തൊടുപുഴ: വണ്ണപ്പുറം മുണ്ടന്മുടിയില് സ്റ്റോപ്പ് മെമ്മോ മറികടന്ന് കുരിശുപള്ളി നിര്‍മ്മിക്കുന്നത് വിവാദമാകുന്നു. മുണ്ടന്മുടി പള്ളിയുടെ കുരിശുപള്ളിയാണ് നിയമം കാറ്റില്‍ പറത്തി നിര്‍മ്മിക്കുന്നത്.
നിയമ ലംഘനത്തിനെതിരെ ഇടവകാംഗവും വികലാംഗനുമായ നടുത്തൊട്ടിയില്‍ ജെയിംസാണ് ജില്ല ഭരണകൂടത്തിന് പരാതി നല്കി. പരാതിക്കാരനായ ജെയിംസിന്റെ വീടും പറമ്പും പള്ളിക്ക് സമീപാണ് സ്ഥിതി ചെയ്യുന്നത്.
ഒരു വര്‍ഷം മുന്‍പ് പള്ളിയുടെ പാരിഷ്ഹാള്‍ നിര്‍മ്മിക്കാനായി വന്‍തോതില്‍ അനധികൃത മണ്ണ് ഖനനം നടന്നു. അനധികൃത മണ്ണെടുപ്പ് മൂലം കൃഷി ഭൂമി അപകടത്തിലാകുമെന്ന് കാണിച്ച് ജെയിംസ് കളക്ടര്‍ക്ക് പരാതി നല്കി. ഇതേത്തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന് കാണിച്ച് പള്ളി അധികൃതര്‍ക്ക് സ്റ്റോപ്പ്മെമ്മോ നല്കി. ഇതിന്റെ പേരില്‍ പള്ളിയുടെ പുരയിടത്തിലൂടെ ജെയിംസിനുണ്ടായിരുന്ന നടപ്പുവഴി പള്ളിക്കാര് അടച്ചു.
നിയമപോരാട്ടം നടത്തിയപ്പോള്‍ പള്ളിക്കാര് തന്നെ മറ്റൊരു വഴി തുറന്നു. മുന്‍പ് നടന്നുകൊണ്ടിരുന്ന വഴിയെക്കാള്‍ നാനൂറ് മീറ്റര്‍ കൂടുതല്‍ ദൂരം നടക്കേണ്ട രീതിയിലാണ് വഴി തുറന്നത്. ഇത് ജെയിംസിന് ഏറെ ദുരിതമുണ്ടാക്കി. സ്റ്റോപ്പ്മെമ്മോ നിലനില്‍ക്കെ വീണ്ടും നിര്‍മ്മാണ പ്രവര്‍ത്തനം ഇവിടെ നടന്നു. കുരിശുപള്ളിയുടെ നിര്‍മ്മാണമാണ് ഇപ്പോള്‍ നടക്കുന്നത്.
നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ റവന്യൂ വകുപ്പ് ആവശ്യപ്പെട്ടെങ്കിലും അവധി ദിവസങ്ങളില്‍ നിര്‍മ്മാണം തുടരുകയാണ്. പള്ളിക്കെതിരെ നല്‍കിയിരിക്കുന്ന എല്ലാ പരാതികളും പന്വലിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം ഭീഷണിയുണ്ടാകുന്നുണ്ടെന്ന് ജെയിംസ് പറയുന്നു. ഇത് സംബന്ധിച്ചും പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: