കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം. കാസര്‍കോട് നഗരസഭയില്‍ 14 സീറ്റു നേടി മുഖ്യപ്രതിപക്ഷമായ ബിജെപി രണ്ട് സീറ്റുകളില്‍ വിജയിച്ച് ജില്ലാ പഞ്ചായത്ത് ഭരണത്തിലും നിര്‍ണ്ണായക ശക്തിയായി. ബിജെപിയുടെ സിറ്റിങ് സീറ്റായ എടനീരില്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ. ശ്രീകാന്ത് വിജയിച്ചു.
കാസര്‍കോട്, കാഞ്ഞങ്ങാട് നഗരസഭകളിലായി 19 സീറ്റുകള്‍ ബിജെപിക്ക് ലഭിച്ചു. കാസര്‍കോട് നഗരസഭയില്‍ 14 സീറ്റും, കാഞ്ഞങ്ങാട് അഞ്ച് സീറ്റും വിജയിച്ചു. കാസര്‍കോട് നഗരസഭയില്‍ കഴിഞ്ഞ തവണ 11 സീറ്റുകളാണ് വിജയിച്ചത്. പുത്തിഗെയില്‍ മഹിളാമോര്‍ച്ചാ ജില്ലാ സെക്രട്ടറി പുഷ്പ അമയ്ക്കളയും വിജയിച്ചതോടെ സംസ്ഥാനത്ത് തന്നെ ബിജെപിക്ക് ജില്ലാ പഞ്ചായത്തില്‍ ലഭിച്ച രണ്ട് സീറ്റുകള്‍ കാസര്‍കോടു നിന്നുമായി. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളില്‍ 11 എണ്ണം ബിജെപി നേടി.
ഗ്രാമപഞ്ചായത്തുകളില്‍ നാലിടത്ത് ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. മധൂര്‍, പൈവളികെ, കാറഡുക്ക, ബെള്ളൂര്‍ എന്നിവിടങ്ങളില്‍ ബിജെപി വിജയിച്ചപ്പോള്‍ എന്മകജെ പഞ്ചായത്തില്‍ ഏഴ് സീറ്റുകള്‍ വീതം ബിജെപിയും, യുഡിഎഫും പങ്കിട്ടു. ഗ്രാമപഞ്ചായത്തുകളില്‍ യഥാക്രമം 16, 8, 7, 8 ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ത്രിതല പഞ്ചായത്ത് നഗരസഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ കാസര്‍കോട് ജില്ലയില്‍ ബിജെപി നിര്‍ണ്ണായക ശക്തിയാണെന്ന് ആവര്‍ത്തിച്ചുറപ്പിച്ചു.
കോണ്‍ഗ്രസ്സിന് കാസര്‍കോട് നഗരസഭയില്‍ ഒറ്റ സീറ്റും കിട്ടിയില്ല. കോണ്‍ഗ്രസ്സിന്റെ കുത്തക സീറ്റായ ഈസ്റ്റ് എളേരി പഞ്ചായത്തില്‍ 10 സീറ്റുകള്‍ നേടി കോണ്‍ഗ്രസ്സ് വിമതരുണ്ടാക്കിയ ജനകീയ വികസനമുന്നണി ഭരണത്തിലേറി. കോണ്‍ഗ്രസ്സിന് ജില്ലയിലുണ്ടായ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഡിസിസി പ്രസിഡണ്ട് അഡ്വ.സി.കെ. ശ്രീധരന് രാജിവെക്കണമെന്ന ആവശ്യം ശക്തമായി. കോ-മാ-ലീ സഖ്യമുണ്ടാക്കി ത്രിതല പഞ്ചായത്തുകളുടെ ഭരണത്തില്‍ നിന്ന് ബിജെപിയെ മാറ്റി നിര്‍ത്താന്‍ ഇടത് വലത് മുന്നണികള്‍ നടത്തിയ ശ്രമങ്ങള്‍ക്ക് വോട്ടിലൂടെ കാസര്‍കോട്ടെ ജനത നല്കിയ മറുപടിയാണ് ബിജെപിയുടെ ഈ തിളക്കമാര്‍ന്ന വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: