രാമനാട്ടുകര: വാഴയൂര്‍ ഗ്രാമപഞ്ചായത്തിലെ ബിജെപി മുന്നേറ്റത്തിന് പത്തരമാറ്റ് തിളക്കം. പഞ്ചായത്തില്‍ ആദ്യമായി അക്കൗണ്ട് തുറന്ന ബിജെപിക്ക് നാലു വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്ത് എത്താനും സാധിച്ചു. ഒരു വാര്‍ഡില്‍ 12 വോട്ടുകള്‍ക്കാണ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. മറ്റു വാര്‍ഡുകളില്‍ വോട്ട് കഴിഞ്ഞ തവണത്തെക്കാള്‍ ഇരട്ടിയിലധികം വര്‍ദ്ധിപ്പിക്കാനും സാധിച്ചു. പഞ്ചായത്തിലെ 17-ാം വാര്‍ഡ് കളിപ്പറമ്പിലാണ് ബിജെപി അക്കൗണ്ട് തുറന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സജ്ന മലയിലാണ് 443 വോട്ടുനേടി ഇവിടെ ഹരിതകുങ്കുമ പതാക പാറിച്ചത്. തൊട്ടടുത്ത എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെക്കാള്‍ 126 വോട്ടിന്റെ ഭൂരിപക്ഷമാണ് സജ്നക്ക് നേടാനായത്.
ചരലൊടി വാര്‍ഡില്‍ നിന്ന് മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി സജല്‍ 238 വോട്ടുനേടി രണ്ടാമതെത്തി. ഈസ്റ്റ് കാരാട് വാര്‍ഡില്‍ നിന്ന് മത്സരിച്ച പത്മാവതി 450 വോട്ടും പുതുക്കോട് വാര്‍ഡില്‍ നിന്നും മത്സരിച്ച മീനകുമാരി 374 വോട്ടും പാറമ്മല്‍ വാര്‍ഡില്‍ നിന്നും മത്സരിച്ച നിഷ ഹരിലാല്‍ 285 വോട്ടും നേടിയാണ് രണ്ടാമതെത്തിയത്.
അരിക്കുന്ന് വാര്‍ഡില്‍ നിന്ന് മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി മിനി സഹദേവന് 12 വോട്ടുകള്‍ക്കാണ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. 383 വോട്ടാണ് ഈ വാര്‍ഡില്‍ ബിജെപിക്ക് ലഭിച്ചത്.
ഇടതു – വലതു മുന്നണികള്‍ നടത്തിയ കുപ്രചരണങ്ങള്‍ക്കും ഒത്തുകളിക്കും ഇടയിലാണ് ബിജെപിക്ക് ഈ നേട്ടം കൈവരിക്കാനായത്. ജനതാദള്‍(യു)ന്റെ സിറ്റിംഗ് സീറ്റായ 14-ാം വാര്‍ഡ് പുതുക്കോട് യുഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ത്ഥി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ഈ ഒത്തുകളിക്ക് തെളിവാണെന്ന് ബിജെപി ആരോപിക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഘടകകക്ഷികളുടെ വോട്ടുപോലും ലഭിച്ചില്ലെന്ന ആരോപണവുമായി ഇവിടെ ജനതാദള്‍(യു) പ്രവര്‍ത്തകരും രംഗത്ത് വന്നിട്ടുണ്ട്. ബിജെപിയുടെ മുന്നേറ്റം തടയാന്‍ യുഡിഎഫ് ഘടകകക്ഷികള്‍ വോട്ടുമറിച്ചെന്നാണ് ജനതാദളിന്റെ വിലയിരുത്തല്‍. വാര്‍ഡ് 13 ഈസ്റ്റ്കാരാടില് 48 വോട്ടാണ് യുഡിഎഫ് സ്വതന്ത്രന് നേടിയത്. ബിജെപിയെ പരാജയപ്പെടുത്താന്‍ ഇവിടെയും ഒത്തുകളി നടന്നതായും ബിജെപി ആരോപിക്കുന്നു. 17 വാര്‍ഡുള്ള പഞ്ചായത്തില്‍ 10 എണ്ണം എല്‍ഡിഎഫും 6 എണ്ണം യുഡിഎഫും ഒന്ന് ബിജെപിയും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: