രാമനാട്ടുകര: മലപ്പുറം ജില്ലയിലെ അതിര്‍ത്തി പഞ്ചായത്തായ വാഴയൂരില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയത് വോട്ടര്‍മാര്‍ക്ക് സമ്മാനിച്ചത് മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പ്.
ഗ്രാമപഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയത് വോട്ടിംഗ് രാത്രിയിലേക്കും നീളാന്‍ കാരണമായി. യന്ത്രതകരാര്‍ മൂലം പോളിംഗ് തടസ്സപ്പെട്ട കേന്ദ്രങ്ങളില്‍ രാത്രി ഏഴുമണിവരെ സമയം നീട്ടിനല്‍കിയിരുന്നു. എഴുമണിക്കുള്ളില്‍ ക്യൂവില്‍ എത്തിയവര്‍ക്ക് ടോക്കണ്‍ നല്കി വോട്ടിംഗ് പൂര്‍ത്തിയാക്കുകയായിരുന്നു.
പുതുക്കോട് ലോഹ്യ സ്മാരക വായനശാലയിലെ വോട്ടിംഗ് കേന്ദ്രത്തില്‍ മണിക്കൂറുകള്‍ വൈകി ഉച്ചയ്ക്കുശേഷം 1.45 ഓടെയാണ് പോളിംഗ് ആരംഭിച്ചത്.
രാവിലെ ഏഴു മണിക്ക് പോളിംഗ് ആരംഭിക്കുന്നതിന് മുമ്പ് നടത്തിയ പരിശോധനയിലാണ് യന്ത്രത്തിലെ തകരാര്‍ കണ്ടത്. തൊട്ടടുത്ത പോളിംഗ് കേന്ദ്രമായ പുതുക്കോട് അംഗനവാടിയില്‍ രാവിലെ 10 വരെ പോളിംഗ് നടന്നെങ്കിലും തുടര്‍ന്ന് യന്ത്രം തകരാറിലായി. വോട്ട് ചെയ്യുന്നതിനായി എത്തിച്ചേര്‍ന്നവര്‍ക്ക് മണിക്കൂറുകളോളം കാത്തു നില്‍ക്കേണ്ടി വന്നു. കാത്തിരുന്ന് മടുത്ത് പലരും മടങ്ങിപ്പോകുന്നതും കാണാമായിരുന്നു. വോട്ടിംഗ് യന്ത്രത്തിന്റെ തകരാറുകള്‍ പരിഹരിക്കുന്നതിനായുള്ള ഉദ്യോഗസ്ഥര്‍ സംഭവം റിപ്പോര്‍ട്ട് ചെയ്ത് മണിക്കൂറുകള്‍ക്കുശേഷമാണ് സ്ഥലത്ത് എത്തിയത്. യന്ത്രത്തകരാര്‍ പരിഹരിച്ച് വോട്ടെണ്ണല്‍ ആരംഭിക്കുമ്പോഴേക്കും വോട്ട് ചെയ്യാന്‍ എത്തിയവരുടെ നീണ്ട നിരകാണാമായിരുന്നു. പ്രായമായവരും കൈ കുഞ്ഞുങ്ങളുമായി എത്തിയവരുമാണ് ഇതു കാരണം നന്നേ ബുദ്ധിമുട്ടിയത്.
പാറമ്മല്‍ സ്കൂളിലെ വോട്ടിംഗ് കേന്ദ്രത്തിലും മണിക്കൂറുകള്‍ക്കുശേഷമാണ് വോട്ടിംഗ് തുടങ്ങിയത്. കരുമകന്‍കാവ്, അഴിഞ്ഞിലം, പൊന്നേംപാടം എന്നിവിടങ്ങളിലെ പോളിംഗ് ബൂത്തുകളിലും വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: