കണ്ണൂര്‍: ബിജെപി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ ജില്ലയില്‍ പലയിടങ്ങളിലും സിപിഎമ്മും കോണ്‍ഗ്രസും വോട്ട് മറിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷനിലെ ഡിവിഷനുകള്‍, വിവിധ നഗരസഭകള്‍, ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലെല്ലാം ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് മനസ്സിലാക്കിയ ഇടങ്ങളില്‍ മുന്‍കൂട്ടി ബിജെപിയെ തോല്പ്പിക്കാനായി സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നേതൃത്വങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് വോട്ടുകള്‍ മറിക്കുകയും സീറ്റ് ധാരണയുണ്ടാക്കിയും ബിജെപി പരാജയപ്പെടുത്തുകയായിരുന്നു. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ബിജെപി വിജയ സാധ്യതയുണ്ടായിരുന്ന ടെംബിള്‍ വാര്‍ഡില്‍ കഴിഞ്ഞ തവണ സിപിഎമ്മിനുണ്ടായിരുന്നതിനേക്കാള് 250 ഓളം വോട്ടുകള്‍ ഇത്തവണ കുറവാണ്. ഇരിട്ടി നഗരസഭയില്‍ പരസ്പരം വോട്ട് മറിട്ട് ബിജെപിയെ പരാജയപ്പെടുത്താന്‍ പല വാര്‍ഡുകളിലും ശ്രമം നടത്തി. എന്നാല്‍ ഇതിനെ അതിജീവിച്ച് ബിജെപി അഞ്ച് സീറ്റുകളില്‍ വിജയിക്കുകയും നഗരസഭയില്‍ നിര്‍ണായക ശക്തിയാവുകയും ചെയ്തു. പുന്നാട് താവിലാക്കുറ്റി വാര്‍ഡില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 120 ഓളം വോട്ടുകളുണ്ടായിരുന്ന സിപിഎമ്മിന് കേവലം 20 വോട്ട് മാത്രമാണ് ഇത്തവണ ലഭിച്ചത്. ബിജെപിയെ തോല്പ്പിക്കാനായി കൃത്യമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് സിപിഎം വോട്ട് മറിക്കുകയായിരുന്നു. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ടെമ്പിള്‍ വാര്‍ഡ്, കാനത്തൂര്‍, പള്ളിക്കുന്ന് തുടങ്ങി പലയിടങ്ങളിലും ഇതേ രീതിയില്‍ ബിജെപിയെ തോല്പ്പിക്കാനായി സിപിഎം കോണ്‍ഗ്രസ്സിന് വോട്ട് മറിച്ചിട്ടുണ്ട്. തലശ്ശേരി-പാനൂര്‍ മേഖലയില്‍ ചിലയിടങ്ങളില്‍ കോണ്‍ഗ്രസ്സും ബിജെപിയെ പരാജയപ്പെടുത്താനായി വോട്ട് മറിച്ചു നല്‍കിയതായി ആരോപണമുണ്ട്. ഇതിനെയെല്ലാം അതിജീവിച്ച് കഴിഞ്ഞ തവണ നേടിയതിന്റെ ഇരട്ടിയിലേറെ സീറ്റുകളും വോട്ടും നേടി ബിജെപി ജില്ലയില്‍ നിര്‍ണായക ശക്തിയായി മാറിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: