അഞ്ചുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ജനാധിപത്യത്തിലെ മഹോത്സവമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ അണിനിരക്കുന്ന ഈ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സ്വാധീനവും സാധ്യതയും പരീക്ഷിക്കാന്‍ രൂപംകൊണ്ടതുമുതല്‍ ബിജെപി മത്സരിക്കുന്നുണ്ട്. എന്നാല്‍ ഏതാനും പഞ്ചായത്തുകളിലും നഗരസഭകളിലും സാന്നിധ്യമറിയിക്കാനല്ലാതെ കേരളമാകെ പരന്നുകിടക്കുന്ന പ്രസ്ഥാനമായി ബിജെപിക്ക് ശക്തികാണിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇക്കുറി സ്ഥിതിഗതികള്‍ ആകെ മാറി. ജയിക്കാനും ഭരിക്കാനും കഴിയുന്ന ശക്തിയാണ് ബിജെപി എന്ന് തെളിയിച്ചു. ഇരുപതോളം പഞ്ചായത്ത് ഭരണം നയിക്കുന്നത് ബിജെപിയായിരിക്കുമെന്ന് ഉറപ്പായി. ആയിരത്തിനടുത്ത് പഞ്ചായത്തുള്ള സംസ്ഥാനത്ത് ഈ സംഖ്യ ശുഷ്കമെന്ന് തോന്നാം. എന്നാല്‍ മൂന്നില്‍ നിന്നാണ് ഇരുപതിലെത്തിയതെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയണം. ബിജെപിയുടെ 993 ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ ജയിച്ചു. ഒരു ജില്ലാ പഞ്ചായത്ത് അംഗമുണ്ടായിരുന്ന സ്ഥാനത്ത് മൂന്നു ജില്ലാ പഞ്ചായത്തില്‍ വിജയിക്കാന്‍ കഴിഞ്ഞു. 21 ബ്ലോക്ക് പഞ്ചായത്തില്‍ വിജയം വരിക്കുകയും ചെയ്തു. 236 മുനിസിപ്പാലിറ്റി അംഗങ്ങള്‍ ബിജെപിക്ക് സ്വന്തമായി.
അഞ്ചുകോര്പ്പറേഷനുകളിലായി 51 പേരെയാണ് വിജയിപ്പിക്കാന്‍ സാധിച്ചത്. അതില്‍ പ്രധാനപ്പെട്ടതു തന്നെയാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിജയം. അതിനോട് തുലനം ചെയ്യാവുന്ന വിജയമാണ് പാലക്കാട് നഗരസഭയിലെയും വിജയം. കോഴിക്കോട്, തൃശൂര്‍, കൊല്ലം കോര്‍പ്പറേഷനിലെ വിജയവും കാണാതിരുന്നു കൂടാ. കൊച്ചി നഗരസഭയിലെ അംഗസംഖ്യ നിലനിര്‍ത്താനും സാധിച്ചു. നിരവധി മുനിസിപ്പാലിറ്റികളില്‍ രണ്ടാം കക്ഷിയോ നിര്‍ണ്ണായക ശക്തിയോ ബിജെപിയാണ്. പഞ്ചായത്തുകളിലും ഈ സ്വാധീനം പ്രകടമാണ്.
ഭരണസിരാകേന്ദ്രമാണ് തിരുവനന്തപുരം. നൂറു വയസ്സ് തികഞ്ഞ നഗരസഭയില്‍ പുതിയൊരു ശക്തിയും ശബ്ദവുമായി രാജ്യം ഭരിക്കുന്ന കക്ഷിയായി മാറിയത് ആരെയും അമ്പരപ്പിക്കുന്നതായി. ബിജെപിയെ ജയിക്കാന്‍ വിടില്ലെന്ന വാശിയോടെ മുന്നണികള്‍ പെരുമാറുമ്പോള്‍ പ്രത്യേകിച്ചും. നൂറു വാര്‍ഡുകളുള്ള തിരുവനന്തപുരം കോര്‍പ്പറേഷനില്‍ രണ്ട് ദശാബ്ദത്തിലധികമായി ഭരണം നടത്തുന്നത് ഇടതുമുന്നണിയാണ്. സിപിഎം മേയര്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച മൂന്നുപേരും ദയനീയമായി തോറ്റു. 20 സീറ്റ് സിപിഎമ്മില്‍ നിന്നും പിടിച്ചെടുത്തത് ബിജെപിയാണ്. ആറു സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി 35 സീറ്റിലാണ് വിജയം വരിച്ചത്. രണ്ടും മൂന്നും വോട്ടിന് പരാജയപ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥികളുണ്ട്. 21 വാര്‍ഡുകളില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ച ബിജെപിക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടത്തക്ക വിധമുള്ള സ്വാധീനമാണ് ഉണ്ടായിട്ടുള്ളത്.
കേരളമാകെ ജനങ്ങള്‍ ആഗ്രഹിക്കുന്ന ബദലിന് ഉത്തരം നല്‍കുകയാണ് ബിജെപി നയിക്കുന്ന മുന്നണി. തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയോടൊപ്പമെത്തിയ സാമുദായിക സംഘടനകളുമായി വ്യക്തമായ ഏകോപനം സാധിച്ചിരുന്നെങ്കില്‍ സ്ഥിതിഗതികള്‍ നല്ല രീതിയില്‍ മാറുമായിരുന്നു. അതിന് സമയം ലഭിക്കാതെ പോയി എന്നതാണ് വസ്തുത. അത് വെള്ളാപ്പള്ളി നടേശന് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നിരുന്നാലും പ്രാദേശിക തലത്തില്‍ നല്ല സഹകരണമുണ്ടായി. നിരവധി എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ ബിജെപി ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചിട്ടുണ്ട്. സിപിഎം ഒരുഭാഗത്ത് വര്‍ഗീയ വിരുദ്ധ മേലങ്കിയണിയുമ്പോള്‍ തികഞ്ഞ തീവ്രവാദ സംഘടനകളായ ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ കക്ഷിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബാന്ധവത്തിലായിരുന്നു. എസ്ഡിപിഐ എന്ന മതതീവ്രവാദ സംഘടനകളുമായി ചങ്ങാത്തമുണ്ടാക്കി. അഴിമതിക്കാരനെന്ന് തെളിഞ്ഞ് ജയിലില്‍ കിടക്കേണ്ടിവന്ന ആര്.ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിയെ കൂട്ടുപിടിച്ച് മത്സരിപ്പിച്ചു. അങ്ങനെ അശ്ലീലസഖ്യങ്ങളും അവിഹിത ബാന്ധവങ്ങളും ഉണ്ടാക്കിയിട്ടും നേരിയ ഭൂരിപക്ഷം മാത്രമാണ് ഇടതിനുണ്ടായത്.
നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോഴാണ് എല്‍ഡിഎഫിന്റെ രോഗം മൂര്‍ച്ഛിക്കാന്‍ പോകുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ തന്നെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഎസ് നയിക്കുമെന്ന നിരുപദ്രവമായ അഭിപ്രായം സിപിഐ നേതാവ് സി.ദിവാകരന് പറഞ്ഞപ്പോള്‍ സിപിഎമ്മിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം വിസ്മരിച്ചുകൂടാ.’സി ദിവാകരന്റെ വിടുവായത്തം’ എന്നാണ് പിണറായി വിജയന് പറഞ്ഞത്. തെരഞ്ഞെടുപ്പില്‍ ആളെ കൂട്ടാനേ ഇനി അച്യുതാനന്ദനെ ഉപയോഗിക്കൂ. മുന്നണിയെ നയിക്കാന്‍ അച്യുതാനന്ദനെ അനുവദിക്കുകയില്ലെന്ന് വ്യക്തം. ചാരംമൂടിയ വിഭാഗീയത ഒരുപക്ഷെ കനലാക്കി നിയമസഭാ തെരഞ്ഞെടുപ്പില്‍ അച്യുതാനന്ദന് മാറ്റാന്‍ സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.ബിജെപിയെ അംഗീകരിക്കാന്‍ ജനങ്ങള്‍ തയ്യാറാണ്.
നരേന്ദ്രമോദിയുടെ സദ്ഭരണത്തെ ജനങ്ങള്‍ പ്രതീക്ഷയോടെ കാണുകയാണ്. അതിന്റെ തെളിവാണ് സംസ്ഥാന വ്യാപകമായി ലഭിച്ച സ്ഥാനങ്ങളും ഉയര്‍ന്ന വോട്ടുശതമാനവും. ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ആവേശം പകരുന്ന പ്രവര്‍ത്തനം ബിജെപിക്ക് നടത്താന്‍ കഴിഞ്ഞു എന്നതും ശ്രദ്ധിക്കേണ്ടത്. തുടര്‍ഭരണത്തിന് വോട്ടഭ്യര്‍ത്ഥിച്ച ഐക്യമുന്നണി വലിയ തകര്‍ച്ചയിലേക്കാണ് നീങ്ങുന്നത്. പരസ്പരം മത്സരിച്ചും പാലം വലിച്ചും സ്വയം ശവക്കുഴി തോണ്ടിയും മുന്നണിയും ഘടകകക്ഷികളാകെ തന്നെ വെട്ടില്‍ വീണിരിക്കുന്നു. എട്ട് മന്ത്രിമാരുടെ മണ്ഡലത്തില്‍ യുഡിഎഫ് തറപറ്റി. ചീഫ് വിപ്പിന്റെ മണ്ഡലവും കൈവിട്ടു. എംഎല്‍എമാര്‍ പലരും സ്വാധീനം നഷ്ടപ്പെട്ട് അട്ടം നോക്കുന്ന അവസ്ഥയിലെത്തി. ബിജെപി അരഡസന്‍ നിയമസഭാ മണ്ഡലങ്ങളിലെങ്കിലും സ്വാധീനം ഉറപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് ഫലവത്താകണമെങ്കില്‍ അന്‍പത് ശതമാനം വോട്ടെങ്കിലും കിട്ടുന്ന വിധം സ്വാധീനം ഉറപ്പിക്കേണ്ടതുണ്ട്. ബിജെപി ജയിക്കാതിരിക്കാന്‍ ഏതടവും പ്രയോഗിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ട ഇരുമുന്നണികളും നിലനില്ക്കുമ്പോള് പ്രത്യേകിച്ചും. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ അത് അനായാസമാണെന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: