തിരൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് ഇന്നു റീപോളിങ് നടക്കുന്ന മലപ്പുറത്തും തൃശൂരിലും വീണ്ടും വോട്ടിംഗ് യന്ത്രം തകരാറിലായി. മലപ്പുറത്തെ ചുങ്കത്തറ പഞ്ചായത്തിലെ കോട്ടേപാടത്തും, പരിയാപുരത്തുമാണ് വോട്ടിങ് യന്ത്രം തകരാറിലായത്.
തൃശൂരില്‍ കയ്പ്പമംഗലത്താണ് വോട്ടിങ് യന്ത്രം തകരാറിലായത്. ഇതേതുടര്‍ന്ന് പോളിങ് കുറച്ച് സമയത്തേക്ക് നിര്‍ത്തിവച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു. വോട്ടിങ് യന്ത്രം തകരാറിലാകുന്നത് ഗുരുതര സ്ഥിതി വിശേഷമെന്ന് മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ജനാധിപത്യത്തിന് ആപത്താണ്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ട്. അതേക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മലപ്പുറത്ത് മാത്രം 250 ല്‍ ഏറെ ബൂത്തുകളിലാണ് വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായത്. അവ നന്നാക്കിയ ശേഷവും കേടായി. പകരം കൊണ്ടു വച്ച മെഷീനുകളും പണിമുടക്കി. മൂന്നു തവണ വരെ ഇങ്ങനെ മാറ്റേണ്ടി വന്നു. പ്രസ് എറര്‍ എന്ന തകരാറാണ് സംഭവിച്ചതെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന് നല്കുന്ന വിശദീകരണം. എന്നാല്‍ യന്ത്രത്തകരാര്‍ കൊണ്ട് മാത്രം സംഭവിയ്ക്കുന്നതല്ല ഇതെന്നും കമ്മീഷന് വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: