കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ പരാജയം കോണ്‍ഗ്രസ്- മുസ്ലീംലീഗ് തര്‍ക്കത്തിലേക്ക് വഴിയൊരുക്കുന്നു. പലയിടത്തും സീറ്റുകള്‍ കുറയാനുള്ള കാരണങ്ങളിലൊന്ന് ലീഗിന്റെ നിലപാടാണെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍. എന്നാല്‍ കോണ്‍ഗ്രസ് വോട്ട് ബിജെപിക്ക് പോയെന്നാണ് ലീഗിന്റെ അഭിപ്രായം. പരസ്യപ്രസ്താവനക്ക് കോണ്‍ഗ്രസ് തയ്യാറായില്ലെങ്കിലും ലീഗ് ഒരടി മുന്നിലാണ്. കോണ്‍ഗ്രസിനെതിരെ ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീറാണ് പ്രസ്താവനയുമായി രംഗത്തെത്തിയത്.
പരാജയത്തിന്റെ പേരില്‍ മുസ്ലിം ലീഗിനെതിരെ പടയൊരുക്കത്തിലാണ് കോണ്‍ഗ്രസുകാര്‍. സീറ്റുകള്‍ കുറയാന്‍ ഒരു കാരണം ലീഗിന്റെ നിസ്സഹകരണവും ധാര്‍ഷ്ട്യവുമാണെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍. പ്രത്യേകിച്ചും മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍. ഇവിടങ്ങളിലെല്ലാം പരാജയപ്പെട്ടവരില്‍ ഏറെയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ്. കണക്കെടുപ്പില്‍ നഷ്ടം കോണ്‍ഗ്രസിന് കൂടും. മലപ്പുറത്ത് പുതിയ മുന്നണി ലീഗ് അവതരിപ്പിച്ചതും ഇടതു മുന്നണിക്ക് വേണ്ടി വോട്ട് മറിച്ചതുമെല്ലാം എല്ലാ മര്യാദകളുടെയും ലംഘനമാണ്. മലപ്പുറം ‘കോട്ട’ യുടെ പേരില്‍ കരുത്ത് കാട്ടി ഇടതുമുന്നണിയിലേക്ക് ചേക്കാറാനുള്ള ലീഗിന്റെ മോഹം യുഡിഎഫിന്റെ വിശ്വാസ്യതയെയാണ് ബാധിച്ചത്. അതുകൊണ്ടാണ് ജനങ്ങള്‍ എതിരായി വോട്ട്ചെയ്തത്.
ലീഗിനെതിരെയുള്ള കുറ്റപത്രം അടുത്ത് നടക്കുന്ന യുഡിഎഫ് യോഗത്തില്‍ മുഖ്യചര്ച്ചയാക്കാനായിരിക്കും കോണ്‍ഗ്രസ് നീക്കം. യുഡിഎഫില്‍ ലീഗിന്റെ അപ്രമാദിത്വം ഇല്ലാതാക്കണമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്ക്കാഗ്രഹമുണ്ട്. തൊലിപ്പുറത്തെ ചികില്സമാത്രം പോരെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം ലീഗിനെ കൂടി ഉദ്ദേശിച്ചതാണെന്ന് വ്യക്തം.
തങ്ങള്‍ക്കെതിരെയുള്ള മുന്നണിയിലെ നീക്കം ലീഗ് നേതൃത്വം മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ട് ലീഗും മുന്‍കരുതലിലാണ്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വോട്ട് ബിജെപിക്ക് പോയോ എന്ന കാര്യം പരിശോധിക്കാന്‍ നേതൃത്വം തയ്യാറാകണമെന്ന് ലീഗ് പ്രസ്താവനയിറക്കിയതും പ്രതിരോധത്തിന്റെ ഭാഗം തന്നെ. പാര്‍ട്ടി ദേശീയസെക്രട്ടറി ഇ.ടി. മുഹമ്മദ്ബഷീറാണ് പ്രസ്താവന നടത്തിയത്. കോണ്‍ഗ്രസ് തിരുത്തലിന് തയ്യാറാകണമെന്നും ഇ.ടി. ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തലയുടെ പ്രസ്താവനക്കുള്ള മറുപടി കൂടിയാണ് ഇടിയുടേത്. കോണ്‍ഗ്രസ്-ലീഗ് തര്‍ക്കം ജില്ലാതലങ്ങളിലേക്കും വ്യാപിച്ച് ശക്തമാകുമെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: