കൊച്ചി: മെട്രോ റെയില്‍ നിര്‍മാണത്തിന് മുന്നോടിയായി നടക്കുന്ന നോര്‍ത്ത് മേല്‍പ്പാലം പണിക്കുള്ള സ്ഥലമെടുപ്പ് പ്രശ്നങ്ങള്‍ക്ക് പരിഹാരമായി. പാലം പണി ആഴ്ചകള്‍ക്ക് മുമ്പ് ആരംഭിച്ചെങ്കിലും ചെറിയ രണ്ട് പ്ലോട്ടുകളുടെ അക്വിസിഷന്‍ നടപടികള്‍ പൂര്‍ത്തിയാകാനുണ്ടായിരുന്നു. ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീതിന്റെ അഭ്യര്‍ഥന മാനിച്ച് പൊന്നുംവില നടപടികള്‍ പൂര്‍ത്തിയാകും മുമ്പേ സ്ഥലം ഉടമകള്‍ ഭൂമി വിട്ടുനല്‍കി. ജില്ലയെ സംബന്ധിച്ച് ഇപ്രകാരം സ്ഥലം വിട്ടുനല്‍കുന്നത് ആദ്യസംഭവമാണ്. സ്ഥലമെടുപ്പ് കാര്യത്തില്‍ കളക്ടര്‍ നേരിട്ട് സ്ഥലത്തെത്തി ആവശ്യപ്പെട്ടതു പ്രകാരമാണ് തങ്ങള്‍ ഭൂമി മുന്‍കൂറായി നല്‍കുന്നതെന്ന് സ്ഥലം ഉടമകള്‍ പറഞ്ഞു. എറണാകുളം വില്ലേജിലെ സര്‍വെ 353/1, 2340/1 സര്വെകളില്പ്പെട്ട 5.25 സ്ഥലമാണ് കിണറ്റിന്‍കര സമൂഹമഠവും ഉഡുപ്പി ഹോം ഉടമകളും വിട്ടു നല്‍കിയത്. പൊന്നുംവില നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ച് അനുബന്ധ നടപടികള്‍ പൂര്‍ത്തിയാക്കി സ്ഥലമുടമകള്ക്കുളള തുക കഴിയുന്നത്ര വേഗത്തില്‍ വിതരണം ചെയ്യുമെന്ന് കളക്ടര്‍ പറഞ്ഞു. ഈ സ്ഥലം കൂടി കിട്ടിയതോടെ മേല്‍പ്പാലം പണി ഊര്‍ജിതമാക്കിയിട്ടുണ്ട്.
മെട്രോ റെയില്‍ പ്രോജക്ടിനായി അനുവദിച്ച സ്ഥലമെടുപ്പ് യൂണിറ്റുകളിലെ തസ്തികകളില്‍ ഉടന്‍ നിയമനം നടക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ഡപ്യൂട്ടി കളക്ടറായി കെ.പി.മോഹന്‍ദാസ് പിളളയെ നിയമിച്ച് ഉത്തരവിറങ്ങി. അനുവദിച്ച രണ്ട് സ്ഥലമെടുപ്പ് യൂണിറ്റുകളില്‍ ഒരെണ്ണം ഇടപ്പളളി മുതല്‍ വടക്കോട്ടും മറ്റൊന്ന് തെക്കോട്ടുമുളള സ്ഥലമെടുപ്പ് നടപടികള്‍ നിര്‍വഹിക്കും. ഇതിനായി രണ്ടു തഹസില്‍ദാര്‍മാരുടെ നിയമനം ഉടന്‍ നടക്കും. അനുബന്ധ ജീവനക്കാരുടെ നിയമനവും ഇതോടൊപ്പം നടക്കുമെന്ന് കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: