കേരളം ബിജെപിക്ക് ബാലികേറാമല’.ഇത് ഉയര്‍ത്തി മുന്നണികള്‍ രണ്ടും പ്രചരിപ്പിച്ചതും പ്രവര്‍ത്തിച്ചതും താമരയുടെ ശോഭകുറയ്ക്കാനായിരുന്നു. ബിജെപിക്കെതിരെ കല്ലുവച്ച നുണകളും കെട്ടുകഥകളും കൊണ്ട് മൂന്നാഴ്ചയോളം കേരളത്തെ ശബ്ദമുഖരിതമാക്കിയത് ഇരുമുന്നണികളുമായിരുന്നു. ബിജെപിയെ പ്രതിരോധിക്കാന്‍ നായര്‍ക്ക് ഒരു നോട്ടീസ്, ഈഴവരടക്കമുള്ളവര്‍ക്ക് മറ്റൊരു നോട്ടീസ്, ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ മൂന്നാമതൊരു നോട്ടീസ്. മുന്നണികള്‍ പ്രത്യേകിച്ച് സിപിഎം പ്രചാരണം അങ്ങനെയായിരുന്നു.
ബിജെപി വര്‍ഗ്ഗീയത വളര്‍ത്തുന്നു എന്ന പുകമറ സൃഷ്ടിച്ച് അതിനുപിന്നില്‍ തനി ജാതിയും മതവുമാണ് പ്രചരിപ്പിച്ചത്. ബിജെപിക്ക് സ്വാധീനമുണ്ടായാല്‍ സംവരണം എന്നൊന്ന് ഉണ്ടാകില്ല. ബിജെപിക്ക് ഈഴവവോട്ട് മാത്രം മതി. നായരാദി മുന്നോക്ക വോട്ട് വേണ്ട. ബിജെപി ജയിച്ചാല്‍ അറവുശാലകള്‍ എല്ലാം അടച്ചുപൂട്ടും. ഇത്തരം പ്രചാരണം നടത്തി വിദ്വേഷത്തിന്റെയും വിരോധത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ച് ബിജെപിയെ തടഞ്ഞുനിര്‍ത്താന്‍ ആഗ്രഹിച്ചു. ഈ പ്രചാരണം ശക്തമാക്കിയ തിരുവനന്തപുരം നഗരസഭയിലെ വോട്ടര്‍മാര്‍ അത് അപ്പാടെ തള്ളി.
നൂറു വാര്‍ഡുകളുള്ള തിരുവനന്തപുരം കോര്‍പ്പറേഷനില്‍ രണ്ട് ദശാബ്ദത്തിലധികമായി ഭരണം നടത്തുന്നത് ഇടതുമുന്നണിയാണ്. അവരെ ജനം നന്നായി പാഠം പഠിപ്പിച്ചു. മേയര്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച മൂന്നുപേരും ദയനീയമായി തോറ്റു. 42 സീറ്റുകൊണ്ട് തൃപ്തി അടയേണ്ടിവന്നു. 20 സീറ്റ് സിപിഎമ്മില്‍ നിന്നും പിടിച്ചെടുത്തത് ബിജെപിയാണ്.
ആറു സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി 35 സീറ്റിലാണ് വിജയം വരിച്ചത്. രണ്ടും മൂന്നും വോട്ടിന് പരാജയപ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥികളുണ്ട്. 21 വാര്‍ഡുകളില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ച ബിജെപി നിയമസഭാ തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടത്തക്ക വിധമുള്ള സ്വാധീനമാണ് ഉണ്ടായിട്ടുള്ളത്.
എതിരാളികളുടെ വൈരാഗ്യപ്രചാരണം ബിജെപിക്ക് അനുകൂല ജനവിധി ഉണ്ടാകാനാണ് സഹായിച്ചത്. ബീഫ് ചര്‍ച്ചയും ബീഫ് ഫെസ്റ്റുമെല്ലാം പ്രതിയോഗികള്‍ക്ക് തിരിച്ചടിയായി. കോര്‍പ്പറേഷനിലെ ലക്കും ലഗാനുമില്ലാത്ത ഭരണംകൊണ്ട് ജനം പൊറുതിമുട്ടുകയായിരുന്നു. ഭരണവീഴ്ചയോടൊപ്പം നഗരഭരണത്തിലെ അഴിമതിയും ജനങ്ങളെ വല്ലാതെ അലോസരപ്പെടുത്തി. അതിനെതിരെ പ്രതികരിക്കാന്‍ ബാധ്യതയുള്ള കോണ്‍ഗ്രസ് ‘കിട്ടുന്നതില്‍ പാതി തനിക്കും’ എന്ന സ്വഭാവം കാണിക്കുകയാണുണ്ടായത്. അതുകൊണ്ടാണ് അംഗങ്ങള്‍ പരിമിതമായിരുന്നിട്ടും ആര്‍ജ്ജവത്തോടെ പ്രതികരിച്ച ബിജെപിയ്ക്ക് അനുകൂലമായി ജനങ്ങള്‍ നിലകൊണ്ടത്.
തലസ്ഥാന നഗരത്തില്‍ മൂക്കുപൊത്താതെ നടക്കാന്‍ കഴിയുമായിരുന്നില്ല. മാലിന്യ കൂമ്പാരമാണ് നഗരത്തിലാകെ. റോഡ്, കലുങ്കുകള്‍, കുടിവെള്ളം, വൈദ്യുതി തുടങ്ങി ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇടതു വലതു മുന്നണികള്‍ക്കായില്ല.
ഇത് തിരുവനന്തപുരത്തിന്റെ കാര്യം മാത്രമല്ല, കേരളമാകെ ജനങ്ങള്‍ ഒരു ബദല്‍ ആഗ്രഹിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയോടൊപ്പമെത്തിയ സാമുദായിക സംഘടനകളുമായി വ്യക്തമായ ഏകോപനം സാധിച്ചിരുന്നെങ്കില്‍ സ്ഥിതിഗതികള്‍ നല്ല രീതിയില്‍ മാറുമായിരുന്നു. അതിന് സമയം ലഭിക്കാതെ പോയി എന്നതാണ് വസ്തുത. അത് വെള്ളാപ്പള്ളി നടേശന് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നിരുന്നാലും പ്രാദേശിക തലത്തില്‍ നല്ല സഹകരണമുണ്ടായി. നിരവധി എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ ബിജെപി ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചിട്ടുണ്ട്. ബിജെപി വ്യാപകമായ രീതിയില്‍ സാന്നിദ്ധ്യമുറപ്പിച്ചിട്ടുണ്ട്. കേരളമാകെ പരന്നു വളര്‍ന്നു കൊണ്ടിരിക്കുകയാണ് ബിജെപി
ബിജെപി എസ്എന്‍ഡിപി സഹകരണം ഏശിയില്ലെന്നാണ് ഇടതു-വലതു മുന്നണികള്‍ നിരീക്ഷിക്കുന്നത്. എസ്എന്‍ഡിപിയുടെ സഹായം ബിജെപിക്ക് ലഭിച്ചുവെങ്കിലും ബിജെപിയുടെ സഹകരണം എസ്എന്‍ഡിപിക്ക് ലഭിച്ചില്ലെന്ന ദുഷ്ടലാക്കോടെയുള്ള പ്രചാരണത്തിനും തുടക്കമിട്ടിട്ടുണ്ട്. അതൊന്നും ഏശാന്‍ പോകുന്നില്ല.
ഇടതുമുന്നണി നേരിയ മുന്‍തൂക്കം തദ്ദേശ സ്ഥാപനങ്ങളില്‍ നേടിയത് വലിയ കാര്യമായി കാണേണ്ടതില്ല. കാരണം ഗ്രാമപഞ്ചായത്തുകളില്‍ മഹാഭൂരിപക്ഷവും ഇടതുമുന്നണിക്കൊപ്പമായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാത്രമായിരുന്നു യുഡിഎഫ് നേരിയ മേല്‍ക്കൈ നേടിയിട്ടുള്ളത്. ഇപ്പോള്‍ പഴയ സ്ഥിതി വീണ്ടെടുത്തു എന്നു പറയാം. അതിന് യുഡിഎഫിന്റെ സഹായം കൂടി ഉണ്ടായി എന്നു കൂടി തിരിച്ചറിയണം. മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ മാര്‍ക്സിസ്റ്റുപാര്‍ട്ടി ലീഗുമായി അവിഹിത സഖ്യമുണ്ടാക്കി. കോണ്‍ഗ്രസ്സും ലീഗുമായി പരസ്പരം മത്സരിക്കുന്ന കാഴ്ചയുമുണ്ടായി.
സിപിഎം ഒരുഭാഗത്ത് വര്‍ഗീയ വിരുദ്ധ മേലങ്കിയണിയുമ്പോള്‍ തികഞ്ഞ തീവ്രവാദ സംഘടനകളായ ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ കക്ഷിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബാന്ധവത്തിലായിരുന്നു. എസ്ഡിപിഐ എന്ന മതതീവ്രവാദ സംഘടനകളുമായി ചങ്ങാത്തമുണ്ടാക്കി. അഴിമതിക്കാരനെന്ന് തെളിഞ്ഞ് ജയിലില്‍ കിടക്കേണ്ടിവന്ന ആര്.ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിയെ കൂട്ടുപിടിച്ച് മത്സരിപ്പിച്ചു. അങ്ങിനെ അശ്ലീലസഖ്യങ്ങളും അവിഹിത ബാന്ധവങ്ങളും ഉണ്ടാക്കിയിട്ടും നേരിയ ഭൂരിപക്ഷം മാത്രമാണ് ഇടതിനുണ്ടായത്.
സരിത ബാര്‍കോഴ തുടങ്ങിയ ഒട്ടനവധി അഴിമതി കുംഭകോണങ്ങളുണ്ടായിട്ടും അതൊന്നും മുതലെടുത്ത് നേട്ടമാക്കാന്‍ ഇടതുപക്ഷത്തിന് സാധിച്ചിരുന്നില്ല. ബാര്‍കോഴയുടെ പേരില്‍ ഒടുവില്‍ വന്ന കോടതി നിരീക്ഷണം കണക്കിലെടുത്ത് മന്ത്രി മാണി രാജിവച്ചിരുന്നെങ്കില്‍ യുഡിഎഫ് കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കുമായിരുന്നു. യുഡിഎഫിന്റെ സമയോചിതമായ തീരുമാനമില്ലായ്മയാണ് എല്‍ഡിഎഫിന് മേല്‍ക്കൈ നേടിക്കൊടുത്തത്. നാറിയ ഭരണവും നനഞ്ഞ പ്രതിപക്ഷവും എന്ന തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ടായി. ഇനി സംഭവിക്കാന്‍ പോകുന്നത് മുന്നണിയില്‍ പൊളിച്ചെഴുത്താണ്. ഇപ്പോള്‍ തന്നെ യുഡിഎഫിലെ കക്ഷികള്‍ പലതും കയ്യാലപ്പുറത്താണ്. എല്‍ഡിഎഫ് വിട്ട് യുഡിഎഫിനെ ആലിംഗനം ചെയ്ത ആര്‍എസ്പിക്ക് ദയനീയ തോല്‍വി സംഭവിച്ച സാഹചര്യത്തില്‍ ഒരു വീണ്ടുവിചാരം പ്രതീക്ഷിക്കാവുന്നതാണ്. ജനതാ ദളിന്റെ കാര്യത്തിലും അതുണ്ടാകാന്‍ പോകുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോഴാണ് എല്‍ഡിഎഫിന്റെ രോഗം മൂര്‍ച്ഛിക്കാന്‍ പോകുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ തന്നെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഎസ് നയിക്കുമെന്ന നിരുപദ്രവമായ അഭിപ്രായം സിപിഐ നേതാവ് സി.ദിവാകരന് പറഞ്ഞപ്പോള്‍ സിപിഎമ്മിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം വിസ്മരിച്ചുകൂടാ.’ സി ദിവാകരന്റെ വിടുവായത്തം’ എന്നാണ് പിണറായി വിജയന് പറഞ്ഞത്. തെരഞ്ഞെടുപ്പില്‍ ആളെ കൂട്ടാനേ ഇനി അച്യുതാനന്ദനെ ഉപയോഗിക്കൂ (അതെത്രകാലം) മുന്നണിയെ നയിക്കാന്‍ അച്യുതാനന്ദനെ അനുവദിക്കുകയില്ലെന്ന് വ്യക്തം. ചാരംമൂടിയ വിഭാഗീയത ഒരുപക്ഷെ കനലാക്കി നിയമസഭാ തെരഞ്ഞെടുപ്പില്‍ അച്യുതാനന്ദന് മാറ്റാന്‍ സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ബിജെപിയെ അംഗീകരിക്കാന്‍ ജനങ്ങള്‍ തയ്യാറാണ്. നരേന്ദ്രമോദിയുടെ സദ്ഭരണത്തെ ജനങ്ങള്‍ പ്രതീക്ഷയോടെ കാണുകയാണ്. അതിന്റെ തെളിവാണ് സംസ്ഥാന വ്യാപകമായി ലഭിച്ച സ്ഥാനങ്ങളും ഉയര്‍ന്ന വോട്ടുശതമാനവും. ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ആവേശം പകരുന്ന പ്രവര്‍ത്തനം ബിജെപിയ്ക്ക് നടത്താന്‍ കഴിഞ്ഞു എന്നതും ശ്രദ്ധിക്കേണ്ടത്. പുതിയതും പഴയതുമെന്ന ഭേദമില്ലാതെ സംഘടനാ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി മുന്നേറിയതും തെരഞ്ഞെടുപ്പ് ഫലം അനുകൂലമായി. എസ്എന്ഡിപിയടക്കമുള്ളവരുമായുണ്ടാക്കിയ ധാരണ നായര്‍ വിഭാഗങ്ങളെ ബിജെപി അകറ്റുമെന്നുമൊക്കെ നിരീക്ഷിച്ചവരെ ഫലം നിരാശരാക്കി എന്നതാണ് സത്യം.
ഒരു മാറ്റത്തിനുവേണ്ടി പുതിയൊരു സൂര്യോദയത്തിനായി ജനങ്ങള്‍ കാത്തിരിക്കുകയാണ്. ആ ജനങ്ങളുടെ മുന്നിലേക്ക് പ്രതീക്ഷയോടെ ബിജെപി മുന്നേറിയാല്‍ ജനങ്ങളില്‍ നിന്നും അകമഴിഞ്ഞ പിന്തുണ ലഭിക്കുമെന്ന ധാരണ ഊട്ടിയുറപ്പിക്കുന്നതാണ് ഇപ്പോഴുണ്ടായ നേട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: