം.
പ്രാക്തന ഗോത്രവര്‍ഗ വികസനത്തിനനുവദിച്ച രൂപകൊണ്ട് കോഴിക്കോട്ട് എയര്കണ്ടീഷണറുകളുള്ള വിപുലമായ ഓഫീസ് സംവിധാനം ഒരുക്കുകയും വാഹനങ്ങള്‍ വാങ്ങുകയും ചെയ്ത് അതിന്റെ ശീതളഛായയില്‍ കഴിഞ്ഞുകൂടിയവര്‍ ആദിവാസി ബാലന്മാരുടെ വയറ്റിലെ തീ എരിയുന്നത് അറിഞ്ഞില്ല. എട്ടു സ്ഥലങ്ങളിലാണ് ഇങ്ങനെ ആദിവാസി ഫണ്ട് ധൂര്‍ത്തടിച്ചത്. ഇതിലെ അഴിമതി കണ്ടെത്തി വയനാട് ഡിഎഫ്ഒ സര്‍ക്കാരിനെ അറിയിച്ചെങ്കിലും ആദിവാസിക്ഷേമ മന്ത്രി ഒരു നടപടിയും എടുത്തില്ല. ഈ അനാസ്ഥക്കെതിരെ വിജിലന്‍സ് കേസെടുത്തെങ്കിലും തുടര്‍നടപടികള്‍ സ്തംഭനാവസ്ഥയിലാണ്.
ആദിവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ പരാജയപ്പെട്ട അഹാഡ്സിനാണ് ഇപ്പോഴും അതിന്റെ ചുമതല. പേരാവൂരിലെ സംസ്കരണ കേന്ദ്രത്തില്‍ ഇവര്‍ വാഹനങ്ങളില്‍ എത്തിക്കുന്ന ഭക്ഷണമാലിന്യമാണ് ആദിവാസി സ്ത്രീകളും കുട്ടികളും ഭക്ഷിക്കുന്നത്! ഇതാണ് കേരളത്തിലെ ആദിവാസി ക്ഷേമപ്രവര്‍ത്തനം. സ്കൂളില്‍പ്പോലും പോകാതെയാണ് ആദിവാസി കുട്ടികള്‍ മാലിന്യം ഭക്ഷിക്കാനെത്തുന്നത്. ഈ കുട്ടികളുടെ വിശക്കുന്ന ബാല്യം ‘വികസിക്കുന്ന’ കേരളത്തിന്റെ മുന്നിലെ ചോദ്യചിഹ്നങ്ങളാണ്.
ആദിവാസി ക്ഷേമവകുപ്പ് എന്നൊരു വകുപ്പും ആദിവാസി ക്ഷേമ ചുമതലയുള്ള ഒരു ആദിവാസി മന്ത്രിയും ഉണ്ടായിട്ടും ഈ ദുരവസ്ഥയ്ക്ക് പരിഹാരമായില്ല എന്നത് കേരളം മാറിമാറി ഭരിക്കുന്ന ഇടതു-വലതു മുന്നണികളുടെ കുറ്റകരമായ അനാസ്ഥ തന്നെയാണ്. പക്ഷേ ഇതിനെതിരെ ഉപവാസത്തിന് ഒരു ജാനുവും മുന്നോട്ടുവരാത്തതാണ് ഇതിലേറെ ദുഃഖകരം. ഭക്ഷണം പാഴാക്കാതെ ആവശ്യക്കാര്‍ക്കെത്തിക്കുന്ന മലപ്പുറത്തെ അക്ഷയപാത്രം പദ്ധതി ഇവിടെയും പ്രായോഗികമാക്കേണ്ടതാണ്. ചെയ്തുകൂട്ടിയ അഴിമതികള്‍ക്കു മറയിടാനും ന്യൂനപക്ഷപ്രീണനത്തിനും മോദിവിരുദ്ധ പ്രചാരണത്തിനും സമയം ചെലവഴിക്കുന്നവര്‍ക്ക് ഇതിനൊക്കെ എവിടുന്ന് നേരം കിട്ടാനാണ്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: