ന്യൂദല്‍ഹി: അധോലോക കുറ്റവാളി ഛോട്ടാരാജനെ ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്നും ഇന്നലെ പുലര്‍ച്ചെയോടെ ദല്‍ഹിയിലെത്തിച്ചു. സിബിഐ ആസ്ഥാനത്ത് വിശദമായ ചോദ്യം ചെയ്യലിന് വിധേയനായ രാജന് മുംബൈ പോലീസിലെ ദാവൂദ് ഇബ്രാഹിമിന്റെ ചാരന്മാരെ സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ സിബിഐക്ക് കൈമാറിയെന്നാണ് വിവരം. മുംബൈ പോലീസിന്റെ എതിര്‍പ്പ് മറികടന്ന് രാജനെതിരായ കേസുകള്‍ സിബിഐക്ക് കൈമാറിയതിന് പിന്നാലെ ദാവൂദുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥരെ സേനയില്‍ നിന്ന് നീക്കം ചെയ്യാനുള്ള നടപടികള്‍ക്കാണ് മഹാരാഷ്ട്ര സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തുടക്കമിട്ടത്.
സിബിഐ, ഇന്റര്‍പോള്‍ എന്നിവരുടെ സംയുക്ത സംഘമാണ് രാജനെ ചോദ്യം ചെയ്യുന്നത്. രാജനെതിരായ എഴുപത്തഞ്ചോളം കേസുകള്‍ സിബിഐയുടെ സംഘടിത കുറ്റകൃതം തടയല്‍ യൂണിറ്റിനാണ് കൈമാറിയിരിക്കുന്നത്. ഏതു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുകയെന്നത് സിബിഐ ഡയറക്ടര്‍ ഉടന്‍ തീരുമാനിക്കും. ബാലിയില്‍ നിന്നും പ്രത്യേക വ്യോമസേനാ വിമാനത്തില്‍ രാവിലെ 5.30ന് ദല്‍ഹിയിലെത്തിച്ച രാജനെ അതീവ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ലോധി റോഡിലെ സിബിഐ ആസ്ഥാനത്തെത്തിച്ചത്. 55കാരനായ രാജന് കിഡ്നി തകരാറുള്ളതിനാല്‍ ദല്‍ഹിയിലെ എയിംസില്‍ ഡയാലിസിസ് സൗകര്യവും ഏര്‍പ്പാടാക്കി.
രാജ്യം തേടുന്ന ഏറ്റവും വലിയ കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിനെ സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ രാജനെ ചോദ്യം ചെയ്തതില്‍ നിന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചതെന്നാണ് സൂചന. ദാവൂദും പാക് ചാര സംഘടനയായ ഐഎസ്ഐയും തമ്മിലുള്ള കൂടുതല്‍ ബന്ധവും രാജന് വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴും ദാവൂദ് ഇബ്രാഹിമുമായി ബന്ധം പുലര്‍ത്തുന്ന മുംബൈ പോലീസിലെ ഉദ്യോഗസ്ഥരെപ്പറ്റിയുള്ള വിവരങ്ങള്‍ വരും ദിനങ്ങളില്‍ വലിയ കോളിളക്കം സൃഷ്ടിച്ചേക്കും.
രാജനെ ബാലിയില്‍ നിന്നും വ്യോമസേനാ വിമാനത്തില്‍ കയറ്റിയ ഉടന്‍ തന്നെ മുംബൈ പോലീസ് മേധാവി അഹമ്മദ് ജാവേദ് പത്രസമ്മേളനം വിളിച്ച് രാജനെതിരായ കേസുകള്‍ സിബിഐക്ക് കൈമാറിയ വിവരം അറിയിച്ചിരുന്നു.
രാജനെതിരായ കേസുകള്‍ സിബിഐക്ക് കൈമാറിയതോടെ ഇയാള്‍ ഇനിയൊരിക്കലും മുംബൈയില്‍ എത്താതിരിക്കാനുള്ള നടപടികളും കൂടിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. രാജനെ രാജ്യത്ത് തിരികെ എത്തിച്ചതോടെ അധോലോകവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നും നടപടികള്‍ തുടരുമെന്നും കേന്ദ്രആഭ്യന്തരസഹമന്ത്രി കിരണ്‍ കുമാര്‍ റിജ്ജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: