ന്യൂദല്‍ഹി: പകരക്കാരനായി ഇറങ്ങിയ റോബിന്‍സിംഗിന്റെ ഇഞ്ചുറി സമയഗോളിലൂടെ ദല്‍ഹി ഡൈനാമോസ് മുംബൈ സിറ്റി എഫ്സിയെ 1-1ന് സമനിലയില്‍ തളച്ചു. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 70-ാം മിനിറ്റില്‍ പിക്വിയോനൊയിലൂടെ മുംബൈ ലീഡ് നേടി. സമനിലയോടെ ദല്‍ഹി 8 കളികളില്‍ നിന്ന് 14 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 11 പോയിന്റുമായി മുംബൈ സിറ്റി എഫ്സി നാലാം സ്ഥാനത്തെത്തി.
നോര്‍ത്ത് ഈസ്റ്റിനോട് സമനില പാലിക്കേണ്ടി വന്ന ടീമില്‍ മൂന്ന് മാറ്റങ്ങളുമാണ് ദല്‍ഹി ഡൈനാമോസ് മുംബൈ സിറ്റിക്കെതിരെ ഇറങ്ങിയത്. കഴിഞ്ഞ കളിയില്‍ ഇറങ്ങിയ റോബര്‍ട്ടോ കാര്‍ലോസ്, ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ്, റോബിന് എന്നിവര്പകരക്കാരുടെ ബെഞ്ചിലേക്ക് നീങ്ങിയപ്പോള്‍ സെമിന്ലെന് ഡഗ്നല്‍, സൗവിക് ചക്രവര്‍ത്തി, യുവതാരം ആദില്‍ നബി എന്നിവര്‍ ആദ്യ ഇലവനില്‍ ഇടംപിടിച്ചു. കഴിഞ്ഞ കളിയില്‍ കൊല്‍ക്കത്തയോട് 4-1ന് തോറ്റ ടീമില്‍ നാല് മാറ്റങ്ങളാണ് നിക്കോളാസ് അനല്‍ക്ക വരുത്തിയത്. പവേല്‍ കമോസ്, സുഭാഷ് സിങ്, ജുവാന്‍ അഗ്വിലേര, അശുതോഷ് മെഹ്ത എന്നിവര്‍ക്കൊപ്പം മാര്‍ക്വീ താരം അനല്‍ക്കയും സൈഡ് ബെഞ്ചിലേക്ക് മാറിയപ്പോള്‍ കിങ്ഷുക് ദേബ്നാഥ്, ഫ്രെഡ്രിക് പിക്വിയോനെ, ക്രിസ്റ്റിയന്‍ ബുസ്റ്റോസ്, സമ്പത്ത് കുട്ടിമാണി, സെലിം ബെനാക്കര് എന്നിവര്‍ കളത്തിലിറങ്ങി. ഇരു ടീമുകളും 4-2-3-1 ശൈലിയിലാണ് ടീമിനെ കളത്തിലിറക്കിയത്.
കളിയുടെ ആദ്യമിനിറ്റില്‍ തന്നെ മുംബൈയുടെ ബെനാക്കര് ദല്‍ഹി പോസ്റ്റിനെ ലക്ഷ്യം വെച്ചെങ്കിലും പന്ത് നേരെ ഗോളി ഡൊബ്ലാസിന്റെ കൈകളിലേക്ക്. ആറാം മിനിറ്റില്‍ മള്‍ഡര്‍ മുംബൈ ബോക്സിലേക്ക് നല്കിയ ത്രൂ പാസ് കണക്ട് ചെയ്യാന്‍ സൗവിക് ചക്രവര്‍ത്തിക്ക് കഴിഞ്ഞില്ല. പതിനൊന്നാം മിനിറ്റില്‍ നോര്‍ദെയും പിക്വിയോണും ചേര്‍ന്ന് പന്ത് പരസ്പരം കൈമാറി ബോക്സില്‍ പ്രവേശിച്ചു. തുടര്‍ന്ന് സൗവിക് ചക്രവര്‍ത്തിയെ വെട്ടിച്ചശേഷം പിക്വിയോണ്‍ പായിച്ച ഷോട്ടും നേരെ ദല്‍ഹി ഗോളിയുടെ കൈകളിലേക്ക്. പിന്നീട് കളി അധികവും മധ്യനിരയില്‍ ഒതുങ്ങിനില്ക്കുകയായിരുന്നു. ഇരുടീമുകളുടെയും മുന്നേറ്റങ്ങള്‍ പലപ്പോഴും പ്രതിരോധത്തില്‍ത്തട്ടി തകര്‍ന്നു. ഇതോടെ ആദ്യപകുതി പലപ്പോഴും ശരാശരി നിലവാരത്തിലും താഴെയാവുകയും ചെയ്തു.
ആദ്യപകുതിയില്‍ പന്തടക്കത്തില്‍ ദല്‍ഹി നേരിയ മുന്‍തൂക്കം നേടിയെങ്കിലും ആസൂത്രിതമായ ഒരു നീക്കം അവരുടെ ഭാഗത്തുനിന്നുണ്ടായില്ല. ആദ്യമായി പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ച ആദില്‍ നബിക്ക് ശോഭിക്കാനും കഴിഞ്ഞില്ല. ദല്‍ഹിക്ക് ആദ്യപകുതിയില്‍ മൂന്നും മുംബൈക്ക് രണ്ടും കോര്‍ണറുകളും ലഭിച്ചെങ്കിലും കാര്യമുണ്ടായില്ല.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ദല്‍ഹിക്ക് രണ്ട് അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാന്‍ കഴിഞ്ഞില്ല. ആദ്യം ആദില്‍ നബിയുടെയും തൊട്ടുപിന്നാലെ ഡഗ്നലിന്റെയും ഷോട്ടുകളാണ് നേരെ മുംബൈ ഗോളിയുടെ കൈയിലേക്ക് ചെന്നത്. 48-ാം മിനിറ്റില്‍ മുംബൈക്കും ലഭിച്ചു ഒരു അവസരം. എന്നാല്‍ ബെനാക്കറിന്റെ ഷോട്ട് ദല്‍ഹി ഗോളി ഡൊബ്ലാസ് രക്ഷപ്പെടുത്തി. 54-ാം മിനിറ്റില്‍ മുംബൈക്ക് ക്രോസ് ബാര്‍ തുണയായി. ബോക്സിന്റെ വലതുമൂലയില്‍ നിന്ന് മലൂദ എടുത്ത ഫ്രീകിക്ക് പോസ്റ്റിലേക്ക് വളഞ്ഞിറങ്ങിയെങ്കിലും ഉയര്‍ന്നുചാടിയ സുബ്രതാ പാലിന്റെ കൈകളിലും ക്രോസ്ബാറിലും തട്ടിത്തെറിച്ചത് പ്രതിരോധനിരതാരം കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. തുടര്‍ന്ന് മലൂദ എടുത്ത കോര്‍ണറിന് ജോണ്‍ ആര്‍നെ റീസെ തലവെച്ചെങ്കിലും പന്ത് പുറത്തേക്ക് പറന്നു.
63-ാം മിനിറ്റില്‍ മുംബൈ സമ്പത്ത് കുട്ടിമാണിക്ക് പകരം ബ്രണ്ടന്‍ ഫെര്‍ണാണ്ടസിനെയും നാല് മിനിറ്റിനുശേഷം റിച്ചാര്‍ഡ് ഗാഡ്സെക്ക് പകരം ഡോസ് സാന്റോസിനെ ദല്‍ഹിയും കളത്തിലിറക്കി. 70-ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ ഗോള്‍. സെലിം ബെനാക്കര് സ്വന്തം പകുതിയില്‍ നിന്ന് നീട്ടിനല്‍കിയ പന്ത് പിടിച്ചെടുത്ത പിക്വിയോണെ അഡ്വാന്‍സ് ചെയ്ത് കയറിയ ദല്‍ഹി ഗോളി ഡൊബ്ലാസിനെ ഡ്രിബിള്‍ ചെയ്ത് മുന്നേറിയശേഷം വലതുകാലുകൊണ്ട് വലയിലേക്ക് പ്ലേസ് ചെയ്തു (1-0). ഇതിന് തൊട്ടുമുന്‍പ് ഡഗ്നലിന് പകരം റോബിന്സിംഗിനെ ദല്‍ഹി കളത്തിലിറക്കി. 78-ാം മിനിറ്റില്‍ ദല്‍ഹി ആദില്‍ നബിയെ പിന്‍വലിച്ച് വിനിഷ്യസ് പെരേരയെ കളത്തിലിറക്കി. 79-ാം മിനിറ്റില്‍ സമനില നേടാനുള്ള ദല്‍ഹിയുടെ ശ്രമത്തിന് മുന്നില്‍ വിലങ്ങുതടിയായി മുംബൈ ഗോള്‍കീപ്പര്‍.
സൗവിക് ചക്രവര്‍ത്തി വലതുഭാഗത്തുനിന്ന് നല്കിയ ക്രോസിന് റോബിന്‍സിങ് തലവെച്ചെങ്കിലും സുബ്രതാ പാല് ഉയര്‍ന്നുചാടി ക്രോസ്ബാറിന് മുകളിലൂടെ പന്ത് പുറത്തേക്കിട്ടു. 82-ാം മിനിറ്റില്‍ പിക്വിയോനെക്ക് പകരം ഐറ്ററും ദേബ്നാഥിന് പകരം സുഭാഷ് സിംഗും മുംബൈക്ക് വേണ്ടി കളത്തില്‍. അവസാന മിനിറ്റുകളില്‍ സമനിലക്കായി ദല്‍ഹിയും ലീഡ് ഉയര്‍ത്താന്‍ മുംബൈയും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവയെല്ലാം പാഴായി. എന്നാല്‍ ഫൈനല്‍ വിസിലിന് തൊട്ടുമുമ്പ് ദല്‍ഹി സമനില പിടിച്ചു.
മൈതാനമധ്യത്തുനിന്ന് മലൂദ എടുത്ത ഫ്രകിക്കാണ് ഗോളില്‍ കലാശിച്ചത്. മലൂദയുടെ കിക്ക് മള്‍ഡര്‍ റോബിന് സിങിന് മറിച്ചുകൊടുത്തു. പന്ത് കിട്ടിയ റോബിന് മുംബൈ ഗോളിക്ക് യാതൊരു അവസരവും നല്‍കാതെ വലയിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: