മുഹമ്മ: സിപിഎമ്മില്‍ നിന്നും രാജിവച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുന്‍ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ വീടിനുനേരെ സിപിഎം ആക്രമണം. ഗ്രാമപഞ്ചായത്ത് 22-ാം വാര്‍ഡ് യുഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി.എന്‍. മോനപ്പന്റെ വീടിനുനേരെയാണ് അക്രമമുണ്ടായത്. വീടിന്റെ മുന്‍ഭാഗത്തെ നാലുജനല് പാളികള്‍ അടിച്ചുതകര്‍ത്തു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ബഹളംകേട്ട് വീട്ടുകാരും അയല്‍വാസികളും പുറത്തിറങ്ങിയപ്പോള്‍ ബൈക്കിലെത്തിയ അക്രമികള്‍ രക്ഷപ്പെട്ടു. 2000-05 വര്‍ഷത്തില്‍ മോനപ്പന്‍ മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റും സിപിഎം ജില്ലാകമ്മറ്റിയംഗവുമായിരുന്നു.പിന്നീട് പാര്‍ട്ടിയില്‍ നിന്നും അകന്നു നിന്ന മോനപ്പന്‍ ഇക്കുറി സിപിഎം സീറ്റുനല്‍കിയില്ല. ഇതേ തുടര്‍ന്ന് മോനപ്പന്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് മല്‍സര രംഗത്തെത്തിയത്. ഇത് എല്‍ഡിഎഫിനെ ചൊടിപ്പിച്ചിരുന്നു.സംഭവത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് യുഡിഎഫ് ആരോപിച്ചു. മോനപ്പന്റെ വീടിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്മാന് എസ് മുഹമ്മദ് സാലിഹ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍, കെ.വി. മേഘനാഥന്, കുന്നപ്പള്ളിമജീദ്, പി. തമ്പി, ഗീതാമുരളി, എ.കെ. മദനന്, ബി. അനസ്, ആര്. ഉണ്ണികൃഷ്ണന്, സുനീര്രാജാ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: