ഇടുക്കി: തൊടുപുഴ, കട്ടപ്പന നഗരസഭകളിലും ഇടമലക്കുടി, അറക്കുളം, അയ്യപ്പന് കോവില്‍ എന്നീ പഞ്ചായത്തുകളിലും ബിജെപിയുടെ നിലപാട് അനുസരിച്ചാണ് ഭരണം നേടാനാവുക. തൊടുപുഴയില്‍ യുഡിഫ്-14, എല്‍ഡിഎഫ്-13, ബിജെപി-5 എന്നിങ്ങനെയാണ് കക്ഷിനില. ബിജെപിയുടെ സഹായമില്ലാതെ ഒരു മുന്നണിക്കും അധികാരത്തിലെത്താന്‍ കഴിയില്ല. കട്ടപ്പന നഗരസഭയില്‍ 17 സീറ്റാണ് യുഡിഎഫിനുള്ളത്. ഇവിടെ ഒരു സീറ്റുകൂടിയുണ്ടെങ്കിലേ യുഡിഎഫിന് അധികാരത്തിലെത്താന്‍ കഴിയൂ. കേരളത്തിലെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ആര് പഞ്ചായത്ത് പ്രസിഡന്റാകും എന്ന് നിശ്ചയിക്കുന്നത് ബിജെപിയാണ്. 13 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ ഇടതിനും വലതിനും അഞ്ച് സീറ്റുകള്‍ ലഭിച്ചു. ബിജെപിക്ക് ഇവിടെ മൂന്ന് സീറ്റുകള്‍ നേടാനായി.
അറക്കുളം പഞ്ചായത്തില്‍ ബിജെപി മൂന്ന് സീറ്റില്‍ വിജയിച്ചു. യുഡിഎഫ്-3, എല്‍ഡിഎഫ്-1, സ്വതന്ത്രര്‍-7 എന്നിങ്ങനെയാണ് കക്ഷിനില. ഇത്തരത്തില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സ്ഥിതിയില്‍ ബിജെപിയുടെ നിലപാടനുസരിച്ചാണ് പഞ്ചായത്തിലെ ഭരണം നിശ്ചയിക്കുന്നത്. അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ ഇടതിനും വലതിനും ആറ് സീറ്റുകളാണുള്ളത്. ഇവിടെ ബിജെപിയുടെ നിലപാട് നിര്‍ണ്ണായകമാണ്. അടിമാലി,മൂന്നാര്‍, പള്ളിവാസല്‍, വാത്തിക്കുടി, എന്നീ പഞ്ചായത്തുകളിലും ഒരു മുന്നണിക്കും ഭൂരിപക്ഷ മില്ലാത്ത സ്ഥിതിയാണ്. മൂന്നാറില്‍ പെമ്പിളൈ ഒരുമൈക്ക് രണ്ട് സീറ്റുകളുണ്ട്. ഇവരുടെ പിന്തുണ ലഭിക്കുന്ന മുന്നണിക്ക് മാത്രമെ പഞ്ചായത്തിന്റെ ഭരണം കയ്യാളാനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: