ന്യൂദല്‍ഹി: പരസ്യമായി ബീഫ് തിന്ന് പാര്‍ട്ടി നേതാവ്; വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന ഇത്തരം നടപടികള്‍ പാടില്ലെന്ന് സിപിഎം പാര്‍ട്ടി സെക്രട്ടറിയുടെ വിലക്ക്. കേരളത്തിലെ പാര്‍ട്ടി നേതാക്കള്‍ക്കുള്ള പരോക്ഷ സന്ദേശംകൂടിയായി പശ്ചിമ ബംഗാള്‍ നേതാവിന്റെ നടപടി.
പാര്‍ട്ടി അണികള്‍ ബീഫ് ഫെസ്റ്റിവലുമായി സഹകരിക്കരുതെന്ന നിര്‍ദ്ദേശം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്രയാണ് പുറപ്പെടുവിച്ചത്. ഒരു സമുദായത്തിന്റെയും വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന പരിപാടികള്‍ സംഘടിപ്പിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് പാര്‍ട്ടി സെക്രട്ടറി പുറപ്പെടുവിച്ചിരിക്കുന്നത്.
മുന്‍ കല്‍ക്കത്ത മേയറും സിപിഎം നേതാവുമായ ബികാസ് രഞ്ജന്‍ ഭട്ടാചാര്യ ബീഫ് ഫെസ്റ്റിവല്‍ പരിപാടിയില്‍ പങ്കെടുത്തത് വലിയ വിവാദമായിരുന്നു. ഇടതുപക്ഷത്തെ മറ്റു പാര്‍ട്ടികളില്‍ നിന്നും ബികാസ് ഭട്ടാചാര്യയുടെ നടപടിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതേ തുടര്‍ന്നാണ് വിലക്കു പ്രഖ്യാപിച്ചത്. സിപിഎം സംസ്ഥാന സമിതി യോഗത്തിന്റേതാണ് തീരുമാനം.
ബികാസ് ഭട്ടാചാര്യ പാര്‍ട്ടിയെ നാണം കെടുത്തിയെന്നും കൂടുതല്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമായിരുന്നെന്നും പാര്‍ട്ടി നേതാക്കള്‍ പ്രതികരിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ആളുകള്‍ നോക്കിനില്ക്കുമ്പോള് ഇത്തരത്തിലുള്ള പരിപാടിയില്‍ പങ്കെടുത്തുകൊണ്ടല്ല അസഹിഷ്ണുതയ്ക്കെതിരായ സമരം നടത്തേണ്ടതെന്നും സംസ്ഥാന സമിതി അംഗങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: