തിരുവനന്തപുരം: നിസാമുദീനില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്ന രാജധാനി എക്സ്പ്രസിന്റെ ജനറേറ്ററില്‍ ഡീസലിന് പകരം വെള്ളം നിറച്ചു. ഒറ്റ ജനറേറ്ററില്‍ ഓടിയെത്തിയ വണ്ടിയുടെ തകരാര്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് ജീവനക്കാര്‍ .
രാവിലെ ആറ് മണിക്ക് തിരുവനന്തപുരത്തെത്തിയ ട്രെയിനിന്റെ ജനറേറ്ററിലെ ഡീസല്‍ ടാങ്കില്‍ നിന്നും ഡീസല്‍ ഒഴുക്കി കളയാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം പുറത്തറിയുന്നത്. മൂവായിരം ലിറ്ററാണ് ഡീസല്‍ ടാങ്കിന്റെ സംഭരണ ശേഷി. ടാങ്കിലെ വെള്ളത്തിന്റെ അംശം പൂര്‍ണ്ണമായും നീക്കിയാല്‍ മാത്രമേ ജനറേറ്റര്‍ പ്രവര്‍ത്തിക്കുകയുള്ളൂ.
രണ്ട് ജനറേറ്ററുകളാണ് രാജധാനി എക്സ്പ്രസിനുള്ളത്. ഒരു ജനറേറ്റര്‍ തകരാറിലായതോടെ ഒറ്റ ജനറേറ്ററിലാണ് വണ്ടി തിരുവനന്തപുരം വരെ എത്തിയത്. തീവണ്ടിയിലെ മുഴുവന്‍ എ.സിയും വൈദ്യുതി ഉപകരണങ്ങളും പ്രവര്‍ത്തിക്കേണ്ടത് ഈ ജനറേറ്ററില്‍ നിന്നാണ്.
തീവണ്ടിയിലെ ടാങ്കില്‍ വെള്ളം നിറച്ച സമയത്ത് ഡീസല്‍ ടാങ്കിലും വെള്ളം നിറച്ചതാകാമെന്നാണ് സൂചന. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലം റെയില്‍വേയ്ക്കുണ്ടായത്. വണ്ടി പുറപ്പെടാന്‍ യാതൊരു തടസവുമില്ലെന്നും സ്വാഭാവികമായി ഉണ്ടായ വെള്ളം മാത്രമാണിതെന്നുമാണ് റെയില്‍വേയുടെ വിശദീകരണം.
അതേസമയം, ദല്‍ഹി റെയില്‍വേ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് സംഭവത്തിന് പിന്നിലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: