കാബൂള്‍: താലിബാന് ഭീകരരുടെ ശല്യംവര്ധിച്ച സാഹചര്യത്തില്‍ ഭാരതത്തില്‍ നിന്ന് സൈനിക ഹെലികോപ്ടറുകള്‍ വാങ്ങാന്‍ അഫ്ഗാനിസ്ഥാന് ഒരുങ്ങുന്നു. റഷ്യന്‍ നിര്‍മ്മിത എംഐ-25 ഹെലികോപ്ടറുകളില്‍ നാലെണ്ണമാണ് അഫ്ഗാന് സ്വന്തമാക്കുന്നത്. ആഴ്ചാവസാനം ഭാരത്തിലെത്തുന്ന അഫ്ഗാന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുഹമ്മദ് ഹനീഫ് അത് മര് ഇതു സംബന്ധിച്ച അന്തിമ കരാറില്‍ ഒപ്പിടുമെന്നാണ് റിപ്പോര്‍ട്ട്. ഭാരതത്തിന്റെ സഹായം തേടുന്ന അഫ്ഗാന്റെ നടപടി പാക്കിസ്ഥാനെ ചൊടിപ്പിക്കുമെന്നതില്‍ സംശയമില്ല.
കാലാകാലങ്ങളായി താലിബാന് ഭീകരതയെ പാലും തേനും ഊട്ടുന്ന പാക് നടപടിയാണ് പുതിയ സൈനിക സഹായങ്ങള്‍ അഭ്യര്‍ത്ഥിക്കാന്‍ അഫ്ഗാനെ പ്രേരിപ്പിച്ചത്. വര്‍ഷങ്ങളായുള്ള വൈരം അവസാനിപ്പിക്കാനും താലിബാന് ഭീകരരെ തുരത്താന്‍ ഒപ്പം നില്‍ക്കാനും അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഘാനി പാക്കിസ്ഥാനോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ പാക് മണ്ണില്‍ നിന്നു തന്നെ അഫ്ഗാനെതിരെ ഭീകരര്‍ ആക്രമണ പദ്ധികളൊരുക്കി. ഈ സാഹചര്യത്തിലാണ് താലിബാനെ നേരിടാന്‍ ആയുധ ബലം വര്‍ധിപ്പിക്കാന്‍ അഫ്ഗാന് ഭരണകൂടം തീരുമാനിച്ചത്.
ഭാരം കുറഞ്ഞ മക്ഡൊണല്‍ ഡഗ്ലസ് എംഡി 530 ഹെലികോപ്ടറുകള്‍ അഫ്ഗാന് നല്‍കാമെന്ന് അമേരിക്ക പറഞ്ഞിരുന്നു. എന്നാല്‍ ഭാരവും കരുത്തും കൂടിയ റഷ്യന്‍ നിര്‍മ്മിത യുദ്ധോപകരണങ്ങളോടാണ് അഫ്ഗാന് സൈനികര്‍ക്ക് താത്പര്യം. അതിനാലാണവര്‍ ഭാരതത്തില്‍ നിന്ന് ഹെലികോപ്ടര്‍ വാങ്ങുന്നത്. 2011ല്‍ ഭാരതവും അഫ്ഗാനും തന്ത്രപരമായ സഹകരണത്തിന് കരാര്‍ ഒപ്പട്ടിരുന്നു. അതിനുശേഷം യുദ്ധോപകരണം ഭാരതം അഫ്ഗാന് നല്‍കുന്നത് ഇതാദ്യവും. ഇതുകൂടാതെ പ്രത്യേക സേനയ്ക്ക് ഭാരതത്തില്‍ പരിശീലനം നല്കുന്ന കാര്യവും അഫ്ഗാന് ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: