കൊട്ടാരക്കര: നെടുവത്തൂര്‍, വെട്ടിക്കവല ഗ്രാമപഞ്ചായത്തുകളില്‍ ബിജെപിയുടെ നിലപാട് നിര്‍ണായകം. നെടുവത്തൂരില്‍ ആകെയുള്ള 18 വാര്‍ഡുകളില്‍ യുഡിഎഫ് എട്ട് സീറ്റിലും ഇടതുമുന്നണി ആറ് സീറ്റിലും ബിജെപി മൂന്ന് സീറ്റുകളിലും സ്വതന്ത്രസ്ഥാനാര്‍ഥികള്‍ രണ്ടിടത്തുമാണ് വിജയിച്ചത്. ഇതില്‍ സ്വതന്ത്രരായി മത്സരിച്ച രണ്ടുപേര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്നാണ് സൂചന.
എന്നാല്‍ ഇവര്‍ ഒപ്പമുണ്ടായാലും ആകെയുള്ളതില്‍ ഭൂരിപക്ഷം യുഡിഎഫിന് ലഭിക്കില്ല. അങ്ങനെ വരുമ്പോള്‍ ബിജെപിയുടെ നിലപാട് നിര്‍ണായകമാകും. രണ്ട് സ്വതന്ത്രര്‍ വിജയിച്ചിട്ടുള്ളതില് ഒന്ന് കോണ്‍ഗ്രസ് വിമതനാണ്. ആനക്കോട്ടൂര്‍ വാര്‍ഡില്‍ മത്സരിച്ച അനില്‍കുമാറാണ് കോണ്‍ഗ്രസ് വിമതനായി നിന്ന് വിജയിച്ചത്. കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി നിര്‍ദ്ദേശിച്ച പേരിനെ മറികടന്ന് സംസ്ഥാന നേതൃത്വം ഇടപെട്ട് ഇവിടെ മോഹന്‍ ജി.നായരെ മത്സരിപ്പിക്കുകയായിരുന്നു. ഇതിനെതിരെയാണ് അനില്‍കുമാര്‍ രംഗത്തിറങ്ങിയത്. ആര്‍എസ്പിയും ഇവിടെ ഒറ്റയ്ക്ക് മത്സരിച്ചു.
അന്നൂര്‍ വാര്‍ഡില്‍ നിന്നും വിജയിച്ച ശ്രീകലയാണ് മറ്റൊരു സ്വതന്ത്ര. ഇവര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് തീര്‍ത്തും സ്വതന്ത്രയായിട്ടായിരുന്നെങ്കിലും യുഡിഎഫിന് സ്ഥാനാര്‍ഥിയെ കിട്ടാത്തതിനാല്‍ ഇവര്‍ക്ക് പിന്തുണ നല്‍കുകയായിരുന്നു. ഇവരുടെ നിലപാടും നിര്‍ണായകമാകും. പഞ്ചായത്തില്‍ ആറ് വാര്‍ഡുകളില്‍ മാത്രമേ ഇടതുമുന്നണിക്ക് വിജയിക്കാന്‍ കഴിഞ്ഞുള്ളു. ഒമ്പത് വാര്‍ഡുകളില്‍ മത്സരിച്ച സിപിഎമ്മിന് അഞ്ചിടത്ത് വിജയിക്കാനേ കഴിഞ്ഞുള്ളു. അതേസമയം ഏഴ് സീറ്റുകളില്‍ മത്സരിച്ച സിപിഐക്ക് വല്ലം വാര്‍ഡില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. സിപിഐയുടെ കുത്തകയായിരുന്ന കോട്ടാത്തല വാര്‍ഡില്‍ ബിജെപിക്ക് അട്ടിമറി വിജയമാണ് ലഭിച്ചത്. ബിജെപിയാണ് ഇക്കുറി പഞ്ചായത്തില്‍ ഏറെ മുന്നോക്കം വന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കരുവായം രണ്ടാം വാര്‍ഡില്‍ മാത്രമാണ് ബിജെപിക്ക് വിജയിക്കാന്‍ കഴിഞ്ഞിരുന്നത്. ഇക്കുറി ഇതേ വാര്‍ഡില്‍ വലിയ ഭൂരിപക്ഷം ഉണ്ടാക്കാനും ഇവര്‍ക്ക് കഴിഞ്ഞു. ഒപ്പം ഇടതുമുന്നണിയുടെ തട്ടകങ്ങളായ കോട്ടാത്തലയിലും കുറമ്പാലൂരിലും ബിജെപിക്ക് ആധിപത്യം ഉറപ്പിക്കാനുമായി.
സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുമായി യുഡിഎഫിന് ധാരണയുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബിജെപിയെ കൂട്ടുപിടിക്കേണ്ടിവരുമെന്നതിനാല് വരുംദിവസങ്ങളില്‍ ചര്‍ച്ചകള്‍ സജീവമാകും. പ്രസിഡന്റ് സ്ഥാനം വനിതക്ക് സംവരണം ചെയ്തിട്ടുള്ളതിനാല്‍ കോണ്‍ഗ്രസിലെ പുല്ലാമല വാര്‍ഡംഗം വി.കെ.ജ്യോതിയെയാണ് യുഡിഎഫ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുക. ബിജെപി വിലപേശല്‍ നടത്തിയാല്‍ ഇതില്‍ മറിമായം സംഭവിച്ചേക്കാം. വെട്ടിക്കവലയില്‍ 10,10, 1 എന്ന അനുപാതമാണ്. ഇവിടെയും ബിജെപി തീരുമാനിക്കും ആര് ഭരിക്കണമെന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: