ചെന്നൈ: സ്വന്തം മൈതാനത്ത് വച്ചേറ്റ 4-0ന്റെ കനത്ത പരാജയത്തിന് ഗോവ ചെന്നൈയില്‍ ചെന്ന് പകരം വീട്ടി. ഇന്നലെ നടന്ന പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സീക്കോയുടെ ഗോവ എഫ്സി മറ്റരാസിയുടെ ചെന്നൈയിന് എഫ്സിയെ കീഴടക്കി. രണ്ട് ഗോളുകളും പെനാല്‍റ്റിയില്‍ നിന്ന്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 64-ാം മിനിറ്റില്‍ ലിയോ മൗറയും 78-ാം മിനിറ്റില്‍ ജോനാഥന് ലൂക്കയുമാണ് ഗോവയുടെ ഗോളുകള്‍ നേടിയത്. വിജയത്തോടെ ഗോവ എട്ട് കളികളില്‍ നിന്ന് 14 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി നാല് മാറ്റങ്ങളാണ് ഇരുടീമുകളും വരത്തിയത്. ആതിഥേയരായ ചെന്നൈയിന് ലാല്‍മംഗായ്സംഗ രാള്‍ട്ടെ, മെയില്‍സണ്‍, മാനുവല്‍ ബ്ലാസി, ജെജെ ലാല്‍പെഖുലിയ എന്നിവര്‍ക്ക് പകരം തോയ് സിംഗ്, ബെര്‍ണാഡ് മെന്‍ഡി, ഹര്‍മന്‍ജ്യോത് ഖബ്ര, ഫിക്രു ടഫേര എന്നിവരെ ഇറങ്ങി. മറുവശത്ത് ഗോവ എഫ്സി എലിന്റണ്‍ ആന്ഡ്രെയ്ഡ്, മന്ദര്‍ ദേശായി, റോമിയോ ഫെര്‍ണാണ്ടസ്, ജോക്വിം അബ്രാഞ്ചസ് എന്നിവര്‍ക്ക് പകരം ലക്ഷ്മികാന്ത് കാട്ടിമാണി, നാരായണ്‍ ദാസ്, രാജു ഗെയ്ക്ക്വാദ്, റാഫേല്‍ കോയ്ല്ഹോ എന്നിവരും കളത്തിലിറക്കി. കഴിഞ്ഞ ദിവസമാണ് പരിക്കേറ്റ വിക്ടര്‍ സിമാവോക്ക് പകരമായി ബ്രസീലിയന്‍ താരം റാഫേലുമായി ടീം കരാര്‍ ഒപ്പിട്ടത്.
കളിയുടെ ആദ്യ മിനിറ്റില്‍ തന്നെ ചെന്നൈയിന് സൂപ്പര്‍താരം സ്റ്റീവന്‍ മെന്‍ഡോസ ഗോവ വല ലക്ഷ്യം വെച്ച് ഇടതുകാല്‍കൊണ്ട് ഷോട്ട് പായിച്ചെങ്കിലും ഗോളി കാട്ടിമണി കയ്യിലൊതുക്കി. എട്ടാം മിനിറ്റില്‍ ഗോവക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 10-ാം മിനിറ്റില്‍ വീണ്ടും സന്ദര്‍ശകര്‍ക്ക് ഫ്രീകിക്ക് ലഭിച്ചതും നഷ്ടമായി. 16-ാം മിനിറ്റില്‍ സ്റ്റീവന്‍ മെന്‍ഡോസയെ ഫൗള്‍ ചെയ്തതിന് ഗോവയുടെ ലൂസിയാനോക്ക് മഞ്ഞക്കാര്‍ഡ്.
എലാനോ എടുത്ത കിക്ക് ലൂസിയാനോയുടെ ദേഹത്തുതട്ടി ത്രോയില്‍ കലാശിച്ചു. പിന്നീട് 36-ാം മിനിറ്റില്‍ ചെന്നൈയിന് എഫ്സിക്ക് ലീഡ് നേടാനുള്ള സുവര്‍ണ്ണാവസരം. എലാനോ എടുത്ത കോര്‍ണര്‍ കിട്ടിയത് ബോക്സിനുള്ളില്‍ ആരാലും മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന സൂപ്പര്‍ സ്ട്രൈക്കര്‍ സ്റ്റീവന്‍ മെന്‍ഡോസക്ക്. പന്ത് കിട്ടിയ മെന്‍ഡോസ ഒന്ന് നിയന്ത്രിച്ചുനിര്ത്തിയശേഷം പായിച്ച വലംകാലന്‍ ഷോട്ട് സൈഡ്പോസ്റ്റിനെ ചുംബിച്ച് പുറത്തേക്ക്.
രണ്ടാം പകുതിയുടെ ആദ്യ മിനിറ്റില്‍ തന്നെ ചെന്നൈയിന് ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് രക്ഷപ്പെട്ടു. ലിയോ മൗറ ക്ലോസ് റേഞ്ചില്‍ നിന്ന് പായിച്ച ഷോട്ട് തട്ടിയകറ്റിയാണ് ഗോളി കരണ്‍ജിത് സിങ് ചെന്നൈയുടെ രക്ഷകനായത്. 64-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗോവ ലീഡ് നേടി. റാഫേല്‍ കോയ്ല്ഹോ പിന്നില്‍ നിന്ന് ബെര്‍ണാഡ് മെന്‍ഡി ഫൗള്‍ ചെയ്ത് വീഴ്ത്തിയതിനാണ് പെനാല്‍റ്റി ലഭിച്ചത്.
ഈ ഫൗളിന് മെന്‍ഡിക്ക് മഞ്ഞക്കാര്‍ഡും ലഭിച്ചു. കിക്കെടുത്ത ലിയോ മൗറ വലത്തോട്ട് ഡൈവ് ചെയ്ത കരണ്‍ജിത് സിംഗിനെ കബളിപ്പിച്ച് ഇടത്തേ മൂലയില്‍ പന്തെത്തിച്ചു. 78-ാം മിനിറ്റില്‍ വീണ്ടും ഗോവക്ക് പെനാല്‍റ്റി. വാഡു ബോക്സിനുള്ളില്‍വെച്ച് പന്ത് കൈകൊണ്ട് തൊട്ടതിനായിരുന്നു സ്പോട്ട് കിക്ക്. കിക്കെടുത്ത ജോനാഥന് ലൂക്ക ചെന്നൈയിന് ഗോളിയെ അനായാസം കബളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. 89-ാം മിനിറ്റില്‍ ഹര്‍മന്‍ജ്യോത് ഖബ്ര രണ്ടാം മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും കണ്ട് പുറത്തുപോയതോടെ ചെന്നൈ 10 പേരായി ചുരുങ്ങുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: