കൊച്ചി: മടിച്ചു നില്‍ക്കാതെ മഴയെത്തിയപ്പോള്‍ വോട്ടര്‍മാര്‍ മടിച്ചു. വോട്ടെടുപ്പ് ദിവസം പോളിംഗിനെ മന്ദഗതിയിലാക്കിയ മഴ ജില്ലയില്‍ ഏറ്റവുമധികം ബാധിച്ചത് കോര്‍പ്പറേഷനെ. പോളിംഗില്‍ നഗരസഭകള്‍ക്കും ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും താഴെയാണ് കോര്‍പ്പറേഷന്റെ സ്ഥാനം. വൈകിട്ടോടെ നഗരസഭകളില്‍ ആകെ 82 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകളില്‍ 83.78 ശതമാനവും പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ കോര്‍പ്പറേഷനില്‍ ഇത് 67.73 ശതമാനമാണ്. അവസാന കണക്കില്‍ നേരിയ മാറ്റമുണ്ടാകും.
തുടക്കം മുതല്‍ തന്നെ കോര്പ്പറേഷന് പിന്നിലായിരുന്നു. രാവിലെ ഒന്‍പത് മണിക്ക് ഗ്രാമ പഞ്ചായത്തില്‍ ഒന്‍പത് ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ മുനിസിപ്പാലിറ്റി കോര്പ്പറേഷന് എന്നിവിടങ്ങളില്‍ ഇത് എട്ട് ശതമാനമായിരുന്നു. രാവിലെ എട്ടു മണിയോടെ മഴ മാറിയപ്പോള്‍ ഗ്രാമ പഞ്ചായത്തുകളിലെ ബൂത്തുകളില്‍ തിരക്ക് വര്‍ദ്ധിച്ചു. എന്നാല്‍ കോര്‍പ്പറേഷനില്‍ കാര്യമായ മാറ്റമുണ്ടായില്ല. ഉച്ചയ്ക്ക് ശേഷം ഗ്രാമ പഞ്ചായത്തിന്റെയും മുനിസിപ്പാലിറ്റിയുടെയും പോളിംഗ് അന്‍പത് ശതമാനം കടന്നെങ്കിലും കോര്പ്പറേഷന് പരിധിയിലെ ബൂത്തുകളില്‍ പുരോഗതി ഉണ്ടായില്ല. കോര്‍പ്പറേഷനില്‍ വില്ലിംഗ്ടണ്‍ ഐലന്റിലാണ് ഏറ്റവും കുറവ് പോളിംഗ്. 2.61 ശതമാനം പേര് മാത്രമാണ് ഇവിടെ വോട്ടു ചെയ്തത്.
ഇതിന് പുറമെ ഒരു ബൂത്തില്‍ യന്ത്ര തകരാര്‍ വോട്ടിംഗ് തടസപ്പെടുത്തി. 8, 14, 23, 24 ഡിവിഷനുകളില്‍ നാലിടത്തും തകരാറിലായ യന്ത്രങ്ങള്‍ ഏഴു മണിക്കു മുന്‍പേ മാറ്റി വച്ച് പ്രശ്നം പരിഹരിച്ചു. 30ാം ഡിവിഷനില്‍ കേന്ദ്രീയ വിദ്യാലയത്തിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ കനത്ത മഴയില്‍ വെള്ളം കയറി. ബൂത്ത് മുകളിലെ നിലയിലേക്കു മാറ്റിയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 44ാം ഡിവിഷനിലെ കാരണക്കോടത്ത് വെള്ളം കയറിയതിനാല്‍ മുക്കാല്‍ മണിക്കൂറിനു ശേഷമാണ് പോളിംഗ് തുടങ്ങിയത്. എറണാകുളം 62ാം ഡിവിഷന് കരിത്തലയില്‍ സെന്റ് ജോസഫ് യു.പി. എസിലും വെള്ളം കയറിയതിനാല്‍ ബൂത്ത് അടുത്ത ക്ലാസിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: