ന്യൂദല്‍ഹി: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജയിലില്‍ കഴിയുന്ന ഗുജറാത്തിലെ പട്ടേല്‍ സംവരണ സമര നേതാവ് ഹാര്‍ദിക് പട്ടേലിന് മറ്റൊരു തിരിച്ചടി കൂടി. തനിക്കുമേല്‍ സൂറത്ത് പോലീസ് ചുമത്തിയ രാജ്യദ്രോഹക്കുറ്റം നീക്കണമെന്ന ഹാര്‍ദിക്കിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഇതോടെ യുവ നേതാവ് ജയിലില്‍ തുടരുമെന്നുറപ്പായി.
പോലീസ് അന്വേഷണം പൂര്‍ത്തിയായ ശേഷമേ ഇത്തരത്തിലൊരു അപേക്ഷ സ്വീകരിക്കാന്‍ സാധിക്കുകയുള്ളു എന്നു വിലയിരുത്തലോടെ ജസ്റ്റിസുമാരായ ജെ.എസ്. ഖെകാര്, ആര്. ഭാനുമതി എന്നിവരടങ്ങിയ ബെഞ്ചാണ് ഹാര്‍ദിക്കിന്റെ ആവശ്യം നിരാകരിച്ചത്. 45 ദിവസത്തിനുള്ളില്‍ ആന്വേഷണം പൂര്‍ത്തിയാക്കാനും പരമോന്നത കോടതി പോലീസിനോട് ഉത്തരവിട്ടു. കോടതിയുടെ അനുമതിയില്ലാതെ കുറ്റപത്രം സമര്‍പ്പിക്കരുതെന്നും നിര്‍ദേശമുണ്ട്.
ഹാര്‍ദിക്കിനെ തട്ടിക്കൊണ്ടുപോയെന്ന ആരോപണത്തില്‍ അന്വേഷണം തുടരാന്‍ ഗുജറാത്ത് ഹൈക്കോടതിയെയും സുപ്രീംകോടതി അനുവദിച്ചു. ഇതു സംബന്ധിച്ച കേസ് ഹൈക്കോടതിയില്‍ നിന്ന് സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ഹാര്‍ദിക്കിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലാണ് ഹാര്ദിക്കിനുവേണ്ടി ഹാജരായത്. സിബല്‍ വക്കീല്‍ ഫീസ് വാങ്ങുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: