പാനൂര്‍: പാനൂര്‍ നഗരസഭയില്‍ ബിജെപി മുന്നേറ്റം. മൂന്ന് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. കന്നിഭരണം യുഡിഎഫിന്. പുതുതായി രൂപീകരിച്ച പാനൂര്‍ നഗരസഭയില്‍ 23 സീറ്റുമായി യുഡിഎഫ് മുന്നണി അധികാരം പിടിച്ചു. 13സീറ്റ് എല്‍ഡിഎഫും 3സീറ്റ് ബിജെപിയും 1 സീറ്റില്‍ സ്വതന്ത്രനും വിജയിച്ചു. യുഡിഎഫും എല്‍ഡിഎഫും രഹസ്യധാരണയില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ പല വാര്‍ഡുകളിലും വോട്ടുകള്‍ മറിച്ചെങ്കിലും 3 വാര്‍ഡുകളില്‍ തകര്‍പ്പന്‍ ജയമാണ് ബിജെപിക്കു ലഭിച്ചത്. 2-ാം വാര്‍ഡായ കൂറ്റേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ചാലില്‍ മനോജ് സിപിഎമ്മിലെ പി.സജീവനെ 76 വോട്ടിന് തോല്‍പ്പിച്ചു. ഇവിടെ നിലിവില്‍ ബിജെപി ജയിച്ചു വരുന്ന വാര്‍ഡില്‍ രണ്ടാംസ്ഥാനത്തുളള യുഡിഎഫ് 51 വോട്ടുമായി മൂന്നാമതായി. വോട്ടുകള്‍ എല്‍ഡിഎഫിന് മറിച്ചു കൊടുത്തെങ്കിലും ബിജെപി മിന്നും വിജയമാണ് ഇവിടെ നേടിയത്. നാലാം തവണയാണ് കൂറ്റേരിയില്‍ ബിജെപി വിജയം ആവര്‍ത്തിക്കുന്നത്. 6-ാം വാര്‍ഡായ ഈസ്റ്റ്എലാങ്കോട് ബിജെപി സ്ഥാനാര്‍ത്ഥി കെകെ.ചന്ദ്രന് നഗരസഭയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. 680 വോട്ടു നേടിയ ബിജെപി സ്ഥാനാര്‍ത്ഥി എതിര്‍സ്ഥാനാര്‍ത്ഥിയായ യുഡിഎഫിലെ കെ.ദിനേശനെ 533 വോട്ടിനാണ് പരാജയപ്പെടുത്തിയത്. 10-ാം വാര്‍ഡായ തിരുവാല്‍ എല്‍ഡിഎഫില്‍ നിന്നും ബിജെപി പിടിച്ചെടുത്തു. ബിജെപി സാരഥി കെ.കാര്‍ത്തിക 255 വോട്ടിനാണ് വിജയിച്ചത്. ഇവിടെ ബിജെപി 459 ഉം എല്‍ഡിഎഫിലെ സജിത 204 വോട്ടും നേടി. യുഡിഎഫ് 80 വോട്ടുമായി ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. 9, 14, 24, 37, 39വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥി രണ്ടാംസ്ഥാനത്തും എത്തി. ബസ് സ്റ്റാന്റ് വാര്‍ഡില്‍ ബിജെപിയിലെ എ.രതിയെ തോല്‍പ്പിക്കാന്‍ യുഡിഎഫ് നേതൃത്വം സിപിഎമ്മിന് വോട്ടുമറിക്കുകയായിരുന്നു. എല്‍ഡിഎഫിലെ പി.സുഹറ 405 ഉം ബിജെപിയിലെ എ.രതി 319 ഉം നേടിയപ്പോള്‍ യുഡിഎഫ് ശക്തികേന്ദ്രത്തില്‍ 141 വോട്ടു മാത്രമാണ് നേടിയത്. ഇവിടെ ബിജെപിയെ പരാജയപ്പെടുത്താന്‍ വോട്ടുമറിക്കുകയായിരുന്നു യുഡിഎഫ്. ഇതിനിടെ 4-ാംവാര്‍ഡില്‍ മുസ്ലീംലീഗ് വിമതനായ വി.ഹാരിസ് കോണ്‍ഗ്രസിലെ ടിടി.രാജനെ തോല്‍പ്പിച്ചത് നഗരസഭയിലെ വന്അട്ടിമറിയായി. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നേടിയത് ഒരു വോട്ടാണ്. ബിജെപി സ്ഥാനാര്‍ത്ഥി എ.സിവിന് 207 വോട്ടു നേടി ശക്തമായ സാന്നിധ്യമറിയിച്ചു. ഏറെ ശ്രദ്ധയമായ മത്സരം നടന്ന 40-ാം വാര്‍ഡില്‍ എല്‍ഡിഎഫിലെ കെ.കെ.സുധീര്‍കുമാര്‍ സോഷ്യലിസ്റ്റ് ജനതയിലെ പികെ.പ്രവീണിനെ 22 വോട്ടിന് തോല്‍പ്പിച്ചു. കരിയാട്, പാനൂര്‍, പെരിങ്ങളം പഞ്ചായത്തുകള്‍ ചേര്‍ത്താണ് അശാസ്ത്രീയമായ പാനൂര്‍ നഗരസഭ രൂപീകരിച്ചത്. കരിയാട് ഭാഗത്ത് ഇത് കാരണം യുഡിഎഫിന് തിരിച്ചടിയും എല്‍ഡിഎഫിന് നേട്ടവുമുണ്ടായി. അശാസ്ത്രീയ വിഭജനം ഫലത്തില്‍ യുഡിഎഫിന് കോട്ടമുണ്ടാക്കി. യുഡിഎഫ് മുന്നണിയിലെ വിഭാഗീയതയും തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയത്തിന് കാരണമായി.പ്രഥമ ഭരണം ലഭിച്ചെങ്കിലും മുന്നണി പ്രശ്നങ്ങള്‍ ഫലപ്രഖ്യാപനത്തിനു ശേഷവും സങ്കീര്‍ണ്ണമാകാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒരു സീറ്റ് വര്‍ദ്ധിച്ച ബിജെപി നിലമെച്ചപ്പെടുത്തിയപ്പോള്‍ എല്‍ഡിഎഫ് മൂന്ന് പഞ്ചായത്തുകളിലുമായി കഴിഞ്ഞ തവണ നേടിയ 13 സീറ്റ് നിലനിര്‍ത്തി. കരിയാട് നേട്ടമുണ്ടായെങ്കിലും പാനൂരില്‍ നിരവധി സീറ്റുകളില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടു. വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥികളെ ആനയിച്ച്് നഗരത്തില്‍ പ്രകടനം നടന്നു. ബിജെപി ജില്ലാ വൈസ്പ്രസിഡണ്ട് പി.സത്യപ്രകാശ്, കെ.പ്രകാശന്, കെകെ.ധനജ്ഞയന്‍ തുടങ്ങിയ നേതാക്കള്‍ പ്രകടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: