ഭാഗ്യമത്സരത്തിന്റെ ടിക്കറ്റ് എടുത്ത ഒരാളുടെ കഥ അമ്മ പറയാം. അയാള്‍ക്ക് ആ ലോട്ടറിയില്‍ ഒന്നാം സമ്മാനം ലഭിച്ചു. ധാരാളം പണം സമ്മാനമായി ഉണ്ടായിരുന്നു. വലിയ പണക്കാരനായ അയാള്‍ സിനിമ നിര്‍മ്മിക്കാന്‍ തുടങ്ങി. മാത്രമല്ല ചിത്രത്തില്‍ നായികയായി അഭിനയിച്ച സുന്ദരിയെ വിവാഹം കഴിക്കുകയും ചെയ്തു. ഒരു ദിവസം അയാളും ഭാര്യയും കൂടി കുതിരപ്പുറത്ത് യാത്ര ചെയ്തു. ഒരു മലയുടെ മുകളിലേക്ക് അയാളും ഭാര്യയും കുതിര സവാരി നടത്തുകയായിരുന്നു. പെട്ടെന്ന് വലിയൊരു കാറ്റടിച്ചു.
കാറ്റില്‍പ്പെട്ട് കുതിരയും അതിലുള്ള യാത്രക്കാരും താഴെയുള്ള വന്‍ കുഴിയിലേക്ക് വീണു. ആ വീഴ്ചയില്‍ അയാള്‍ക്ക് ഭാര്യയു കുതിരയും ?എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടു. ഒരു മരച്ചില്ലയില്‍ പിടികിട്ടിയതുകൊണ്ട് അയാള്‍ രക്ഷപ്പെട്ടു. മരക്കൊമ്പില്‍ നിന്ന് ശ്രദ്ധിച്ച് ഒരു തരത്തില്‍ താഴേയ്ക്ക് ചാടി. കണ്ണടച്ച് താഴേക്ക് ചാടിയ അയാള്‍ കണ്ണു തുറന്നപ്പോള്‍ കുതിരയെയോ ഭാര്യയെയോ കോടിക്കണക്കിനുള്ള സ്വത്തോ കാണാനില്ലായിരുന്നു. സ്വന്തം കുടിലിന്റെ മണ്ണുമെഴുകിയ ചുമരും കൂരയും മാത്രം കാണാനുണ്ട്.
രണ്ടു ദിവസത്തെ പട്ടിണി മൂലം അയാള്‍ ക്ഷീണിച്ച് കട്ടിലില്‍ വന്നു കിടന്നു പോയതാണ്. തളര്‍ച്ച മൂലം പെട്ടെന്ന് മയങ്ങി. താന്‍ കണ്ടതെല്ലാം പകലുറക്കത്തില്‍ കണ്ട കിനാവുകളായിരുന്നു എന്ന് അയാള്‍ക്ക് മനസ്സിലായി. ഭാര്യയും കുതിരയും സമ്പത്തും നഷ്ടപ്പെട്ടതില്‍ അയാള്‍ക്ക് വിഷമം തോന്നിയില്ല. കാരണം, അതെല്ലാം വെറും സ്വപ്നമായിരുന്നു. സ്വപ്നം കണ്ടു കൊണ്ടിരിക്കുമ്പോള്‍ തികച്ചും യാഥാര്‍ഥ്യമായിരുന്നു അതെല്ലാം.
ഇതുപോലെ തന്നെയാണ് മായ. ശാശ്വതമായ ശാന്തിതരാന്‍ കഴിവില്ലാത്തതാണ് മായ. ഇന്ദ്രിയങ്ങളെക്കൊണ്ട് ഗ്രഹിക്കുന്ന ഭൗതികവസ്തുക്കള്‍ക്കൊന്നും നമുക്ക് ശാന്തി തരാന്‍ കഴിയില്ല. അതില്‍ നിന്ന് ദുഃഖവും ഉണ്ടാവും. സത്യത്തില്‍ അവയെല്ലാം സ്വപ്നം പോലെ ഇല്ലാത്തതാണ്. സ്വപ്നത്തില്‍ നിന്ന് ഉണര്‍ന്നാല്‍ മാത്രമേ യാഥാര്‍ഥ്യം എന്തെന്നറിയാന്‍ കഴിയൂ.എല്ലാറ്റിന്റെയും നല്ലവശം സ്വീകരിച്ച് മുന്നോട്ട് പോകുന്ന മക്കള്‍ മുന്നേറും. ‘ഞാന്‍'(അഹങ്കാരം)ഉള്ളിടത്തോളം കാലം മാത്രമേ ഈ മായയുള്ളൂ എന്ന് മക്കള്‍ ഓര്‍മ്മിക്കണം. ‘ഞാന്‍’ ഇല്ലെങ്കില്‍ പ്രപഞ്ചവുമില്ല, ഈ മായയുമില്ല സൂര്യന് മലയ്ക്ക് മുകളില്‍ എത്തിയാല്‍ പിന്നെ നിഴലുണ്ടാവില്ല.ജ്ഞാനം പൂര്‍ണ്ണമല്ലാത്തതുകൊണ്ടാണ് മായയുണ്ടെന്ന് തോന്നുന്നത്. ജ്ഞാനോദയത്തിനു ശേഷം ഉണ്മ മാത്രമേ കാണൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക: