പറവൂര്‍: ബിജെപി പറവൂരില്‍ ഒന്നുമല്ലായെന്ന് പറഞ്ഞ് അധിക്ഷേപിച്ച കെപിസിസി വൈസ് പ്രസിഡന്റും എംഎല്‍എയുമായ വി.ഡി. സതീശന് പറവൂരില്‍ മറുപടി കൊടുത്ത് ബിജെപി. സതീശന്റെ തട്ടകമായ പറവൂര്‍ നിയോജകമണ്ഡലത്തില്‍ എട്ട് ബിജെപി സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. പതിനഞ്ച് വാര്‍ഡുകളില്‍ നിസാരവോട്ടുകള്‍ക്ക് രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ഇതില്‍ കോട്ടുവള്ളി പഞ്ചായത്തില്‍ പ്രസിഡന്റാകാന്‍ യോഗ്യതയുള്ള ആളെ വിജയിപ്പിക്കാന്‍ സാധിക്കാതെ വന്നത് എംഎല്‍എയുടെ കഴിവുകേടാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പഞ്ചായത്ത് ഭരണം നിലനിര്‍ത്താന്‍ ബിജെപിയോടോ എല്‍ഡിഎഫിനോടോ അടുത്ത് കൊഞ്ചേണ്ട അവസ്ഥയാണ് കോണ്‍ഗ്രസിനുണ്ടായിട്ടുള്ളത്. കോണ്‍ഗ്രസ് ഭരണം ഉണ്ടായിരുന്ന ഏഴിക്കരയും ചേന്ദമംഗലവും കൈവിട്ടതും കോണ്‍ഗ്രസിന് തിരിച്ചടിയായി. പുത്തന്‍വേലിക്കരയും ചിറ്റാറ്റുകരയും ഓരോ സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഭരണം നിലനിര്‍ത്തി. വടക്കേക്കര, കോട്ടുവള്ളി, വരാപ്പുഴ പഞ്ചായത്തുകളിലും പറവൂര്‍ മുനിസിപ്പാലിറ്റിയിലുമാണ് ബിജെപി അക്കൗണ്ട് തുറന്നത്. വരാപ്പുഴ ബ്ലോക്ക് ഡിവിഷനില്‍ ബിജെപി രണ്ടാംസ്ഥാനത്തെത്തി. വരാന്‍പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പ് സതീശന് ശുഭസൂചകമല്ല തരുന്നത്. മണ്ഡലം മാറേണ്ട സാഹചര്യമാണ് പറവൂരില്‍ സംജാതമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: