അങ്കമാലി: ജംഗ്ഷനില്‍ സിഗ്നലിന് സമീപം പ്രവര്‍ത്തിക്കുന്ന മരിയ ലെതര്‍ ഹൗസ് ഇന്നലെ വൈകീട്ട് 3 മണിയോടെ ഭാഗികമായി കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. നാട്ടുകാരുടെയും ഫയര്‍ഫോഴ്സിന്റെയും സമയോചിതമായ ഇടപെടല്‍മൂലം വന്‍ദുരന്തമാണ് വഴിമാറിയത്. ഓടുമേഞ്ഞ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ അപ്സ്റ്റയറില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ചെരിപ്പുകളും ബാഗുകളും പെട്ടികളും ഷൂസുകളും കത്തി നശിച്ചിട്ടുണ്ട്. അങ്കമാലി, ആലുവ, ചാലക്കുടി ഫയര്‍ സ്റ്റേഷനുകളിലെ ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീ അണച്ചത്. നാട്ടുകാരും സമീപത്തുള്ള കച്ചവടക്കാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് സമയോചിതമായി പ്രവര്‍ത്തിച്ചതുമൂലം ഈ സ്ഥാപനത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കടകളിലേക്ക് തീ പടര്‍ന്നില്ല. ഈ ഭാഗത്തെ സ്ഥാപനങ്ങളെല്ലാം പഴയ കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ കെട്ടിടങ്ങളെല്ലാം ജീര്‍ണാവസ്ഥയിലാണ്. മൂന്ന് യൂണിറ്റ് വാഹനങ്ങള്‍ ഉണ്ടായിട്ടും ഒരു മണിക്കൂറിലേറെ സമയം എടുത്താണ് ഫയര്‍ ഫോഴ്സിന് തീ കെടുത്താനായത്. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് തീ പിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കടയില്‍നിന്നും പുക ഉയരുന്നതുകണ്ട് നിരവധിപേര്‍ കടയുടെയും മറ്റു പരിസരപ്രദേശങ്ങളിലും ഓടി എത്തിയിരുന്നു. ഇവരും ആലുവ ഫയര്‍ സ്റ്റേഷന് ഓഫീസര്‍ ജെയിംസ്, അങ്കമാലി ഫയര്‍ സ്റ്റേഷന് അസിസ്റ്റന്റ് ഓഫീസര്‍ മാത്യുക്കുട്ടി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്സും ഉണര്‍ന്ന് പ്രവര്‍ത്തിച്ചതുമൂലമാണ് നിരവധി കടകള്‍ പ്രവര്‍ത്തിക്കുകയും വാഹനങ്ങളും കാല്‍നടയാത്രക്കാരും പോകുകയും ചെയ്യുന്ന തിരക്കേറിയ ജംഗ്ഷനിലുണ്ടായ ഈ തീപിടുത്തം മൂലം ഉണ്ടാകാവുന്ന വന്‍ദുരന്തം ഒഴിവായത്. കടയുടെ തീപിടിച്ച മുകള്‍ഭാഗത്തേയ്ക്ക് കടക്കുവാന്‍ പുറത്തുനിന്ന് വേറെ വഴികള്‍ ഇല്ലാതിരുന്നത് രക്ഷാപ്രവര്‍ത്തനത്തെ നേരിയതോതില്‍ ബാധിച്ചിരുന്നു. തീപിടുത്തത്തെത്തുടര്‍ന്ന് അങ്കമാലി ടൗണില്‍ മണിക്കൂറോളം ഗതാഗത തടസ്സം നേരിട്ടു. ദേശീയപാത 47-ല്‍ അങ്കമാലി ജംഗ്ഷന് മുതല്‍ സൂര്യ ഹോട്ടല്‍വരെ രണ്ട് കിലോമീറ്ററോളം ഗതാഗതതടസ്സം മൂലം വാഹനങ്ങള്‍ നിരയായിക്കിടക്കുന്നുണ്ടായിരുന്നു. പോലീസ് വളരെ ബുദ്ധിമുട്ടിയാണ് ഗതാഗതതടസ്സം ഒഴിവാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: