കൊച്ചി: കൊച്ചി കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ പെയ്മെന്റ് സ്ഥാനാര്‍ത്ഥിയും. ഒന്നാം ഡിവിഷനായ ഫോര്‍ട്ട്കൊച്ചിയില്‍ നിന്നും വിജയിച്ച ഷൈനി മാത്യുവിനെയാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ മേയറാക്കാന്‍ ചരട് വലിക്കുന്നത്. പാര്‍ട്ടിയുടെ അനുഭാവി പോലുമല്ലാത്ത ഷൈനിക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കിയതിന്റെ അമ്പരപ്പിലായിരുന്നു ഇതുവരെ പ്രവര്‍ത്തകര്‍. ഇതിന് പിന്നാലെയാണ് മേയറാക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തന്നെ മുന്നിട്ടിറങ്ങുന്നത്.
കോണ്‍ഗ്രസ്സിന്റെ ഉറച്ച ഡിവിഷനാണ് ഫോര്‍ട്ട്കൊച്ചി. ഇവിടെ പാര്‍ട്ടിയുടെ ബ്ലോക്ക് സെക്രട്ടറി റോസ് മേരി വില്‍സണ്‍ ഉല്‍പ്പെടെയുള്ള പ്രമുഖരെ തഴഞ്ഞാണ് ഷൈനിക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ച് റോസ് മേരിയും മുന്‍ കൗണ്‍സിലര്‍ ആന്റണി കുരീത്തറയുടെ ഭാര്യ ദീപ്തി മരിയയും വിമത സ്ഥാനാര്‍ത്ഥികളായി മത്സരിച്ചു. രണ്ട് വിമത സ്ഥാനാര്‍ത്ഥികള്‍ക്കും കൂടി ലഭിച്ച വോട്ടുകള്‍ ഷൈനിക്ക് ലഭിച്ചതിനേക്കാള്‍ കൂടുതലുമാണ്. അസംതൃപ്തരുടെ വോട്ടുകള്‍ വിഭജിക്കപ്പെട്ടതിനാലാണ് ഷൈനിക്ക് ജയിക്കാനായത്.
ഷൈനിയുടെ ഭര്‍ത്താവ് വിദേശത്ത് വ്യവസായിയാണ്. കോടികളുടെ ആസ്തിയുണ്ട്. ഷൈനിയും ഏറെക്കാലം വിദേശത്തായിരുന്നു. പാര്‍ട്ടിയുടെ ഒരു പരിപാടിയില്‍ പോലും പങ്കെടുക്കാതിരുന്ന ഷൈനിയെ സ്ഥാനാര്‍ത്ഥിയാക്കി നേതാക്കള്‍ കെട്ടിയിറക്കി. ഇതിന് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍ പണം വാങ്ങിയതായാണ് പ്രവര്‍ത്തകരുടെ ആരോപണം. ഇത് ചൂണ്ടിക്കാട്ടി നേരത്തെ കെപിസിസി പ്രസിഡണ്ട് വി.എം. സുധീരന് പരാതിയും ലഭിച്ചിരുന്നു.
ഐ ഗ്രൂപ്പിലെ എന്‍. വേണുഗോപാലും എ ഗ്രൂപ്പിലെ ഡൊമിനിക് പ്രസന്റേഷനും പുറമെ കെ.വി. തോമസ് എംപിയും സംയുക്തമായാണ് ഷൈനിക്കായി ചരട് വലിക്കുന്നത്. ഇതിന് പുറമെ ലത്തീന്‍ കത്തോലിക്കാ സഭയുടെ പിന്തുണയും ഇവര്‍ക്കുണ്ട്. ഷൈനിക്ക് പുറമെ മേയര്‍ സ്ഥാനത്തിന് അവകാശവാദവുമായി എ ഗ്രൂപ്പില്‍ നിന്നും സൗമിനി ജയിന്, ഐ ഗ്രൂപ്പിലെ ഗ്രേസി ബാബു ജേക്കബ്, കെ.വി. തോമസിന്റെ പിന്തുണയുള്ള ഗ്രേസി ജോസഫ് എന്നിവരും രംഗത്തുണ്ട്. എന്നാല്‍ ഇപ്പോള്‍ ഗ്രൂപ്പിനപ്പുറം പെയ്മെന്റ് സ്ഥാനാര്‍ത്ഥിയോടാണ് നേതാക്കള്‍ക്ക് താത്പര്യം.
മേയര്‍ സ്ഥാനം ഇത്തവണയും ലത്തീന്‍ കത്തോലിക്കാ വിഭാഗത്തിനായിരിക്കുമെന്ന് അടുത്തിടെ എന്‍. വേണുഗോപാല്‍ പ്രഖ്യാപിച്ചിരുന്നു. ഇത് സ്വന്തം ഗ്രൂപ്പിലെ ഗ്രേസി ബാബു ജേക്കബിന് വേണ്ടിയായിരുന്നുവെന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ വേണുഗോപാലിന്റെ പ്രസ്താവന ഷൈനിയെയും ഉദ്ദേശിച്ചാണെന്ന് ഫോര്‍ട്ട്കൊച്ചിയിലെ പ്രാദേശിക നേതാക്കള്‍ പറയുന്നു. വേണുഗോപാലിന്റെ പ്രസ്താവനയെ തള്ളാന്‍ കെ.വി. തോമസ് തയ്യാറായതുമില്ല.
ഗ്രൂപ്പ് തര്‍ക്കം മുറുകിയാല്‍ ഒത്തു തീര്പ്പെന്ന നിലയില്‍ ഷൈനിയെ മേയറാക്കാനാണ് നീക്കമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കെപിസിസി നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി കീഴ്ഘടകങ്ങളില്‍ ചര്‍ച്ച ചെയ്യാതെയാണ് ഷൈനിയെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് ബ്ലോക്ക് വൈസ് പ്രസിഡണ്ടും മുന്‍കാല കെഎസ്യു പ്രവര്‍ത്തകരുടെ കൂട്ടായ്മ ചെയര്‍മാനുമായ അഡ്വ. സാജന് മണ്ണാളി ജന്മഭൂമിയോട് പറഞ്ഞു. ഇതിനെതിരെ വി.എം. സുധീരന് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: