മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം പത്രത്തിലൂടെ പൊതു സമൂഹം കണ്ടത്. മാലിന്യ കൂമ്പാരത്തില്‍ നിന്നും പഴകിയ ഭക്ഷണം വാരിക്കഴിക്കുന്ന ആദിവാസി ബാലന്മാര് കേരളീയ സമൂഹത്തിന് നല്‍കുന്നത് ഭരണ കര്‍ത്താക്കളുടെ അവകാശവാദങ്ങള്‍ പൊള്ളത്തരമാണെന്ന സന്ദേശമാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിലെ പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയിലെ ആദിവാസി ഊരുകളില്‍ ഇത്തരം നിരവധി സംഭവങ്ങള്‍ നടക്കുന്നു. ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയവര്‍ പട്ടികജാതി/വര്‍ഗ്ഗ മേഖലയുടെ ഉന്നമനത്തിനായി പദ്ധതികളും പണവും ചെലവഴിച്ചവര്‍, കേരളം ഭരിച്ച മുന്നണി സര്‍ക്കാരുകള്‍ ഇതിന് മറുപടി പറയണം.
ഭരണഘടനാ ദത്തമായ സംവരണത്തിന്റെ നേരവകാശികളാണ് പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍. സാമൂഹ്യ-സാംസ്കാരിക മേഖല, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം, വീട്, കുടിവെള്ളം, ഭക്ഷണം എന്നിവ ഇവരുടെ മൗലികാവകാശമാണ്. ഇവ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകളും, തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളും ഉദ്യോഗസ്ഥരും ശ്രമിക്കേണ്ടത്. ചരിത്രപരമായ കാരണങ്ങളാല്‍ സമൂത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളി മാറ്റപ്പെട്ടവര്‍. ജാതിപരവും സാമുഹ്യപരവുമായ ചൂഷണത്തിന് വിധേയരായവര്‍. ഇവരുടെ ക്ഷേമം നമ്മുടെ നാടിന്റെ സമൂഹത്തിന്റെ ബാധ്യതയാണ്. ആദിവാസി ക്ഷേമത്തിനായി സ്വാതന്ത്ര്യാനന്തരം ചെലവാക്കിയ തുകയും ആദിവാസികളുടെ എണ്ണവും കണക്കിലെടുത്താല്‍ ഏകദേശം അരക്കോടിയോളം രൂപ ഒരു കുടുംബത്തിനായി ലഭ്യമാക്കിയിട്ടുണ്ട്. രാഷ്ട്രീയ-ഉദ്യോഗസ്ഥ മണ്ഡലങ്ങളിലെ ഉന്നതര്‍ ചേര്‍ന്ന് നടത്തിയ വഞ്ചനയിലൂടെ ഈ തുകയുടെ 25ശതമാനം പോലും ഉപയോഗിച്ചിട്ടില്ല.
ആദിവാസി കോളനികളിലെ റോഡ്, വീട്, കുടിവെള്ളം, കക്കൂസ് എന്നിവ നമുക്ക് കാട്ടിത്തരുന്നത് അതാണ്. എഴുത്തും വായനയും അറിയാത്തവരെ പറഞ്ഞുപറ്റിച്ച് കടലാസുകളില്‍ കൈയ്യൊപ്പു വാങ്ങി പണം തട്ടിയ സംഭവങ്ങള്‍ നരവധി. ഇതിന് കേരളം ഭരിച്ച മുന്നണി സര്‍ക്കാരുകള്‍ക്ക് നേതൃത്വം നല്കിയ പാര്‍ട്ടികളുടെ പോഷക സംഘടനകളുടെ ആദിവാസി നേതാക്കള്‍ കൂട്ടുനിന്നു.
കണ്ണൂര്‍ ജില്ലയിലെ ആറളത്തും ആലക്കോടും ഭൂരഹിതരായ ആദിവാസികള്‍ക്ക് നല്കിയ ഒരേക്കര്‍ ഭൂമി സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും കൊടിപിടിച്ച് നടക്കുന്നവര്‍ക്ക് മാത്രമായി ചുരുക്കി. അനര്‍ഹരായ ആളുകള്‍ക്ക് ഭൂമി ലഭിച്ചു. അര്‍തപ്പെട്ട കാര്‍ഷിക വൃത്തി അറിയുന്നവര്‍ പദ്ധതിക്കു പുറത്തായി. മാത്രവുമല്ല, ആദിവാസി ഭൂമികളില്‍ നിന്നുമെടുക്കുന്ന വിളവിന്റെ ഒരു പങ്ക് പാര്‍ട്ടി പ്രവര്‍ത്തനത്തിനുവേണ്ടി നല്‍കണമെന്ന വ്യവസ്തയും നിലനില്ക്കുന്നു. ആദിവാസി ക്ഷേമ സമിതിയും ആദിവാസി കോണ്‍ഗ്രസും ഇതിന് കുടപിടിക്കുന്നു.
പാര്‍ട്ടി പരിപാടിക്കും സമരത്തിനും പ്രകടനത്തിനും നീളം കൂട്ടാനും മുദ്രാവാക്യം വിളിക്കാനും പട്ടിണി പാവങ്ങളായ ആദിവാസികളെ ഇപയോഗിക്കുന്നവര്, സാമൂഹ്യ പരിഷ്കരണത്തിലൂടെയും പുരോഗമന പ്രവര്‍ത്തനത്തിലൂടെ ആദിവാസികള്‍ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തു എന്ന് പറയുന്നവര്‍ ഇന്ന് ആദിവാസികളുടെ ദയനീയ അവസ്ഥയുടെ കാരണം എന്താണെന്നും, ആദിവാസി ഫണ്ട് ചിലവഴിച്ച് നടത്തിയ പദ്ധതികളുടെ ഫലമെന്തെന്നും വ്യക്തമാക്കേണ്ടതുണ്ട്. കേന്ദ്ര ഗവണ്മെന്റ് കഴിഞ്ഞവര്‍ഷം പട്ടികജാതി/വര്‍ഗ്ഗ മേഖലയില്‍ അനുവദിച്ച തുക വകമാറ്റി ചെലവഴിച്ച് കേരളം മാതൃക കാട്ടിയപ്പോള്‍ അതിനെതിരെ മൗനം പാലിച്ച് പ്രതിപക്ഷവും ആദിവാസികളെയും പട്ടികജാതിക്കാരെയും വഞ്ചിച്ചു കഴിഞ്ഞ അറുപത് വര്‍ഷത്തോലമായി കേരളത്തില്‍ ഭരണം നടത്തിയവര്‍, ആദിവാസികളെ നിരാലംബരാക്കി മാറ്റിയതിനും അവരെ പട്ടിണിയില്‍ നിന്നും കൊടുംപട്ടിണിയിലേക്കും തൊഴിലില്ലായ്മയിലേക്കും തള്ളിവിട്ടതിനും പൊതുസമൂത്തിനു മുമ്പില്‍ മറുപടി പറയണം.
സര്‍ക്കാരുകളുടെയും ഉദ്യോഗസ്ഥരുടെയും ദീര്‍ഘവീക്ഷണമില്ലായ്മയും, ലാഭക്കൊതിയും അഴിമതിയുമാണ് ഈ സമൂഹത്തിന്റെ ശാപം. ഇതിന് മാറ്റം വേണമെങ്കില്‍, കേരളത്തിലെ മുന്നണി സര്‍ക്കാരുകളില്‍ നിന്നും കേരളത്തെ മോചിപ്പിക്കണം. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ അവകാശ ആനുകൂല്യങ്ങളെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും ബോധവല്‍ക്കരണം ഉണ്ടാവണം. സംവരണത്തിലൂടെ ലഭിക്കുന്ന സാഹചര്യങ്ങള്‍ ഉപയോഗിക്കുവാന്‍ അവരെ പഠിപ്പിക്കണം അതിന് പുതിയ രാഷ്ട്രീയ സംസ്കാരം കേരളത്തില്‍ ഉയര്‍ന്നുവരണം. നിലവില്‍ ആറ് പതിറ്റാണ്ട് പരീക്ഷിച്ച സംസ്കാരത്തെ മാറ്റി പുതിയ ദിശാബോധവും ലക്ഷ്യവും നമുക്കും കേരളത്തിനുമുണ്ടാവണം. അതിന് വേണ്ടി കാത്തിരിക്കാം.
കെ.കെ.സുകുമാരന്‍ പ്രസിഡണ്ട്
എസ്സി/എസ്ടി മോര്‍ച്ചാ കണ്ണൂര്‍ ജില്ലാ കമ്മറ്റി
പ്രതികരിക്കാൻ ഇവിടെ എഴുതുക: