ബ്രിസ്ബെൻ: ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ഒാസ്ട്രേലിയ പിടിമുറുക്കി. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ നാലിന് 556 റൺസിനെതിരെ ന്യൂസിലാൻഡിനെ 317 റൺസിന് എറിഞ്ഞിട്ട് ഒന്നാം ഇന്നിംഗ്സിൽ 239 റൺസിന്റെ ലീഡ് നേടി. തുടർന്ന് എതിരാളികളെ ഫോളോ ഓൺ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഓസ്ട്രേലിയ മൂന്നാം ദിവസത്തെ കളിനിർത്തുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 264 റൺസ് നേടി. ആറ് വിക്കറ്റുകൾ കയ്യിലിരിക്കെ 503 റൺസിന്റെ ലീഡാണ് കംഗാരുക്കൾക്കുള്ളത്. 9 റൺസുമായി ഉസ്മാൻ കവാജയും ഒരു റൺസുമായി വോഗ്സുമാണ് ക്രീസിൽ.
ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ ഓപ്പണർ ഡേവിഡ് വാർണർ രണ്ടാം ഇന്നിംഗ്സിലും ശതകം തികച്ചു. വാർണർക്കൊപ്പം ഓപ്പണറായ ബേൺസും സെഞ്ചുറി നേടി. ഒന്നാം വിക്കറ്റിൽ 37.4 ഒാവറിൽ 237 റൺസാണ് ഇരുവരും അടിച്ചുകൂട്ടിയത്. വാർണർ 113 പന്തുകളിൽ നിന്ന് 8 ഫോറും രണ്ട് സിക്സറുമടക്കം 116 റൺസെടുത്തപ്പോൾ ബേൺസ് 123 പന്തിൽ നിന്ന് 13 ഫോറും നാല് സിക്സറുമടക്കം 129 റൺസും നേടി. എന്നാൽ ഒന്നിന് 237 എന്ന നിലയിൽ നിന്നാണ് ഓസ്ട്രേലിയ 263ന് നാല് എന്ന നിലയിലേക്ക് വീണത്. ക്യാപ്റ്റൻ സ്മിത്ത് (1), മിച്ചൽ മാർഷ് (2) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്സ്മാന്മാർ. ന്യൂസിലാൻഡിന് വേണ്ടി മാർക്ക് ക്രെയിഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
നേരത്തെ 157ന് അഞ്ച് എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ന്യൂസിലാൻഡിനെ കെയ്ൻ വില്ല്യംസണിന്റെ തകർപ്പൻ സെഞ്ചുറിയാണ് വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്. 178 പന്തുകൾ നേരിട്ട വില്ല്യംസൺ 24 ബൗണ്ടറികളുടെ സഹായത്തോടെ 140 റൺസെടുത്തു. ഏറ്റവും അവസാനമായാണ് വില്ല്യംസൺ പുറത്തായത്. വില്ല്യംസണ് പുറമെ ലാഥം (47), വാറ്റ്ലിങ് (32), ക്രെയിഗ് (24), ഗുപ്റ്റിൽ (23) എന്നിവർ മാത്രമാണ് ഓസീസ് ബൗളർമാർക്കെതിരെ അല്പമെങ്കിലും പിടിച്ചുനിന്നത്. ഓസ്ട്രേലിയക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് 57ന് നാലും മിച്ചൽ ജോൺസൺ 105ന് മൂന്നും വിക്കറ്റുകൾ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: