ഭക്തന്റെ മനസ് ഇഷ്ടദേവന്റെ സ്മരണകൊണ്ടുനിറയും. ശക്തമായ ഈശ്വരസ്മരണയാണതിനാവശ്യം. ആ നിലയിലേക്കുയര്‍ന്നാല്‍ ഒരു ഭക്തന് മനസ്സമാധാനം സ്വാഭാവികമായി തീരും. ഈശ്വരഭജനത്തിലൂടെ സിദ്ധിക്കുന്ന മനസ്സമാധാനം ആജീവനാന്തം വളര്‍ത്തി കൊണ്ടിരിക്കണം.
അതായത് അതുമിതും ചിന്തിച്ച് മനസ്സിനെയിളക്കിക്കൊണ്ടിരിക്കരുത്. ഈശ്വര ചിന്ത ദൃഢമായാല്‍ മനസ്സ് കാടുകേറില്ല. ആര്‍ക്കും സമാധാനമാണ് ഏറ്റവും പ്രിയപ്പെട്ട വസ്തു. ആ സമാധാനം ശരിയായ ഭക്തിയില്‍ കൂടി കിട്ടുന്നതുപോലെ വേറൊന്നില്‍ നിന്നും സിദ്ധിക്കുകയില്ല. അങ്ങനെയുള്ള സമാധാനത്തിന്റെ ഓര്‍മ്മ തന്നെ മന:’ശാന്തി ഉണര്ത്തിക്കൊണ്ടിരിക്കും. അതുകൊണ്ട് അവസരം കിട്ടുമ്പോഴൊക്കെ ഭഗവാന്റെ നാമം ജപിക്കാനും സ്വരൂപം കീര്‍ത്തിക്കാനും ധ്യാനിക്കാനുമൊക്കെ പ്രയത്നിക്കണം. പ്രയത്നം ആ നിലയിലേക്ക് ഒരു മനുഷ്യനെ ഉണര്‍ത്തിയാല്‍ അത് മനുഷ്യനെ ഈശ്വരാനുഭൂതിയിലെത്തിക്കും. എല്ലാവരും ആഗ്രഹിക്കുന്നത് നശിക്കാത്ത സുഖമാണ്. ആ സുഖത്തിന് ആവശ്യമായിരിക്കുന്നത് നശിക്കുന്നതിനെയൊക്കെ ഉപേക്ഷിക്കലാണ്. ലോകത്തിലെ സുഖങ്ങളൊക്കെ നശിക്കുന്നതാണ്.
വിവേകിയായ മനുഷ്യന് അവന്റെ ജീവിതത്തെ നശിക്കാത്ത സുഖത്തിനുവേണ്ടി തന്നെ നിരന്തരം പ്രയത്നിച്ചുകൊണ്ടിരിക്കണം. മനസ്സ് ശുദ്ധമാവാതെ ഈ അവസ്ഥ സിദ്ധിക്കുകയില്ല. ഭഗവാന്റെ നാമം ശ്രദ്ധയോടെ ജപിക്കലാണ് ഈ അവസ്ഥയിലേക്കുയരാനുള്ള ഏറ്റവും നല്ലമാര്‍ഗം. അതുകൊണ്ട് ജീവിതം നന്നാവണമെന്നാഗ്രഹിക്കുന്നവര് ഈശ്വരസ്മരണയെ നിലനിര്‍ത്തുന്ന രീതിയിലാക്കണം. പ്രവൃത്തികളെല്ലാം ഈശ്വര സ്മരണ സ്വഭാവമായാല്‍ ഈശ്വരസാക്ഷാത്ക്കാരത്തിനുളള വഴികള്‍ തുറന്നുകിട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: