ദുബായ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര പാക്കിസ്ഥാന്. മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ 127 റണ്‍സിന് വിജയിച്ചാണ് പാക്കിസ്ഥാന് പരമ്പര 2-0ന് സ്വന്തമാക്കിയത്. മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ ജയിക്കാന്‍ 284 റണ്‍സ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിനെ പാക്കിസ്ഥാന് 156 റണ്‍സിന് എറിഞ്ഞിട്ടാണ് വിജയം നേടിയത്.
ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ പാക്കിസ്ഥാന് 178 റണ്‍സിന് വിജയിച്ചിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ യാസിര്‍ ഷായും മൂന്നെണ്ണം സ്വന്തമാക്കിയ ഷൊഐബ് മാലിക്കും രണ്ടെണ്ണം നേടിയ സുള്‍ഫിഖര്‍ ബാബറുമാണ് പാക്കിസ്ഥാന് ജയം നേടിക്കൊടുത്തത്. സ്കോര്‍ ചുരുക്കത്തില്‍: പാക്കിസ്ഥാന് 234, 355, ഇംഗ്ലണ്ട്: 306, 156. ജയത്തോടെ പാക്കിസ്ഥാന് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തുനിന്ന് ആറാം സ്ഥാനത്തേക്കു വീണു.
ഒന്നാം ഇന്നിംഗ്സില്‍ 72 റണ്‍സിന്റെ ലീഡ് നേടിയ ശേഷമാണ് ഇംഗ്ലണ്ട് തോല്‍വി ഏറ്റുവാങ്ങിയത്. രണ്ടാം ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ പാക്കിസ്ഥാന് ഓപ്പണര്‍ മുഹമ്മദ് ഹഫീസാണ് (151) മാന്‍ ഓഫ് ദി മാച്ച്. പരമ്പരയുടെ താരം യാസിര്‍ ഷായും. രണ്ട് ടെസ്റ്റുകളില്‍ നിന്ന് 15 വിക്കറ്റാണ് ഷായുടെ സമ്പാദ്യം.
46ന് രണ്ട് എന്ന നിലയില്‍ അവസാനദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇംഗ്ലണ്ടിന് വേണ്ടി 63 റണ്‍സെടുത്ത അലിസ്റ്റര്‍ കുക്ക് മാത്രമാണ് ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവെച്ചത്. മോയിന്‍ അലി, ആദില്‍ റഷീദ് എന്നിവര്‍ 22 റണ്‍സും ബ്രോഡ് 20ഉം സ്റ്റോക്ക് 12ഉം റണ്‍സെടുത്തു. ഇയാന്‍ ബെല്‍, ബെയര്‍സ്റ്റൗ, സമിത് പട്ടേല്‍ എന്നിവര്‍ പൂജ്യരായും ജോ റൂട്ട് ആറ് റണ്‍സെടുത്തും ടെയ്ലര് രണ്ട് റണ്‍സുമായും മടങ്ങിയതും ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയായി. ഒരുഘട്ടത്തില്‍ ആറിന് 59 എന്ന നിലയിലേക്ക് വീണുപോയ ഇംഗ്ലണ്ടിനെ വാലറ്റക്കാരുടെ ചെറുത്തുനില്‍പ്പാണ് 100 കടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: