കാസര്‍കോട്: നീലേശ്വരം രാജവംശത്തിലെ മൂത്തകൂര്‍ രാജാവ് അഡ്വ.ടി.സി.സി. കൃഷ്ണ വര്‍മ വലിയരാജ (93) തീപ്പെട്ടു. ഇന്നു പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പടിഞ്ഞാറ്റംകൊഴുവലിലെ രാജവംശ ശ്മശാനത്തില്‍ നടന്നു.
ആലമ്പാടി കൊട്ടില് വിഷ്ണു പട്ടേരിയുടെയും ഉമാമഹേശ്വരി തമ്പുരാട്ടിയുടെയും മകനായി 1923 മാര്‍ച്ച് ഏഴിനായിരുന്നു കൃഷ്ണവര്‍മ്മ ജനിച്ചത്. 2013 ഫെബ്രുവരി ഒന്നിനാണ് ഇദ്ദേഹത്തെ നീലേശ്വരം രാജാവായി അരിയിട്ടു വാഴിച്ചത്. 1953-54 ല്‍ നീലേശ്വരം പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
രാജാസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, രാജാസ് എഎല്‍പി സ്കൂള്‍, അച്ചാംതുരുത്തി രാജാസ് എയുപിഎസ് എന്നിവയുടെ മാനേജര്‍, നെഹ്റു മെമ്മോറിയല്‍ എജ്യുക്കേഷണല്‍ സൊസൈറ്റി വൈസ് പ്രസിഡന്റ്, തളിയില്‍ നീലകണ്ഠേശ്വര ക്ഷേത്രം, പടിഞ്ഞാറ്റംകൊഴുവല്‍ കോട്ടം വേട്ടക്കൊരുമകന്‍ ക്ഷേത്രം ട്രസ്റ്റി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
കെ.ഇ. രാധ നങ്ങ്യാരമ്മ (കുറ്റിയാട്ടൂര്‍)യാണ് ഭാര്യ. മക്കള്‍: കെ.ഇ. രാധാകൃഷ്ണന് നമ്പ്യാര്‍ (റിട്ട. അസിസ്റ്റന്റ് മാനേജര്‍, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്), ഉമാ മഹേശ്വരി (തൃപ്പൂണിത്തുറ), പരേതനായ കൃഷ്ണരാജന്. മരുമക്കള്‍: എ. ശങ്കരന്‍കുട്ടി തൃപ്പൂണിത്തുറ (റിട്ട. മാനേജര്‍, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ), പി.ഗിരിജ (പാലക്കാട്), പരേതയായ പി. ജയശ്രീ ടീച്ചര്‍. സഹോദരന്: ടി.സി. ഉദയവര്‍മ രാജ (എറണാകുളം).
പ്രതികരിക്കാൻ ഇവിടെ എഴുതുക: